Friday, January 28, 2011

1. റെക്കമന്‍റേഷന്‍

Sunday, August 10, 2008

കഷ്‌ടകാലം പടിക്കല്‍ കാവല്‍ നില്‍ക്കുമ്പോള്‍ പിടിച്ചതൊക്കെ പുലിവാല്‍ ആകുമെന്നു പറയാറില്ലേ? വ്യാഴം കുന്ത്രട്ടാതിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി ചാര്‍ജ്ജ് എടുക്കുകയും ശനി നീചസ്ഥാനത്ത് അടുപ്പു കൂട്ടി വറച്ചട്ടി വെക്കുകയും ചെയ്തതോടെ " ആളും തരൂം നോക്കീട്ടേ ശിവാര്‍ശി (ശുപാര്‍ശ) ചെയ്യാവൂ" എന്ന് വെളിച്ചപ്പാട് ശങ്കുണ്യാര്‍ പലരേയും ഉപദേശിക്കുന്നത് ഒരായിരം പ്രാവശ്യം കേട്ടിരുന്നെങ്കിലും ആയത് അപ്പോള്‍ ഓര്‍മ്മ വന്നില്ല.
ഒന്നാം തവണ തന്നെ ഡിഗ്രി പാസ്സായി മിടുക്കന്‍ എന്ന പേരോടുകൂടി അല്ലറ ചില്ലറ ട്യുഷന്‍ എടുത്ത് വട്ടചിലവിനള്ള പണം ഉണ്‍ടാക്കി സമാധാനത്തോടെ കഴിയുന്ന സമയത്താണ് അതുണ്ടായത്. ആപത്ത് വന്നത് മാണിക്കന്‍റെ രൂപത്തിലായിരുന്നു. മാണിക്കന്‍ എന്‍റെ ബാല്യകാല സുഹ്രുത്തും സഹപാഠിയും ആയിരുന്നു. പഠിക്കാനുള്ള ഉത്സാഹ കൂടുതല്‍ കൊണ്ടാണോ എന്തോ ഞാന്‍ കോളേജ് ക്ലാസു കഴിയുമ്പോഴും അവന്‍ ഒമ്പതാം ക്ലാസ്സില്‍ മഹത്തായ രണ്ടാം വര്‍ഷം ആഘോഷിക്കുകയായിരുന്നു. ആ കൊല്ലം മാണിക്കന്‍റെ അച്ഛന്‍ തെങ്ങില്‍ നിന്നു വീണു മരിച്ചതോടു കൂടി പഠനം അവസാനിപ്പിച്ച് അവന്‍ തൊഴില്‍ തേടി ഇറങ്ങി. കൂലി പണി, കുളത്തില്‍ നഞ്ഞു കലക്കി മീന്‍പിടിക്കല്‍, കിണറ്റില്‍ വീണ പാത്രങ്ങള്‍ എടുക്കല്‍, കെണി വെച്ച് കീരിയേയും കുളക്കോഴിയെയും പിടിക്കല്‍, കമ്പിളീ പുതച്ച് തേനീച്ച കൂടില്‍ നിന്നും തേനെടുക്കല്‍, തുടങ്ങിയ സര്‍വ്വ മേഖലകളിലും അദ്വിതീയനാണെന്നു ഇതിനകം മഹാന്‍ പേരെടെത്തു കഴിഞ്ഞു. എന്നാലും പഴയ സ്നേഹതിന്നു ഇന്നുവരെ പോറല്‍ സംഭവിക്കാതെ നില നിര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

വൈകുന്നേരം വായനശാലയിലിരുന്നു സിനിമ പ്രസിദ്ധീകരണഞ്ഞളില്‍ നിന്നു അറിവ് നേടിക്കൊണ്ടു ഇരിക്കുമ്പോഴാണ് മാണിക്കന്‍ എന്നെ തേടി അവിദെ വന്നത്. എത്തിയപാദെ "നിന്നെ തിരക്കി രണ്ടു ദിവസമായി അലയുന്നു"എന്നു അവന്‍ പരിഭവം പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം തൊണൂറ്റാറു കഴിഞ്ഞ അച്ഛന്‍റെ മുത്തശ്ശീ കട്ടിലില്‍ നിന്നും വീണു ആസ്പത്രിയില്‍ കിടക്കുന്നതിനാല്‍ അവിടെ പോയിരുന്ന കാര്യംഞാന്‍ പറഞ്ഞുവെങ്കിലും അവന്‍ അത് ശ്രദ്ധിച്ചില്ല. "അതുപോട്ടേ " കുറച്ചുനേരം ആലോചിച്ചിട്ട് അവന്‍ പറഞ്ഞു നിന്നെ കൊണ്ട് ഒരു കാര്യം സാധിക്കാന്‍ ആയിട്ടാണ് വന്നത്."

