Tuesday, February 8, 2011

12. സ്പ്രേ പെയിന്‍റിങ്ങ്.

Thursday, September 25, 2008


നൊസ്സന്‍ മാഷ് അന്വേഷിച്ച് ആളെ അയച്ചിരിക്കുന്നു, എന്ന വാര്‍ത്തയുമായിട്ടാണ്, അന്ന് മാണിക്കന്‍ ഹാജരായത്. അവന്‍ വല്ലാതെ പരിഭ്രമിച്ചിരുന്നു.

" ആ ജുബ്ബ കഴുവേറി മകനെ ഞാനാ മാഷക്ക് പരിചയപ്പെടുത്തിയത്. ഇനി എന്തൊക്കെ പുലിവാലാണാവോ വരാനിരിക്കുന്നത് " എന്ന് അവന്‍വിലപിച്ചു.

കാര്യം ശരിയാണ്, ലക്ഷകണക്കില്‍ രൂപയാണ്, ആ വഴിക്ക് നഷ്ടമായത്. വല്ല കേസോ കൂട്ടത്തിനോ പോയാല്‍ തൂങ്ങി തിരിയും. " എന്തിനും നീ കൂടെ വരണം " എന്ന അവന്‍റെ റിക്വസ്റ്റോടെ, ആ വിഷയത്തിലേക്ക് എന്‍റെ പ്രവേശനവും ഒരുങ്ങി.

ഗുരു ശിഷ്യന്മാര്‍ അടുത്ത ദിവസം തന്നെ മാഷിന്‍റെ സവിധത്തിലെത്തി. വാസ്തവം പറയാമല്ലോ, അദ്ദേഹത്തിന്‍റെ മുഖത്ത് പരിഭവത്തിന്‍റെ ഒരു അടയാളം പോലും കാണാനില്ലായിരുന്നു. തികഞ്ഞ സ്നേഹത്തോടെയണ്, അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്.

" ഒന്നും അറിഞ്ഞിട്ടല്ലമാഷേ, ഇതൊക്കെ സംഭവിച്ചത്." എന്ന് മാണിക്കന്‍ മുന്‍കൂര്‍ ജാമ്യം തേടി.

"പണം പോയാല്‍ പോട്ടേടോ, അത് ഇന്നു വരും നാളെ പോകും. കാശു പോയാലും പട്ടിടെ സ്വഭാവം എന്താന്ന് മനസ്സിലായല്ലൊ " എന്ന് മാഷ് പറഞ്ഞതോടെ, മനസ്സില്‍ ഉള്ള ടെന്‍ഷന്‍ മഞ്ഞുപോലെ മാഞ്ഞുപോയി.

" ആ കാര്യം അങ്ങിനെയായി എന്നുവെച്ചിട്ട് നമ്മള്‍ പരിപാടി ഉപേക്ഷിച്ചിട്ടില്ല. നമ്മള്‍ അത് നടത്തും" മാഷ് ഉറച്ച മട്ടിലാണ് " മാത്രമല്ല നമ്മള്‍ മൂന്നാളും അഭിനയിക്കുകയും ചെയ്യും ".

കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മാണിക്കനെ ഏല്പിക്കണമെന്നാണ്, ഉദ്ദേശം എന്നു പറഞ്ഞതോടെ, എത്ര തല്ലു കിട്ടിയാലും നേരാവാത്ത ജന്മമാണ്, മാഷടെ എന്ന് എനിക്ക് ബോദ്ധ്യമായി.

സീരിയല്‍ ആവശ്യത്തിലേക്ക് ഒരു കാര്‍ വാങ്ങുന്നതാണ് ആദ്യത്തെ പടി. എനിക്കും മാണിക്കനും കാര്‍ ഓടിക്കാന്‍ അറിയാമെന്നത് ഒന്നുകൂടി സൌകര്യമായി മാഷ് വിലയിരുത്തി. അച്ചായന്‍ സംഭവത്തോടെ ഞാന്‍ ലൈസന്‍സ് എടുത്തിരുന്നു. മാണിക്കനാകട്ടെ അപ്പോള്‍ തമിഴ്നാട് പര്യടനത്തിലായതിനാല്‍, അതിനു കഴിഞ്ഞില്ല.

