Friday, January 28, 2011

4. ഒരു സീരിയല്‍ നിര്‍മ്മാണ ചരിതം

Monday, August 25, 2008

ഇന്‍റ്റര്‍വ്യുവിന്ന് സംഭവിച്ച നാണക്കേടിന്‍റെ ചമ്മലില്‍ നിന്നും ഞാന്‍ വിമുക്തനായിരുന്നില്ല. വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ദിവസങ്ങളോളം ചടഞ്ഞു കൂടി. വെള്ളേപ്പം നിര്‍മ്മിച്ച് പരാജയപ്പെട്ട വിഷമമാണെന്നാണ് വീട്ടുകാര്‍ കരുതിയത്.

"നീയെന്താ കുരങ്ങ് ചത്ത കുറവനേപ്പോലെ ഇരിക്കുന്നത്. പുറത്തിറങ്ങി കൂട്ടുകാരെ കാണ് " എന്ന് പ്രിയ മാതാവ് പല വട്ടം പറഞ്ഞപ്പോഴാണ് പുറത്തിറങ്ങിയത്. തല കീഴായി നിന്ന് പഠിച്ചിട്ടാണെങ്കിലും അടുത്ത തവണ പി.എസ്.സി. എഴുതി ജയിച്ച് ഒരു എല്‍.ഡി.സി ആയി തീരണം എന്ന് ആലോചിച്ച് നടക്കൂമ്പോഴാണ് "നിന്നെ അന്വേഷിച്ച് മാണിക്കന്‍ വീട്ടിലേക്ക് പോയി "എന്ന കാര്യം വഴിക്കുവെച്ച് നാരായണന്‍കുട്ടി പറയുന്നത്. ഞാന്‍ കഴിയുന്നത്ര ആളുകളെ ഒഴിവാക്കാനായി പാടത്ത് കൂടി വന്നപ്പോള്‍ അവന്‍ റോഡിലൂടെ എന്നെ തിരക്കി പോയിരിക്കണം ഇനി എന്ത് ഏടാകൂടം ഒപ്പിക്കാനാണോ വരുന്നത് എന്ന് ചിന്തിച്ച് റോഡിലേക്ക് കയറിയപ്പൊള്‍ മാണിക്കന്‍ സൈക്കളില്‍ ഇരുന്ന് ഒരു കാല്‍ നിലത്ത് ഊന്നി എന്നെ കാത്ത് നില്‍ക്കുന്നു.

" ഇഷ്ടാ, ഇന്ന് ഉച്ചക്ക് നമുക്ക് ഒരിടം വരെ പോകണം, വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിന്ന് ഒരാളെ കാണാനാണ് "എന്നായി അവന്‍.

എത്ര കുത്തികുത്തി ചോദിച്ചിട്ടും വിശദാംശങ്ങള്‍ അവന്‍ പറഞ്ഞില്ല. കാണാന്‍ പോണ പൂരം കേട്ടറിയണോ എന്ന നിലപാടാണ് അവന്‍റേത്.

ഏതായാലും ഉച്ചയൂണ് കഴിഞ്ഞു ഞാന്‍ കവലയില്‍ എത്തിയപ്പോള്‍ മാണിക്കന്‍ റെഡി. ആദ്യം വന്ന മയില്‍ വാഹനത്തില്‍ കയറി ടിക്കറ്റ് വാങ്ങിയതും പണം കൊടുത്തതും അവനായിരുന്നു.

ഒന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞ് ചെറിയ ഒരു അങ്ങാടിയില്‍ ബസ്സിറങ്ങി. അടുത്ത യാത്ര ഓട്ടോറിക്ഷയിലായിരുന്നു. ഒരു ഇടവഴിക്ക് മുന്നില്‍ ഓട്ടോ നിര്‍ത്തി. പിന്നീടുള്ള നടപ്പിന്നിടയിലാണ് യാത്രയുടെ ഉദ്ദേശം മാണിക്കന്‍ പറഞ്ഞത്.