"എന്നെ കൊണ്‍ടോ. "ഞാന്‍ അത്ഭുതപ്പെട്ടു. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനാണ് ഞാന്‍ എന്ന്‌ നാഴികക്ക് നാല്‍പതുവട്ടം പറയുന്ന ഇവനാണോ എന്നെ കൊണ്ട് കാര്യം സാധിക്കേണ്ടത്. എന്‍റെ മനസ്സ് വായിച്ച പോലെ അവന്‍ പറഞ്ഞു"അത്ര വലിയ തല പോകുന്ന കാര്യം ഒന്നും ഇല്ല. ഒരു നിസ്സാര കാര്യം. നിന്നെ കൊണ്ട് പറ്റുന്നത് ".

കാര്യം വിശദീകരിച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചുനിന്നു. ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ഒരു അച്ചായനെ മാണിക്കന്‍ കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അച്ചായന്ന് കെ.എസ്.എഫ്.ഇ യുടെ ഒരു ചിട്ടികിട്ടിയിട്ടുണ്ട്. പണം കിട്ടാന്‍ ജാമ്യം നില്ക്കാന്‍ ഒരു ആളെ സംഘടിപ്പിച്ചു കൊടുക്കണം. അത്ര മാത്രം

എന്താ ഇതില്‍ ഇത്ര ആലോചിക്കാന്‍ "എന്‍റെ മൌനത്തിന് വിരാമമിടീച്ചുകൊണ്ട് അവന്‍ ചോദിച്ചു." അതിന് എനിക്ക് ആരേയും പരിചയമില്ലല്ലോ" ഞാന്‍ നിസ്സഹായത വെളിപ്പെടുത്തി.

" നീ സ്വതവേ മണ്ടനാണ്ണ്. പൈതഗോറസ് തിയറം കാണാപാഠം പഠിച്ചതുകൊണ്ട് കാര്യം ഒന്നുമില്ല. ബുദ്ധി വേണം. അതാണ് നിനക്കില്ലാത്തത് "

ചെയ്യേണ്ടത് അവന്‍ നിര്‍ദ്ദേശിച്ചു. ട്യൂഷന്‍ പഠിപ്പിക്കുന്ന കുട്ടിയുടെ അച്ഛന്‍ പോലീസ് സൂപ്രണ്‍ട് ഓഫീസിലുണ്ട്. അയാളെ പറഞ്ഞു സമ്മതിപ്പിച്ചാല്‍ മതി. ഞാന്‍ പറഞ്ഞാല്‍ അയാള്‍ സമ്മതിക്കുമോ എന്ന എന്‍റെ സംശയം ഊഹിച്ചറിഞ്ഞപോലെ ട്യൂഷന്‍കാരി കരിമന്തിയെ സോപ്പിട്ട് അവള്‍ മുഖേന അച്ഛനെ സ്വാധീനിക്കേണ്ട വിധം മാണിക്കന്‍ എന്നെ പറഞ്ഞു മനസ്സിലാക്കി.

" ഇതൊന്നും വെറുതെ അല്ലാ" അവന്‍ പറഞ്ഞു. നീ റെക്കമണ്ട് ചെയ്ത് കാര്യം സാധിപ്പിക്കണം. പകരം അച്ചായന്‍ രണ്ടുപേരേയും ഫ്രീ ആയി ഡ്രൈവിംഗ് പഠിപ്പിക്കും"

സത്യം പറഞ്ഞാല്‍ ഇതോടെ ഞാന്‍ ഫ്ലാറ്റായി. എങ്ങിനേയും കാര്യം ഒപ്പിച്ചെടുക്കാമെന്ന് ഞാന്‍ വാക്കുകൊടുത്തു. ഗേറ്റിനരികെ ഞങ്ങളെ ആകാംക്ഷയോടെ നോക്കിനിന്ന അച്ചായനെ മാണിക്കന്‍ കൈമാടി വിളിച്ചുവരുത്തിയിട്ട് ഗമയില്‍ പറഞ്ഞു. " ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ, ഞാന്‍ പറഞ്ഞാല്‍ ഇവന്‍ ശരിയാക്കിത്തരുമെന്ന് "

"സാറേ" അച്ചായന്‍ താണുതൊഴുതുകൊണ്ട് പറഞ്ഞു " ഈ ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. "ട്യൂഷന്‍ പഠിക്കുന്ന കുട്ടികള്‍ അല്ലാതെ ഇന്നേവരെ ആരും എന്നെ സാറേ എന്നു വിളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് അച്ചായനോട് വല്ലാത്ത ഒരു മമത തോന്നി.