നാളെ തന്നെ ഒരു പുതിയ കാര്‍ വാങ്ങാനാണ് ഉദ്ദേശം. പതിവുപോലെ ആവശ്യമില്ലാത്ത അഭിപ്രായങ്ങള്‍ ഈ സമയത്താണ്, മാണിക്കന്‍റെ നാവിന്‍ തുമ്പത്ത് അവതരിച്ചത്.

" മാഷേ, നമുക്ക് ഒരു പഴയ കാര്‍ വാങ്ങി നന്നായി ഓടിച്ചു പഠിച്ചിട്ടു പോരേ പുതുത് വാങ്ങുന്നത് " എന്നായി മഹാന്‍. എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. അവന്‍റെ ഒരു ഉപദേശം.

പക്ഷെ മാഷ് അത് അപ്പടി അംഗികരിച്ചു. ഏതു കാര്‍ വാങ്ങണം എന്നേ തീരുമാനിക്കാനുള്ളു. അംബാസഡര്‍ ആണെങ്കില്‍ ശകലം ഗമ തോന്നും. അതു മതി എന്നു തീരുമാനിച്ചു.

കാര്‍ അന്വേഷണം മാണിക്കന്‍ ഏറ്റു. മാണിക്കനെ കാര്യസ്ഥനാക്കാനും, കാറു വാങ്ങാനുള്ള പണം അവനെ ഏല്‍പ്പിക്കാനും മാഷ് ഒരുങ്ങി.

" എന്തു സഹായം വേണമെങ്കിലും ചെയ്യാം, അതു മാത്രം പറ്റില്ല" എന്നായി അവന്‍.

തിരിച്ചു പോരുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞു " നിനക്ക് അറിയാലോ എന്‍റെ സ്ഥിതി, ആരാന്‍റെ പൈസ കയ്യില്‍ വന്നിട്ട് എന്തെങ്കിലും ആവശ്യത്തിന്ന് അതില്‍നിന്ന് പത്തു രൂപ എടുത്താല്‍ എനിക്കത് വെക്കാന്‍ പറ്റി എന്നു വരില്ല, അപ്പോള്‍ അത് പറ്റിക്കലാവും. എനിക്കതിനു വയ്യ ".

മാഷ് പാവമാണ്. അയാളുടെ കൂടെ നിന്നാല്‍ പറ്റിക്കാന്‍ കൂടെ കൂടിയതാണെന്നേ ആളുകള്‍ പറയു. നമുക്ക് ആവുന്നതുപോലെ ആരേയും സഹായിക്കാം, അതു മതി.

" നമ്മുടെ കാശ് ആരെങ്കിലും തിന്നോട്ടേ, എന്നാലും ആരാന്‍റെ പത്തു പൈസ നമ്മുടെ കയ്യില്‍ പെടരുത് " എന്നാണു എന്‍റെ ന്യായം" മാണിക്കന്‍ തുടര്‍ന്നു "നമുക്ക് ആരുടെ കണ്ണു വേണമെങ്കിലും മറയ്ക്കാം,പക്ഷേ ദൈവത്തിന്‍റെ കണ്ണു മറയ്ക്കാനാവില്ല ".

ഇത്ര ബുദ്ധിയില്ലാത ആള്‍ എങ്ങിനെ സ്കൂള്‍ മാഷായി, ഇയാള്‍ സ്കൂളില്‍ എന്തു പഠിപ്പിക്കും എന്നുള്ള എന്‍റെ സംശയങ്ങള്‍ക്ക്, മാഷ് പഠിപ്പിക്കുന്നത് സ്വന്തം സ്കൂളിലാണെന്നും, ഇന്നുവരെ ഒന്നാം ക്ളാസിനപ്പുറം അദ്ദേഹം പഠിപ്പിക്കാന്‍ ചെന്നിട്ടില്ലെന്നും മാണിക്കന്‍ അറിയിച്ചു. വകതിരിവ് കൂടിയതിനാല്‍ കല്യാണം കഴിഞ്ഞിട്ടില്ല. പറയതക്ക ബന്ധുക്കളോ കൂട്ടുകാരോ ഇല്ല.