"നമ്മള്‍ ഒരു സീരിയല്‍ നിര്‍മ്മിക്കാന്‍ പോണു, അതിനായി ഭാസ്കരന്‍ സാറിനെ കാണാനാണ് ഇപ്പോള്‍ പോകുന്നത് "

ഞാന്‍ ശരിക്കും ഒന്നു ഞെട്ടി. സ്വതവേ എനിക്ക് സീരിയല്‍ അത്ര ഇഷ്ടമല്ല. ടി.വി.യില്‍ ഏക ദിന മത്സരം ആസ്വദിച്ച് കാണുമ്പോഴായിരിക്കും സീരിയല്‍ പ്രേമികളായ വീട്ടുകാര്‍ വരിക. " കറുമ കണ്ണറാതി, പന്തില്‍ തുപ്പി തേച്ച് ഊരയില്‍ ഉരക്കുന്നത് എന്ത് കളിയാണ് " എന്നു പറഞ്ഞ് റിമോട്ട് ഏറ്റു വാങ്ങുന്നതോടെ കായികപ്രേമി ഫീല്‍ഡ് ഔട്ട് ആകുന്നതിനാല്‍ ഈ പരിപാടി മുടിഞ്ഞു പോട്ടെ എന്ന് ശപിച്ചാണ് എപ്പോഴും എഴുന്നേറ്റു പോകാറ്

ഇതൊക്കെയാണെങ്കിലും കാര്യം അത്ര എളുപ്പമല്ല എന്ന് എനിക്കറിയാം ഒന്നാമത് പണം വേണം. നല്ല സംവിധായകന്‍ വേണം. കഴിവുള്ള നടീനടന്‍മാര്‍ വേണം. കഥ വേണം. ഇതൊക്കെ എങ്ങിനെ സംഘടിപ്പിക്കും എന്ന ശങ്ക മനസ്സില്‍ കടന്നു വന്നു.

ഞാന്‍ ചോദിക്കാതെ തന്നെ എന്‍റെ മനസ്സിലെ ചൊദ്യങ്ങള്‍ക്കുള്ള മറുപടിയാണ് പിന്നീടുള്ള മാണിക്കന്‍റെ വാക്കുകള്‍. പണം മുടക്കാന്‍ തയ്യാറായി ഒരു പ്രൊഡ്യൂസറെ കിട്ടി കഴിഞ്ഞു. ഞങ്ങള്‍ "നൊസ്സന്‍ മാഷ്" എന്ന് വിളിക്കുന്ന എം.സി.ആര്‍ മാസ്റ്ററാണ് സീരിയലിന്ന് പണം മുടക്കുന്നത്. കക്ഷിക്ക് വിവരം ശകലം കുറവാണെങ്കിലും, അത് നികത്താനും കൂടി ഉള്ള സാമ്പത്തികം നല്‍കി ദൈവം അനുഗ്രഹിച്ചിരിക്കുന്നു.

ഭാസ്കരന്‍ സാര്‍ സംവിധാനം ചെയ്യും. സിനിമയില്‍ ചാന്‍സ് കിട്ടാതെ വെറുതേയിരിക്കുന്ന കുറേ നടീ നടന്‍മാര്‍ മൂപ്പരുടെ കസ്റ്റഡിയില്‍ ഉള്ളതിനാല്‍ ആ കാര്യം എളുപ്പമായി. പിന്നെ ലോക്കല്‍ നാടക ട്രൂപ്പുകളില്‍ നിന്നും പരിചയക്കാര്‍ക്ക് അവസരം നല്‍കാനും പറ്റും. കഥയുടെ കാര്യം ഭാസ്കരന്‍ സാര്‍ നേരില്‍ പറയും. തല്‍ക്കാലം സസ്പെന്‍സ് ആവട്ടെ.

പത്ത് മിനുട്ട് നടന്നതേയുള്ളു, പഴയ ഒരു പത്തായ പുരയുടെ മുന്നില്‍ ഞങ്ങള്‍ എത്തി. ഇല്ലിപടി തുറന്നതും മുറ്റത്ത് കിടന്നിരുന്ന ചാവാളി പട്ടി മോങ്ങിയിട്ട് അപ്രത്യക്ഷമായി.

മുന്‍വശത്തെ വാതില്‍ തുറന്ന് ഒരു ജുബ്ബധാരി കടന്നു വന്നു. കഴുത്തു വരെ നീട്ടി വളര്‍ത്തിയ തലമുടി തടവി അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. വരാന്തയിലെ ദ്രവിച്ചു പൊട്ടാറായ കസേലകളില്‍ ഞങ്ങള്‍ ഇരുന്നു.