അച്ചായന്‍ പറഞ്ഞപോലെ തന്നെ ചെയ്തു. പിറ്റേന്നു രാവിലെ മാണിക്കനെയും കൂട്ടി അച്ചായന്‍ ഞങ്ങളെ ഡ്രൈവിങ് പഠിപ്പിക്കാന്‍ എത്തി. സ്കൂള്‍ ഗ്രൌണ്ടിലൊ,അമ്പല പറമ്പിലോ ഓടിച്ചു പഠിക്കാമെന്ന ഞങ്ങളുടെ നിര്‍ദ്ദേശം അച്ചായന്‍ നിരസിച്ചു. പത്തുപേര്‍ കാണെ റോഡിലൂടെ വണ്ടി ഓടിച്ചു പഠിക്കുന്നതാണ്‌ ഗമ എന്ന അയാളുടെ അഭിപ്രായം ഞങ്ങള്‍ക്കും സ്വീകാര്യമായി തോന്നി.

പക്ഷേ തിരഞ്ഞെടുത്ത പാത എനിക്കത്ര ബോധിച്ചില്ല. സംഗതി ടാര്‍ ഇട്ടതാണെങ്കിലും യാത്രക്കാരും വാഹനങ്ങളും തീരെ കുറവ്. കാലത്തും വൈകീട്ടും ഏതാനും സ്കൂള്‍ കുട്ടികളും സൈക്കിളില്‍ കമ്പിനി പണിക്കു പോകുന്ന തൊഴിലാളികളും ഒഴിച്ചാല്‍ ബാക്കി സമയം പാത ഏകദ്ദേശം ശൂന്യമാണ്. വഴിവക്കത്ത് ഉള്ള വീട്ടുകാര്‍ക്ക് നെല്ലും വൈക്കോലും ഉണക്കാന്‍ സര്‍ക്കാര്‍ വക ഒരു സംവിധാനം. ആ റോഡിലൂടെ ഞങ്ങള്‍ ഡ്രൈവിങ്ങിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങി. ഒന്നര കിലോമീറ്റര്‍ നീളമുള്ള റോഡിലൂടെ അങ്ങോട്ട് മാണിക്കനും ഇങ്ങോട്ട് ഞാനും ഒരു വട്ടം ഓടിക്കുന്നതാണു ഒരു ദിവസത്തെ ക്ലാസ്. ഒരു സെറ്റ് ക്ലച്ചും ബ്രേക്കും അച്ചയന്‍റെ കാല്‍ ചുവട്ടില്‍ ഉള്ളതുകൊണ്ടും നാല്പത്തഞ്ചു ഡിഗ്രി തിരിഞ്ഞ് അച്ചായന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ചിരുന്നത് കൊണ്ടും ഡ്രൈവിംഗ് ഒരു ബുദ്‌ധിമുട്ടായി ഞങ്ങള്‍ക്ക് തോന്നിയതേയില്ല.

ഇതിനകം ശിഷ്യ മുഖാന്തിരം ഞാന്‍ വിഷയം അവളുടെ അച്ഛനെ അറിയിച്ചിരുന്നു. ഒരു ദിവസം ട്യൂഷനിടയില്‍ അദ്ദേഹം പ്രത്യക്ഷ്പ്പെട്ടു." വിവരങ്ങള്‍ എല്ലാം കുട്ടി പറഞ്ഞിട്ടുണ്ട് " അയാള്‍ പറഞ്ഞു " എനിക്ക് ഈ പാര്‍ട്ടിയെ അറിയില്ല. നിങ്ങള്‍ ഉത്തരവാദിത്വം ഏല്‍ക്കാമെങ്കില്‍ മാത്രം ഞാന്‍ ഒപ്പിടാം"