ഏതാനും ദിവസതിനകം കാര്‍ അന്വേഷണം പൂര്‍ത്തിയായി. മാഷ് ഏല്‍പ്പിച്ച ബ്രോക്കര്‍ ഏര്‍പ്പാടാക്കിയ കാര്‍ നോക്കാന്‍ മാഷും മാണിക്കനും കൂടിയാണ് പോയത്. അവര്‍ക്ക് ഇഷ്ടപ്പെട്ടു. പീറ്റേന്ന് ഞാനും ചെന്നിരുന്നു. നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ളതും, വര്‍ക്ക് ഷോപ്പില്‍ കട്ടപുറത്ത് നില്‍ക്കുന്നതുമായ ഒരു സാധനം. പെയിന്‍റ് പോയി തുരുമ്പെടുത്ത് അവലക്ഷണം പിടിച്ചതുപോലൊന്ന്. മുപ്പതിനായിരം രൂപ വില നിശ്ചയിച്ചിരുന്നു. ചുളു വിലയ്ക്ക് കാര്‍ കച്ചവടം നടത്തി കൊടുത്തതിന്ന് അയ്യായിരം രൂപ ബ്രോക്കര്‍ക്ക് കമ്മിഷനും കൊടുത്തിരുന്നു. കുറച്ചു പണം മുടക്കി റിപ്പയര്‍ ചെയ്താല്‍, കിണ്ണന്‍ കാറാകും. അവിടെ തന്നെ റിപ്പയര്‍ ചെയ്യാന്‍ ഏല്‍പ്പിച്ചു. ഒരു മാസത്തിലധികം കഴിഞ്ഞാണ്, പണി തീര്‍ന്ന് കാര്‍ കിട്ടിയത്.

മാഷും മാണിക്കനും എല്ലാ ദിവസവും വര്‍ക്ക് ഷോപ്പില്‍ എത്തും. ഞാനും പലവട്ടം ചെന്നു നോക്കി. കറുപ്പാണ് മാഷക്ക് ഇഷ്ടപ്പെട്ട നിറം. ശുഭകാര്യങ്ങള്‍ക്ക് കറുപ്പ് നിറം നന്നല്ല എന്നായി മാണിക്കന്‍. ഒടുവില്‍ മെറ്റാലിക് നീല കളറിലെത്തി.

" പൊളിക്കാന്‍ നിര്‍ത്തിയ കാറു വാങ്ങി ഇത്രയേറെ കാശു അതില്‍ മുടക്കാന്‍ നിങ്ങള്‍ക്ക് ഭ്രാന്താണോ" എന്ന് ഇതിനിടെ അവിടെ വന്ന ഒരു ടാക്സി ഡ്രൈവര്‍ ചോദിച്ചു. ഇത്രയും പണി ചെയ്തിട്ട് ഇനി പിന്തിരിയാനില്ല എന്നായി മാഷ്.

എഞ്ചിന്‍ പണി, ഗിയര്‍ ബോക്സ് നന്നാക്കല്‍, പുതിയ ബാറ്ററി, നാലു റേഡിയല്‍ ടയറുകള്‍, പാച്ച് വര്‍ക്ക്, അപ്പ് ഹോള്‍സ്റ്ററി, പെയിന്‍റിങ്ങ്, പുതിയ ഗ്രില്ലും ബമ്പറും എല്ലാമായപ്പോള്‍ റിപ്പയര്‍ ചിലവ് ഉദ്ദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ കടന്നു.

മെക്കാനിക്ക് തന്നെയാണ്, വാഹനം വീടെത്തിച്ചത്. പൂമാല തൂക്കി, ചന്ദനം തൊട്ട് ഐശ്വര്യത്തോടെയുള്ള ആദ്യ യാത്രയില്‍ മാഷ് മുന്‍സീറ്റില്‍ ഞെളിഞ്ഞിരുന്നു. ഞാനും മാണിക്കനും പുറകേയും.