" സാറേ, ഇതാണ് ഞാന്‍ പറഞ്ഞ കൂട്ടുകാരന്‍." മാണിക്കന്‍ എന്നെ പരിചയപ്പെടുത്തി "ഇവന്‍ ബി.എ. കാരനാണ്."
ജുബ്ബ എന്നെ നോക്കി ചിരിച്ചു. "ഐച്ഛിക വിഷയം മലയാളമായിരിക്കുമല്ലോ " എന്ന് അന്വേഷിക്കുകയും ചെയ്തു.

ഞാന്‍ ബി.കോം കാരനാണെന്നും പത്താം തരം വരെ മാത്രമേ മലയാളം പഠിച്ചതെന്നും പറഞ്ഞത് ആദ്ദേഹത്തിന്‍റെ താല്‍പര്യം കുറച്ച പോലെ തോന്നി.

"സാര്‍ വിഷമിക്കരുത്. ഇവന്‍ മിടുക്കനാണ്. എല്ലാം ഞാന്‍ പറഞ്ഞു കൊടുത്ത് ഒന്നാന്തരമായി ചെയ്യിക്കാം" എന്നു പറഞ്ഞു മാണിക്കന്‍ ജുബ്ബക്ക് ധൈര്യം കൊടുത്തു.

എന്നെ വെളിയില്‍ ഇരുത്തിയിട്ട് അവര്‍ ഇരുവരും അകത്തേക്ക് ചെന്നു. ഒറ്റക്കിരുന്നപ്പോള്‍ ഇതില്‍ എന്‍റെ റോള്‍ എന്തായിരിക്കുമെന്നതായിരുന്നു എന്‍റെ മനസ്സില്‍.

കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ വന്നത്.

" നിങ്ങളേയാണ് ഇതിന്‍റെ കഥ എഴുതാന്‍ ഏല്‍പ്പിക്കുന്നത് " ജുബ്ബ എന്നോട് പറഞ്ഞു "എനിക്ക് നിങ്ങളേക്കുറിച്ച് ഒന്നും അറിയില്ല. എന്നാലും മാണിക്കന്‍ പറഞ്ഞത് തഴയാന്‍ പറ്റാത്തതിനാലാണ് ഏല്‍പ്പിക്കുന്നത്"മാണിക്കനുമായ ജുബ്ബയുടെ ബന്ധം ജുബ്ബ തന്നെ പറഞ്ഞു. മുരുക ഭഗവാനെ കുറിച്ചുള്ള ഒരു സീരിയല്‍ തെക്കെ ഇന്ത്യയിലെ നാല് പ്രധാന ഭാഷകളിലും ഒരേ സമയം എടുക്കുന്നതുമായി ബന്ധപ്പെട്ട് പഴനിയില്‍ താമസിക്കുന്ന സമയത്ത് ചിക്കന്‍പോക്‌സ് വന്നതും , ഊണും ഉറക്കവും ഉപേക്ഷിച്ച് മാണിക്കന്‍ ശുശ്രൂഷിച്ചതും , അതിനാല്‍ തന്നെ തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ളതും വികാരഭരിതനായാണ് ജുബ്ബ പറഞ്ഞത്.

സീരിയലിന്‍റെ സാങ്കേതിക കാര്യങ്ങളാണ് പിന്നീട് വിശദീകരിച്ചത്. വളരേയേറെ പ്രത്യേകതകള്‍ ഉള്ള ഒന്നാണ് സീരിയല്‍. തമിഴില്‍ നിന്ന് ചേക്കേറിയതാണു സീരിയല്‍ എന്ന തുടര്‍ നാടകം. മരപ്പട്ടിയും അല്ല പോക്കാനും അല്ല എന്ന് പറയുന്ന പോലെ ഇത് നാടകവും അല്ല സിനിമയും അല്ല. മറ്റു കലകളെ പോലെ വലിയ അറിവോ പരിശീലനമോ ഒന്നും ഇതിന്ന് ആവശ്യമില്ല. ആര്‍ക്കും എന്തും കാട്ടാം. യാതോരു യുക്തിഭദ്രതയും ഇതിന്ന് ആവശ്യമില്ല. ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം,