ഞാന്‍ സമ്മതിച്ചു എന്നു മാത്രമല്ല ഒരു നൂറ്റാണ്ടു കാലത്തെ അടുപ്പം അച്ചായനുമായിട്ടുണ്ടെന്നും അദ്ദേഹം ഹരിശ്ചന്ദ്രന്‍റെ ഏട്ടന്‍റെ മകനാണെന്നും ഞാന്‍ ബോദ്ധ്യപ്പെടുത്തുകയും കൂടി ചെയ്തതോടെ ഒപ്പിടാമെന്ന് അദ്ദേഹം സമ്മതിച്ചു. പിറ്റേന്ന് തന്നെ അച്ചായനുമായി ചെന്ന് പേപ്പര്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും രണ്ടു ദിവസത്തിനകം ഒപ്പിട്ട കടലാസ് വാങ്ങി അച്ചായനെ ഞാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഒരു മാസത്തിനകം അച്ചായന് പണം കിട്ടിയെന്ന് തോന്നുന്നു. ഇതിനകം ലൈസന്‍സ് ശരിയാക്കാന്‍ വേണ്ടി ആര്‍. ടി. ഓ. ഓഫീസില്‍ കൊടുക്കാനാണെന്നു പറഞ്ഞു അച്ചായന്‍ രണ്ടു പേരില്‍ നിന്നും അഞ്ഞൂറുരൂപാ വീതം വാങ്ങി എന്നു മാത്രല്ല ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡ്രൈവിവിംഗ് ക്ലാസ് ഇടക്കിടെ മുടക്കുകയും ചെയ്തു. ഒരു സുപ്രഭാതത്തില്‍ വണ്ടി കേടായി വര്‍ക്ക് ഷോപ്പിലാണെന്നും പറഞ്ഞ് എന്നെന്നേക്കുമായി പഠനം അവസാനിപ്പിച്ചു. പരീക്ഷ കഴിഞ്ഞതോടെ ട്യൂഷന്‍ ക്ലാസുകള്‍ അവസാനിക്കുകയും വേല, പൂരം, വെടിക്കെട്ട് തുടങ്ങിയവയിലേക്ക് ഫുള്‍ ടൈം ഇടപെടുകയും ചെയ്തതോടെ അച്ചായനും ഡ്രൈവിങ്ങും വിസ്മ്രുതിയിലേക്ക് നീങ്ങി.

പരീക്ഷാഫലം വരുന്നതിന്നു മുമ്പായി ശിഷ്യ വീട്ടില്‍ വരികയും അച്ഛന്‍ കാണണമെന്ന് ആവശ്യപ്പെട്ടതായി അറിയിക്കുകയും ചെയ്തു. പുതിയ കൊല്ലത്തെ ട്യുഷന്‍ തുടങ്ങേണ്ട കാര്യം പറയാനായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പിറ്റേന്നു രാവിലെ തന്നെ ഞാന്‍ അദ്ദെഹത്തെ കാണാന്‍ ചെന്നു. മുമ്പ് കാണിച്ചിരുന്ന സ്നേഹം നഷ്ടമായതു പോലെ എനിക്കു തോന്നി. "തന്‍റെ വാക്കു കേട്ടു ഒരുത്തന് ജാമ്യം നിന്നിട്ട് ഇപ്പൊള്‍ എന്‍റെ ശമ്പളത്തിലാണ് പിടുത്തം വന്നത്. മര്യാദക്ക് എനിക്കു വന്ന നഷ്ടം ഉടനെ നികത്തി തന്നില്ലെങ്കില്‍ നീ വിവരം അറിയും". കാറ്റുപോയ ബലൂണ്‍ പോലെ ആയി ഞാന്‍. അര്‍ദ്ധപ്രാണനായിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്. ശിഷ്യയുടെ നിഴല്‍ പോലും അവിടെ കാണന്‍ ഉണ്ടായിരുന്നില്ല. എന്നെ ഈ കുടുക്കില്‍ ചാടിച്ച മാണിക്കനെ കടിച്ചു കീറേണ്ട കോപമാണ് എന്‍റെ മനസ്സ് മുഴുവന്‍. പകല്‍ മുഴുവന്‍ അവനെ തപ്പി നടന്നുവെങ്കിലും കണ്ടില്ല.