ആദ്യ യാത്ര ഗുരുവായൂരിലേക്ക് എന്ന് നിശ്ചയിച്ചു. ഡ്രൈവര്‍ ആവശ്യമില്ല, ഞാനും മാണിക്കനും ഓടിച്ചാല്‍ മതി എന്നാണ്, മാഷിന്‍റെ മോഹം. എനിക്ക് അത്ര ധൈര്യം പോരാ. മാണിക്കന്ന് ഒട്ടും പരിഭ്രമം ഇല്ല.

ഉച്ച ഊണു കഴിഞ്ഞു പുറപ്പെട്ടു. രാവിലെ ഗുരുവായൂരില്‍ എന്നും തിരക്കാണ്. സാരഥി മാണിക്കന്‍. വലിയ കുഴപ്പമില്ലാതെ പോയിരുന്നു. പകുതി ദൂരം എത്തി കാണും. പെട്ടന്നാണ്, ഗിയര്‍ വീഴുന്നില്ല എന്ന് മാണിക്കന്‍ പറയുന്നത്. അടുത്തുതന്നെ വര്‍ക്ക് ഷോപ്പ് ഉള്ളത് ഭാഗ്യമായി. റോഡരുകീല്‍ കുറേ താഴ്ചയിലാണ്, സ്ഥാപനം. മാണിക്കന്‍ മെല്ലെ വാഹനം താഴോട്ട് ഇറക്കി.

വലിയ താമസമില്ലാതെ തന്നെ നന്നാക്കി കിട്ടി. മുകളിലേക്ക് കയറുമ്പോള്‍ ഇടക്ക് കാര്‍ നിന്നു. വാഹനം പുറകോട്ട് നീങ്ങി തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ മാണിക്കന്‍ അറുപത് ഡിഗ്രി ആംഗിളില്‍ എഴുന്നേറ്റു നിന്ന് ബ്രേക്ക് പെഡല്‍ ചവിട്ടി പിടിച്ചിരിക്കുകയാണ്. സെക്കന്‍ഡുകള്‍ക്കകം വര്‍ക്ക് ഷോപ്പില്‍ നിന്നും ആളുകളെത്തി.

ബ്രേക്കിലും ആക്സിലറേറ്റരിലും ഒന്നിച്ചു ചവിട്ടാനും ഗിയറിട്ട ശേഷം ക്ലച്ചില്‍നിന്നും ബ്രേക്കില്‍ നിന്നും ഒന്നിച്ച് കാലെടുക്കാനും വിദഗ്ധ ഉപദേശങ്ങള്‍ പ്രവഹിച്ചു. മാണിക്കന്‍ എന്തു ചെയ്തു എന്ന് എനിക്കറിയില്ല. മുന്നോട്ട് പോവുന്നതിന്നു പകരം വേഗത്തില്‍ കാര്‍ പുറകോട്ടോടി അവിടെ നിന്ന പുതിയ ഒരു മാരുതി കാര്‍ ഇടിച്ചു നിന്നു.

ആ കാര്‍ ആകെ തകര്‍ന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് എനിക്ക് നല്ല ഓര്‍മ്മയില്ല. നഷ്ടപരിഹാരം കൊടുക്കുന്നുവോ കേസാക്കണൊ എന്നായി അടുത്ത ചര്‍ച്ച. വലിയ തുക ചിലവു വരുന്നതിനാല്‍ ക്ലെയിം ചെയ്യാമെന്നായി. മാണിക്കന്‍റെ ലൈസന്‍സ് ആവശ്യപ്പെട്ടു. അത് ഇല്ലാത്തത് പ്രശ്നമായി. അപ്പോഴാണ്, ആരോ ആര്‍.സി. ബുക്കും ഇന്‍ഷൂറന്‍സിന്‍റെ പേപ്പറും ചോദിക്കുന്നത്. ഈ സംഗതികള്‍ എന്താണെന്ന് ഞങ്ങള്‍ മൂന്നു പേര്‍ക്കും അറിയില്ലായിരുന്നു.

0 comments:

No comments:

Post a Comment