തമിഴ് സീരിയലുകളില്‍ കാല്‍കാശിന്ന് വകയില്ലാത്തവന്‍ ബിസിനസ്സ് ചെയ്യാനായി മൂന്നോ നാലോ കോടി രൂപ ഉതവി ചോദിക്കുന്നത്. കാണികള്‍ ഇതേകുറിച്ച് വേവലാതിപ്പെടില്ല. ഒരു ചടങ്ങുപോലെ അവര്‍ സമയാസമയം ടി.വി ക്കു മുമ്പില്‍ ഇരുന്നു കാണും. ഇനി പെട്ടെന്ന് ഒരു ദിവസം ഒരു റോള്‍ അഭിനയിക്കുന്ന വ്യക്തി പരിപാടി നിര്‍ത്തി പോയാലും വേറൊരാളെ വെച്ച് സീരിയല്‍ തുടരാം, ഈ സൌകര്യം മറ്റെവിടെ കിട്ടും . അഥവാ റേറ്റിങ്ങ് കുറഞ്ഞാലോ , ഏത് നിമിഷം വേണമെങ്കിലും നിര്‍ത്താം. ആരോടും സമാധാനം പറയാനുമില്ല.

ഒന്നു നിര്‍ത്തി ജുബ്ബ തുടര്‍ന്നു. പിന്നെ ആളുകളെ ആകര്‍ഷിക്കാന്‍ ചില പൊടിക്കൈകളൊക്കെ അറിഞ്ഞിരിക്കണം.
അതേക്കുറിച്ചായി പിന്നത്തെ വിശദീകരണം.

ആദ്യമായി മൂന്നോ നാലോ വീടുകള്‍, അത്രയും തന്നെ കാറുകള്‍, മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍, മൊബൈല്‍ഫോണ്‍ എന്നിവ വേണം. ആശുപത്രി, പോലീസ് സ്റ്റേഷന്‍, അമ്പലം എന്നിവ ഇടയ്ക്ക് കാട്ടണം. സ്ത്രീ കഥാപാത്രങ്ങള്‍ പോലീസിനോട് കയര്‍ത്ത് സംസാരിക്കണം. കൈകൂലി കാരനായ പോലീസ് ഒഫീസര്‍ വേണം.

സാധാരണ മൂധേവിയായ ഒരു തള്ള കാണും.

"സാര്‍ നമുക്ക് ആറെഴ് എണ്ണം വേണം ഈ സൈസില്‍" എന്ന് മാണിക്കന്‍ ചാടിക്കേറി പറഞ്ഞു.

" നായകനോ, നായികക്കോ അവിഹിത ബന്ധം മിക്ക സീരിയലിലും കാണാം " എന്ന് ജുബ്ബ പറയുമ്പോഴേക്കും "നമുക്ക് എല്ലാ പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും ഇമ്മാതിരി ഏര്‍പ്പാട് വേണം" എന്നായി മാണിക്കന്‍.

"വേറൊരു ഘടകം ഒരു കൈകുഞ്ഞാണ്, ഈ കുട്ടിയെ കാണാതാകുന്നതും മറ്റുമാണ് കഥയുടെ ഗതി നിയന്ത്രിക്കുന്നത് "എന്നു പറഞ്ഞപ്പോഴേക്കും "എന്നാല്‍ നമുക്ക് ഒരു ഡസന്‍ പിള്ളേരെ സംഘടിപ്പിക്കാമെന്നായി എന്‍റെ കൂട്ടുകാരന്‍.

ഏറ്റവും പ്രധാനം ഒരോ എപ്പിസോഡിലും " നീ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല" എന്ന വാചകം മൂന്ന് പ്രാവശ്യമെങ്കിലും വേണം എന്നതാണ്. ഈ പറഞ്ഞ ചേരുവകള്‍ പാകത്തിന്ന് ഉള്ള സീരിയലാണെങ്കില്‍ ശ്വാസം വലിച്ച് ചാവാന്‍ കിടക്കുന്ന തള്ളമാരുപോലും ടി.വി.ക്കു മുമ്പില്‍ ഹാജരാവും, തീര്‍ച്ച

നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ തോന്നുന്നുവോ എന്ന ചോദ്യത്തിന്ന് "ഏതെങ്കിലും മൂന്നാലു പെണ്ണുങ്ങള്‍ വയറ്റില്‍ തലയണ്ണ വെച്ചുകെട്ടി ഗര്‍ഭം അഭിനയിച്ചാല്‍ കഥ നന്നാകുമെന്നായി മാണിക്കന്‍.