വൈകുന്നേരം കക്ഷി എന്നെ തിരഞ്ഞെത്തി. സംഗതിയുടെ ഗൌരവം ഞാന്‍ അവനെ അറിയിച്ചു. "അച്ചായനെ നിനക്ക് അറിയാഞ്ഞിട്ടാണ്. തട്ടിപ്പിന്‍ടേയും വെട്ടിപ്പിന്‍ടേയും ആവശ്യം അയാള്‍ക്കില്ല." മാണിക്കന്‍ പറഞ്ഞു."നീ പേടിക്കേണ്ടാ. ഞാന്‍ പറഞ്ഞു ശരിയാക്കാം". രണ്ടാഴ്ച കഴിഞ്ഞു. അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും ചിട്ടി തുക പിടിക്കാന്‍ നോട്ടീസ് കിട്ടിയതൊടെ ശിഷ്യയുടെ പിതാശ്രീ എന്നെ തിരഞ്ഞെത്തി. പത്തു പേരുടെ ഇടയില്‍ വെച്ച് അയാള്‍ പറഞ്ഞ വാക്കുകള്‍ കേട്ട് മരിച്ചു കളഞ്ഞാലൊ എന്നു വരെ ഞാന്‍ ആലോചിച്ചു. പിറ്റേന്നു മാണിക്കനെ കൂട്ടു പിടിക്കാതെ ഞാന്‍ തന്നെ അച്ചായനെ കാണാന്‍ ഇറങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്നു ഉപയോഗിച്ചതും പിച്ച കാശിന്നു ലേലത്തില്‍ പിടിച്ച് പല കൈകള്‍ മാറി കിട്ടിയതുമായ ലൊടുക്കു ജീപ്പിന്‍റെ ബോണറ്റ് തുറന്ന് എന്തൊ ചെയ്യുകയായിരുന്നു അച്ചായന്‍. എന്‍റെ ശബ്ദം കേട്ട് തല പൊക്കി അച്ചായന്‍ നന്നായിട്ടൊന്നു ചിരിച്ചുകൊണ്ടു ചോദിച്ചു "എന്താ സാറെ,ഈ വഴിക്ക് " ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. "ഇപ്പൊള്‍ പത്തു പൈസ കയ്യില്‍ ഇല്ല."അച്ചായന്‍ പറഞ്ഞു "രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ ഒന്നു നോക്കട്ടെ." മൂന്നാമത്തെ ദിവസം അച്ചായനെ തിരക്കി ചെന്ന എന്നെ നീരസതൊടെയാണ് അയാള്‍ വരവേറ്റത്.

"എന്‍റെ കയ്യില്‍ കാശില്ല എന്ന് ഞാന്‍ പറഞ്ഞില്ലായിരുന്നോ" അച്ചായന്‍ കയര്‍ത്തു. എന്‍റെ ശുപാര്‍ശ കൊണ്ട് മാത്രമാണു ജാമ്യം നിന്നതെന്നും ആ നിലയ്ക്ക് തുക തിരിച്ചുവാങ്ങിക്കേണ്ടത് എന്‍റെ ചുമതലയാണെന്നും പണം വാങ്ങിയിട്ടേ ഞാന്‍ മടങ്ങി പോവുകയുള്ളു എന്നും ഞാന്‍ പറഞ്ഞ് ഒപ്പിച്ചു. അതോടെ അച്ചായന്‍റെ ഭാവം മാറി. ജാമ്യം ഒപ്പിട്ടു തന്ന ആളും താനും കൂടി പ്രശ്നം പരിഹരിച്ചു കൊള്ളാമെന്നും ഇടനിലക്കാരന്‍ ഈ കാര്യത്തില്‍ ഇടപെടെണ്ട ആവശ്യമില്ലായെന്നും വല്ലതെ വിളച്ചില്‍ എടുത്താല്‍ ജാക്കി ലിവര്‍ വെച്ച് തലക്ക് ഒന്ന് തരുമെന്നും അച്ചായന്‍ പറഞ്ഞതോടെ ഞാന്‍ തലയും താഴ്ത്തി ഇറങ്ങി. എന്‍റെ മനസ്സില്‍ ഒരു തീച്ചൂള കത്തി പടരുകയായിരുന്നു. ഞാന്‍ എവിടെയും പോകാതെ വീട്ടില്‍ തന്നെ കൂടി. പതിവായി കണ്ടിരുന്ന മാണിക്കന്‍ ഊട്ടിയില്‍ യൂക്കാലി തൈലം കാച്ചാന്‍ പോയ അയല്‍ക്കാരനെ കാണാന്‍ പൊയിരുന്നതിനാല്‍ എന്‍റെ സങ്കടം പങ്കു വെക്കാന്‍ ഒരാളും ഉണ്ടായിരുന്നില്ല.

സ്കൂള്‍ തുറക്കുന്നതിന്ന് ഒരാഴ്ച മുന്‍പ് സന്ധ്യ നേരത്ത് എന്നെ തിരക്കി ഒരു പൊലിസുകാരന്‍ വീട്ടില്‍ വന്നു. പിറ്റെന്ന് രാവിലെ സബ് ഇന്‍സ്പെക്ടറെ ചെന്ന് കാണാന്‍ ആവശ്യപെട്ടതായി അറിയിച്ചു. "എന്താടാ വല്ല കുരുത്തക്കെടും ഒപ്പിച്ചിട്ടുഉണ്ടോ " എന്ന് അച്ഛന്‍ ചൊദിച്ചതിന്ന് " അവന്‍ അത്തരക്കാരനല്ലെന്ന് നിങ്ങള്‍ക്ക് അറിയില്ലേ, വല്ല ട്യുഷനും എല്‍പ്പിക്കാന്‍ ആയിരിക്കും" എന്നു പറഞ്ഞ് അമ്മ ഇടപെട്ടതോടെ കൂടുതല്‍ വിചാരണ ഉണ്ടായില്ല.

അന്ന് കിടന്നിട്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു പോള കണ്ണടച്ചില്ല. രാവിലെ നേരത്തെ കുളിച്ചൊരുങ്ങി സര്‍വ്വ ദൈവങ്ങളേയും ധ്യാനിച്ച് ഞാന്‍ പൊലിസ് സ്റ്റേഷനില്‍ ചെന്നു. ഇന്‍സ്പെക്ടര്‍ ക്വാര്‍ട്ടേര്‍സില്‍ ആയിരുന്നു. അവിടെ ചെന്നപ്പോള്‍ മേലാസകലം എണ്ണ പുരട്ടീ മുറ്റത്ത് ഒരാള്‍ നില്‍ക്കുന്നു. വീരഭദ്രന്‍റെ പ്രതിമക്ക് ഈരെഴതോര്‍ത്ത് ഉടുപ്പിച്ച പൊലുള്ള രൂപം. ചീനച്ചട്ടി കമഴ്ത്തി വെച്ച മാതിരി കഷണ്ടി തലക്കു ചുറ്റും ചകിരി ചൊറു പൊതിഞ്ഞ പോലെ കറുപ്പും വെളുപ്പും കലര്‍ന്ന മുടി. കരിക്കട്ട തോറ്റു പോകുന്ന നിറം. മട്ടപ്പോത്തിന്‍റെ കൊമ്പു പോലുള്ള മീശ. എണ്ണകറ പുരണ്ട ഉടുത്തിരുന്ന തോര്‍ത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം വെള്ളം കണ്ടിട്ടില്ല. അടുത്ത ദിക്കിലെങ്ങാനും തീപ്പെട്ടി ഉരച്ചാല്‍ തോര്‍ത്ത് കത്തി ചാമ്പലാകും

കയറിചെന്ന എന്നെ നോക്കി "ങും" എന്നൊരു മൂളലോടെ ആഗമന ഉദ്ദേശം ടിയാന്‍ ചൊദിച്ചു. "എന്നെ അന്വേഷിച്ചതായി പറഞ്ഞു" ഭവ്യതയോടെ ഞാന്‍ പറഞ്ഞു. "ആരെടാ നീ" ഇത്തവണ ഇടിവെട്ട് മാതിരിയായി ചൊദ്യം. ഞാന്‍ പേരു പറഞ്ഞു. "റാസ്ക്കള്‍. എന്തെടാ ഒരു ഹംബക്ക് " ഇതൊടെ എന്‍റെ സപ്ത നാഡികളും തളര്‍ന്നു.

"ആ കള്ള നസ്‌റാണിക്ക് ഞങ്ങളുടെ സാറിനെ കൊണ്ട് ജാമ്യം നിര്‍ത്തിച്ചു കൊടുത്ത വകയില്‍ നിനക്കെന്താടാ കമ്മിഷന്‍ കിട്ടിയത് " പിന്നെയും അലക് ഉടക്കുന്ന ശബ്ദം. "അതോ രണ്ടാളും കൂടി പണം പങ്കിട്ട് പുട്ട് അടിച്ചൊ". ഞാന്‍ ഇതികര്‍ത്ത്യതാ മൂഡനായി നിന്നു. എന്‍റെ മൌനം കക്ഷിക്ക് പിടിച്ചില്ല.

"എന്തെടാ, നിനക്കു വായില്‍ നാവില്ലേ? " ഒന്നു നിര്‍ത്തി കാലമാടന്‍ തുടര്‍ന്നു " നിനക്ക് മൂന്നു ദിവസത്തെ സമയംതരും. അതിനിടക്ക് സംഗതി തീര്‍ത്തില്ലെങ്കില്‍ നിന്നെ ലോക്കപ്പിലിട്ട് എല്ല് ഒരോന്നായി ഞാന്‍ ഊരും. പോയി പെട്ടെന്ന് വേണ്ടത് ചെയ്തൊ."