ഞായറാഴ്ച മാഷുടെ വീട്ടില്‍ കാണാമെന്നും അതിനകം മാണിക്കന്‍ കഥ ശരിയാക്കണമെന്നും നിശ്ചയിച്ച് പിരിഞ്ഞു.
തിരിച്ചു വരുമ്പൊള്‍ മാണിക്കന്‍ പറയുന്ന കഥ ഞാന്‍ എഴുതണമെന്നും പ്രതിഫലം കനത്തതായിരിക്കുമെന്നും എന്നെ ചങ്ങാതി അറിയിച്ചു.

ഞായറാഴ്ച ഞങ്ങള്‍ നൊസ്സന്‍ മാഷുടെ വീട്ടില്‍ എത്തിയപ്പോള്‍ ജുബ്ബയും മാഷും ഞങ്ങളെ കാത്ത് ഇരിക്കുകയായിരുന്നു. ഗൌരവമായ കാര്യമാണ് ഇനി പറയാനുള്ളത് എന്നു പറഞ്ഞ ജുബ്ബ ഒരു പ്രസംഗം തന്നെ നടത്തി. താന്‍ ഒരു പ്രോജക്ട് തുടങ്ങുന്ന കാര്യം ചാനലുകള്‍ ഉറ്റു നോക്കുകയാണെന്നും മാണിക്കനോടുള്ള വ്യക്തിബന്ധം മാത്രമാണ് ഇതില്‍ സഹകരിക്കാനുള്ള കാരണമെന്നും ജുബ്ബ പറഞ്ഞു. എത്ര പണം വേണമെങ്കിലും മാഷ് ചിലവാക്കും, അഭിനയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കൊടുത്ത് ഒരു മാസത്തിനകം ഷൂട്ടിങ്ങ് തുടങ്ങും.

"അപ്പൊള്‍ കഥയോ?" അറിയാതെ ആ ചോദ്യം എന്നില്‍ നിന്ന് ഉയര്‍ന്നു.

ജുബ്ബ ഒന്ന് ചിരിച്ചു, എന്നിട്ട് പതിയെ പറഞ്ഞു " സാധാരണ ഒരു കഥ തിരഞ്ഞെടുത്തിട്ടല്ല സീരിയല്‍ ചെയ്യുക. ഓരോ ദിവസവും അന്നന്ന് ഹാജരാവുന്ന വേഷക്കാര്‍ക്ക് യോജിച്ച മട്ടില്‍ ഡയലോഗ് എഴുതും. എങ്ങിനെ പോയാലും ഒടുവില്‍ അത് ഒരു കഥ ആയി മാറും. ഇനി അഥവാ ഒരു നല്ല കഥ കിട്ടിയാലോ, ഡയരക്ടര്‍ അതിനെ കുരുത്തം കെടുത്തി കുട്ടിച്ചോറാക്കും. എന്നാലേ റേറ്റിങ്ങ് കൂടുകയുള്ളു ". മാണിക്കനെ വത്സല്യത്തോടെ ഒന്നു നോക്കി ജുബ്ബ തുടര്‍ന്നു

" ഭാഗ്യത്തിന്ന് നമുക്ക് നല്ല ഒരു കഥാകാരനെ കിട്ടി, ശ്രീ മാണിക്കന്‍. അദ്ദേഹം പറയുന്ന കഥ കൂട്ടുകാരന്‍ എഴുതും". എനിക്ക് മോഹാലസ്യം വരുന്നതുപോലെ തോന്നി. ഒമ്പതാം ക്ളാസ് തോറ്റിട്ട് കൂലി പണിക്ക് പോകുന്ന ഇവനാണോ കഥാകാരന്‍.

അനുമതി കിട്ടിയതോടെ മാണിക്കന്‍ ആരംഭിച്ചു " ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ്. അവിടെ അതി പുരാതനമായ ഒരു ഇല്ലം. അതിന്‍റെ ഓണറാണ് രാമയ്യര്‍ ".

"ഇല്ലത്തില്‍ അയ്യരോ? നമ്പൂരിയല്ലേ ശരി." എന്ന് ഞാന്‍ സംശയം പറഞ്ഞു. "അതിന്‍ കുഴപ്പം ഒന്നും ഇല്ല. നമ്പൂരിക്കും അയ്യര്‍ക്കും പൂണൂല്‍ ഉള്ളതിനാല്‍ ഏതുമാകാം "എന്നായി കാഥികന്‍. മാണിക്കന്‍ തുടര്‍ന്നൂ "അദ്ദേഹത്തിന്‍റെ മകനാണ്‍ അബ്ദുള്ളകുട്ടി."

രാമയ്യരുടെ മകന്‍ അബ്ദുള്ളകുട്ടിയോ എന്ന് ഞാന്‍ ഇടപെട്ടു.

"നീ വായ മൂട്." അവന്‍ ശാസിച്ചു " നീ സീരിയല്‍ കാണാഞ്ഞിട്ടാണ്. അച്ചന്‍ ഒരു മതത്തിലും മക്കള്‍ വേറൊന്നിലും ആവുന്നതാണ് സീരിയലിലെ ഫാഷന്‍"

ജുബ്ബയും മാഷും തല കുലുക്കി സമ്മതിച്ചു.

നമ്മുടെ സീരിയലില്‍ മറ്റവന്‍ കൂടി വേണമെന്ന് എനിക്ക് തോന്നുന്നൂ എന്നയി മാണീക്കന്‍. എന്താണ് അവന്‍ ഉദ്ദേശിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലായില്ല. ജുബ്ബ കാര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു.

" മറ്റവന്‍ എന്നു വെച്ചാല്‍ "മാണിക്കന്‍ പറഞ്ഞു " പീഡനം. നല്ല ഒന്നാന്തരം പീഡനം"

ഒരു സീരിയലിലും ഇല്ലാത്ത ഒരു സംഭവമാണ് ഇത്. കുറച്ചു നേരം ആരും ഒന്നും പറഞ്ഞില്ല.

" സംഗതി വിരൊധമില്ല,പക്ഷേ " ജുബ്ബ സാങ്കേതിക തടസ്സം ഉന്നയിച്ചു " കഥയില്‍ പറ്റിയ സിറ്റുവേഷന്‍ വേണം

"അതിനെന്താ വിരോധം" മാണിക്കന്‍ വാചാലനായി " നമ്മുടെ അബ്ദുള്ളകുട്ടിയുടെ അയ്യായിരം കോടി രൂപയുടെ ബിസിനസ്സ് തകരുന്നു. അയാള്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് ആരംഭിക്കുന്നു. അവിടെ ബി.എ.ക്ക് പഠിക്കുന്ന ഒമ്പതു വയസ്സുകാരിയെ മാഷ് പീഡിപ്പിക്കുന്നു ".

"ഒമ്പതു വയസുകാരി ബി.എ.ക്ക് പഠിക്കുന്നതെങ്ങിനെ" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ "നീ ശബ്ദിക്കരുത്, അതൊന്നും ആരും ശ്രദ്ധിക്കില്ല, അത്രക്ക് ബുദ്ധിയുള്ളവര്‍ സീരിയല്‍ കാണില്ല, വേറെ നല്ല വല്ല പരിപാടിയും കാണും"എന്നായി അവന്‍.

കഥയുടെ രൂപരേഖ തയ്യാറായി. ഞാന്‍ അത് എഴുതാമെന്ന് ഏറ്റു. വളരെ വലിയ പ്രതിഫലമാണ് മാഷ് വാഗ്ദാനം ചെയ്തത്.

അടുത്തതായി മറ്റു കാര്യങ്ങള്‍ ചര്‍ച്ചക്കെദുത്തു. പണം മുടക്കുന്ന ആള്‍ എന്ന നിലക്ക് മാഷ് പറഞ്ഞു.