തല്‍ക്കാലം നരിയുടെ മുമ്പില്‍ നിന്നും കഴിച്ചിലായിയെങ്കിലും കുരങ്ങന്‍ പടിക്കല്‍ തന്നെ എന്ന അവസ്ഥ. എനിക്കു മരിച്ചാല്‍ മതി എന്ന മാനസീകാവസ്ഥയാണ് അപ്പൊള്‍ ഉള്ളത്. തിരിച്ച് ബസ്സില്‍ വരുമ്പൊള്‍ ഞാന്‍ ഈ ലോകത്ത് ഒന്നും ആയിരുന്നില്ല. ഇറങ്ങാനുള്ള സ്റ്റോപ്പില്‍ യാന്ത്രികമായി ഇറങ്ങി. മറ്റെങ്ങും പോകാനില്ലാത്തതിനാല്‍ വായനശാലയിലേക്ക് നടന്നു. അവിടെ സ്ഥിരം ഗ്യാങ്ങില്‍പ്പെട്ട സകല അലവലാതികളും ഉണ്ടായിരുന്നു.

"സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നിന്നെ അന്വേഷിച്ച് വീട്ടില്‍ ചെന്നപ്പൊഴാണ് നീ പൊലീസ് സ്റ്റേഷനില്‍ ചെന്ന കാര്യം അറിഞ്ഞത്." സെക്രട്ടറി വിജയന്‍ പറഞ്ഞു "എന്താ കാര്യം? "ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ എന്‍റെ മുഖത്തു നിന്നും ഗുരുതരമായ എന്തോ എന്നെ അലട്ടുന്നു എന്ന് അവര്‍ക്ക് മനസ്സിലായി. എല്ലാവരും ഒരു നിമിഷത്തിനുള്ളില്‍ എന്‍റെ ചുറ്റിലും കൂടി. വിവരം തിരക്കലും സ്വാന്തനിപ്പിക്കലും നടക്കുന്നതിന്നിടയില്‍ എന്‍റെ എല്ലാ നിയന്ത്രണവും നഷ്ടമായി. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. വളരെ വിഷമിച്ചാണ് ഞാന്‍ കാര്യം വിവരിച്ചത്.

ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. ഒരു പരിഹാരം കാണാതെ നമ്മള്‍ ആണുങ്ങളായി ഇരുന്നിട്ട് എന്താ കാര്യം. ഇപ്പൊള്‍ തന്നെ അച്ചായനെ കാണണം തുടങ്ങിയ തീരുമാനങ്ങള്‍ അപ്പൊള്‍ തന്നെ എടുത്തു.

പിന്നെ ഒരു ജാഥയായിരുന്നു. പത്തിരുപത്തെണ്ണത്തിന്നു നടുവിലാണെങ്കിലും എനിക്ക് ഒട്ടും സമാധാനം ഇല്ലായിരുന്നു. വഴി നീളെ എന്‍റെ കഴിവുകേടിനെക്കുറിച്ചും അച്ചായനെ കൈകാര്യം ചെയ്യുന്ന മാര്‍ഗ്ഗത്തെകുറിച്ചും ആയിരുന്നു ചര്‍ച്ച.

ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ അച്ചായന്‍ വീടിന്‍റെ മുറ്റത്ത് ചാരുകസേരയില്‍ കാലേറ്റി വെച്ചു കിടപ്പാണ്. ഒരു വശത്ത് തെങ്ങിന്‍റെ ചുവട്ടില്‍ ഭാര്യ പാത്രങ്ങള്‍ കഴുകുന്നു. പിരിവിനു വന്നവരാണെന്നു കരുതിയാവണം തീര്‍ത്തും ഉദാസീനമായ ഭാവമാണ് ഇരുവര്‍ക്കും.

സെക്രട്ടറി വിജയനാണ് വിഷയം അവതരിപ്പിച്ചത്. അച്ചായന്‍ മുന്‍ നിലപാടില്‍ തന്നെ ഉറച്ചു ‍നില്‍പ്പാണ്. തനിക്ക് ഇതിലൊന്നും ഇടപെടേണ്ട കാര്യമില്ല എന്ന മട്ടിലാണ് ചേട്ടത്തി. തുടര്‍ന്നു ഉഗ്രമായ വാദപ്രതിവാദമായിരുന്നു. മര്യാദക്ക് പണം കൊടുത്തു തീര്‍ത്ത് സംഗതി ശരിയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം അനുഭവിക്കുകയായിരിക്കും ഫലം എന്നുള്ള ഭീഷണി അച്ചായന്‍ പുച്ഛിച്ചു തള്ളി.

ആ സമയത്താണ് അത്ര നേരം സംസാരിക്കാതിരുന്ന നാരായണന്‍കുട്ടി ശബ്ദിച്ചത്. അവന്‍ ചേട്ടത്ത്യാരൊട് ഇങ്ങനെ പറഞ്ഞു " നിങ്ങളുടെ കെട്ട്യോന്‍ ഇവനെ ചതിച്ചാല്‍ കുന്നത്തമ്മയാണേ സത്യം കാലത്ത് കെട്ടി ചുറ്റി പഠിക്കാന്‍ പോണ നിങ്ങളുടെ മകള്‍ക്ക് കുടിയപ്പാട് (കല്യാണം) വരാതേ ഞങ്ങള്‍ നോക്കും."