" സീരിയലില്‍ അഭിനയിക്കുന്നവരെ പങ്കെടുപ്പിച്ച് അഭിമുഖം നടത്തണം. അങ്ങിനെ ചെയ്തു കാണാറുണ്ട് ".

വാസ്തവത്തില്‍ സീരിയലിനെ പറ്റി ആരും നല്ലത് പറയാറില്ല . അപ്പോള്‍ അതിലെ ആളുകളെങ്കിലും നല്ലത് പറഞ്ഞു കേള്‍ക്കാമല്ലോ എന്നു വെച്ച് നടത്തുന്ന പരിപാടിയാണ് അതൊക്കെ. നമുക്കും അത് ആവാമെന്ന് ജുബ്ബ സമ്മതിച്ചു.

സീരിയലിലെ നായികമാരെ കാണുമ്പൊള്‍ അമ്മൂമ്മമാര്‍ കെട്ടി പിടിക്കും, വില്ലത്തികളെ തല്ലും എന്നൊക്കെ പുസ്തകങ്ങളില്‍ എഴുതി കാണാം. അത്തരം രംഗങ്ങള്‍ എടുത്ത് പരസ്യത്തിന്നായി സീരിയലിന്നിടയില്‍ കാണിക്കണമെന്നായി മാഷ്.

ആറേഴ് മുതുക്കി തള്ളമാര്‍ക്ക് മുറുക്കാന്‍ വാങ്ങാനുള്ള കാശും നേര്യേതും കൊടുത്ത് സോപ്പിട്ട് നടിയെ കെട്ടിപിടിപ്പിക്കാമെന്നും, അര വട്ടുള്ള കാളു തള്ളക്ക് വട്ടിളകുമ്പോള്‍ വില്ലത്തിയെ അവരുടെ മുമ്പിലെത്തിച്ച് സംഗതി നടത്താമെന്നും ധാരണയായി.

എന്‍റെ നാട്ടില്‍ കെട്ട്യോനേയും പിള്ളരേയും ഉപേക്ഷിച്ച് പാത മേസ്തിരിയുടെ കൂടെ ഓടിപ്പോയി കുറേ കഴിഞ്ഞ് തിരിച്ചു വന്ന് ഒറ്റക്ക് കഴിയുന്ന ഒരു ജാനു ഉണ്ട്. അവിഹിത ബന്ധം അവള്‍ ഒറിജിനലാക്കും ഒരു ചാന്‍സ് കൊടുക്കണമെന്ന് മാണിക്കന്‍ ആവശ്യപ്പെട്ടു. മാഷും ജുബ്ബയും അത് അംഗീകരിച്ചു.

പത്തു ലക്ഷം രൂപയുമായി പിറ്റേന്ന് ജുബ്ബയും മാഷും അഭിനയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കൊദുക്കാന്‍ പോകുമെന്നും അടുത്ത ആഴ്ച ഒത്തു കൂടുമ്പോഴേക്ക് മാണിക്കനും ഞാനും കൂടി കഥ ശരിയാക്കുമെന്നും ധാരണയായി പിരിഞ്ഞു.

നാലു ക്വയര്‍ പേപ്പര്‍ വാങ്ങി ഞങ്ങള്‍ കഥ എഴുത്ത് തുടങ്ങി. എന്നാല്‍ മാഷുടെ പണം പറ്റിച്ച് ജുബ്ബ സ്ഥലം വിട്ടു എന്ന വാര്‍ത്തയാണ് ഞങ്ങള്‍ പിന്നെ കേട്ടത്.


1 comment:

  1. അബ്ദുള്ളകുട്ടിയുടെ അയ്യായിരം കോടി രൂപയുടെ ബിസിനസ്സ് തകരുന്നു. അയാള്‍ ഒരു ട്യൂട്ടോറിയല്‍ കോളേജ് ആരംഭിക്കുന്നു. അവിടെ ബി.എ.ക്ക് പഠിക്കുന്ന ഒമ്പതു വയസ്സുകാരിയെ മാഷ് പീഡിപ്പിക്കുന്നു ".
    ഇതൊക്കെ വിശ്വസിക്കുന്നവര്‍ ആണല്ലോ സീരിയല്‍ കാണാന്‍ ഇരിക്കുക. വളരെ കറക്റ്റ്

    ReplyDelete