ഇതോടെ ചേട്ടത്ത്യാര്‍ പാത്രം കഴുകല്‍ നിര്‍ത്തി. ഉടുത്ത തുണിയില്‍ കൈ തുടച്ചു എഴുന്നേറ്റു. ഞങ്ങളില്‍ എറ്റവും സുന്ദരനും ഏക പാന്‍റ്ധാരിയും ആയ അവനെ തന്നെ നോക്കി നിന്നു. ഒട്ടും കൂസല്‍ ഇല്ലാതെ അവന്‍ ഒന്നു കൂടി പറഞ്ഞു" ചെലപ്പൊ കല്യാണത്തിന്നു മുന്‍പ് അവള്‍ ഒന്ന് പെറും ചെയ്യും. നോക്കിക്കൊ "

പിന്നെ നടന്നത് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ്. മാറത്ത് നല്ല നാലു വീക്ക് പാസ്സാക്കി ചേട്ടത്തി വലിയ വായില്‍ കരയുകയും പാത്രങ്ങള്‍ എടുത്ത് അച്ചായനെ എറിയുകയും "കൊള്ളരുതയ്മ കാട്ടി കുടുംബത്തിന്ന് നാണക്കേട് വരുത്തിയാല്‍ പുരക്ക് തീ കൊടുത്ത് ഞാനും മക്കളും ആത്മഹത്യ ചെയ്യുമെന്ന്" പ്രഖ്യാപിക്കുകയും ചെയ്തു. തിരിച്ചു പോരുമ്പൊള്‍ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നു മാത്രമല്ല ഇത്രത്തോളം വേണ്ടായിരുന്നു എന്ന് പലര്‍ക്കും തോന്നുകയും ചെയ്തു. പക്ഷേ അന്നുതന്നെ ചേട്ടത്തി അച്ചായനേയും കൂട്ടി ചെന്ന് സാറിന്‍റെ കയ്യില്‍ നിന്നും പിടിച്ച പണം തിരിച്ചു കൊടുക്കുകയും കെ.എസ്.എഫ്. ഇ യിലെ തുക ഡെപ്പോസിറ്റായി നിക്ഷേപിക്കുകയും ചെയ്തു.

ഇതി ശുപാര്‍ശാ പര്‍വ്വം ശുഭമസ്തു

3 comments:

Binoj said...

Its is a nice story. Don't recommend anybody in future....

Gokuldas

Prajitha said...

ചിലപ്പോള്‍ അവള്‍ പെറും.... ഒന്നാന്തരം. ശഠനോട് ശാഠ്യം എന്ന പ്രമാണം. ഭാവുകങ്ങള്‍.
പ്രജി.

മാണിക്യം said...

പണം ഒരു വല്ലാത്ത പുലിവാലാണ് അതു കൈപറ്റുന്നവരെയുള്ള മുഖമല്ല തിരികെ തരണം എന്ന് പറയുമ്പോള്‍ കക്ഷി പോലീസ് ആയകൊണ്ടും കൂട്ടുകാര്‍ വീണ്ടൂവിചാരം ഇല്ലാത്ത പ്രായക്കാരായകൊണ്ടും മാത്രം രക്ഷപെട്ട കേസ്! നല്ല അവതരണം ...


1 comment:

  1. വീരഭദ്രന്‍റെ പ്രതിമക്ക് ഈരെഴതോര്‍ത്ത് ഉടുപ്പിച്ച പൊലുള്ള രൂപം. ചീനച്ചട്ടി കമഴ്ത്തി വെച്ച മാതിരി കഷണ്ടി തലക്കു ചുറ്റും ചകിരി ചൊറു പൊതിഞ്ഞ പോലെ കറുപ്പും വെളുപ്പും കലര്‍ന്ന മുടി. കരിക്കട്ട തോറ്റു പോകുന്ന നിറം. മട്ടപ്പോത്തിന്‍റെ കൊമ്പു പോലുള്ള മീശ. എണ്ണകറ പുരണ്ട ഉടുത്തിരുന്ന തോര്‍ത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം വെള്ളം കണ്ടിട്ടില്ല. അടുത്ത ദിക്കിലെങ്ങാനും തീപ്പെട്ടി ഉരച്ചാല്‍ തോര്‍ത്ത് കത്തി ചാമ്പലാകും
    പഴയ നാടകത്തില്‍ ഒക്കെ കാണുന്ന പോലീസെ വേഷം തന്നെ.

    ReplyDelete