Tuesday, February 8, 2011

8. ആഴിപൂജ.

Thursday, September 11, 2008


മണ്ഡലകാലം തുടങ്ങുന്നതോടെ ഞങ്ങള്‍ ഭക്തശിരോമണികള്‍ പുതിയൊരു ജീവിതമായിരിക്കും നയിക്കുക പതിവ്. വളരെ നിഷ്ടയോടു കൂടിയ ജീവിതം. ഗ്രാമത്തില്‍ നല്ലൊരു പങ്കും ശബരിമല തീര്‍ത്ഥാടനത്തിന്നുള്ള ഒരുക്കത്തിലാവും. വായനശാലയിലെ മിക്ക അംഗങ്ങളും ഒന്നിച്ചുള്ള യാത്രയായിരിക്കും അത്. കുട്ടന്‍ നായര്‍ ഗുരുസ്വാമി. വയസ്സ് എണ്പതിനടുത്ത്. നൂറോളം ശിഷ്യഗണങ്ങള്‍.

മലക്ക് മാല ഇടുന്നതോടുകൂടി ജീവിതത്തിന്‍റെ സ്റ്റൈല്‍ മാറും. രാവിലെ എട്ടു മണി ആയാലും എഴുന്നെല്‍ക്കണോ എന്ന സംശയം ബാക്കി നില്‍ക്കുന്ന പതിവു രീതിക്ക് കുറച്ചു കാലത്തേക്ക് സസ്പെന്‍ഷന്‍ നല്കി , പുലരുന്നതിന്നു മുമ്പ് കുളിച്ച് ശരണം വിളിച്ച്, ക്ഷേത്ര ദര്‍ശനം നടത്തി, വേണമെങ്കില്‍ ഇങ്ങിനേയും ജീവിക്കാന്‍പറ്റും എന്ന് തെളിയിക്കും. മിക്കവാറും ദിവസങ്ങളില്‍ സന്ധ്യക്കു ശേഷം ആരുടേയെങ്കിലും വീട്ടില്‍ ഭജന നടത്തും. പങ്കെടുക്കുന്ന അയ്യപ്പന്‍മാര്‍ക്ക് സുഭിക്ഷമായ ഭക്ഷണം ആ വീട്ടുകാരുടെ വക. ഗ്യാങ്ങില്‍ ധാരാളം സ്വാമിമാര്‍ ഉള്ളതിനാല്‍ മിക്കവാറും എല്ലാ ദിവസവും ഇത്തരം പരിപാടി കാണും. ശരണം വിളിച്ചതിന്നു ശേഷമേ ഭക്ഷണം കഴിക്കാവു. ചില ദൈവ നിക്ഷേധികള്‍ ശരണം വിളിക്കുമ്പോള്‍ അയ്യപ്പന്‍മാരുടെ മനസ്സില്‍ " ആവിയില്‍ വെന്തവനേ, അട വട സുഖിയനേ" എന്നൊക്കെയായിരിക്കും എന്ന് പറഞ്ഞു കളിയാക്കും

ഭജനകള്‍ക്ക് പുറമെ അയ്യപ്പന്‍ വിളക്കുകളാണ് മറ്റൊരു ഏര്‍പ്പാട്. വീടുകളില്‍ നടത്തുന്ന വഴിപാട് വിളക്കുകള്‍ക്ക് ആകര്‍ഷണീയത കുറവായിരിക്കും. നാട്ടുകാര്‍ ചേര്‍ന്ന് നടത്തുന്ന ദേശവിളക്കിന്ന് പൊലിമ കൂടും പറയെടുപ്പ്, പഞ്ചവാദ്യം, നെറ്റിപ്പട്ടം കെട്ടിയ ആനകള്‍ എന്നിവയാല്‍ ദേശവിളക്കുകള്‍ക്ക് ഉത്സവ പ്രതീതി തോന്നും മലക്ക് പോവാന്‍ മാലയിട്ടാല്‍ സിനിമക്കോ, നാടകത്തിനോ പോകാന്‍ വിലക്കുള്ളതിനാല്‍ ആ കാലത്ത് സമീപ പ്രദേശത്ത് നടക്കുന്ന എല്ലാ അയ്യപ്പന്‍ വിളക്കുകള്‍ക്കും ഹാജരായിരിക്കും. ഭക്തി വിഷയമായതിനാല്‍ വീട്ടില്‍ എതിര്‍പ്പും പറയാറില്ല.

മലക്ക് മാലയിട്ടാല്‍ മാണിക്കന്‍ മീന്‍ പിടിക്കാനും കൂലി പണിക്കും പോകാറില്ല. അയ്യപ്പന്‍ വിളക്ക് സെറ്റുകാരുടെ കൂടെ സഹായി ആയി പോവാറാണ് പതിവ്. നല്ല ശബ്ദത്തില്‍ പാടാന്‍ കഴിവുള്ളതിനാല്‍ അവന്‍ അയ്യപ്പന്‍ പാട്ടും പാടും.

ഒരു വെള്ളിയാഴ്ച മാണിക്കന്‍ എന്നെ തിരഞ്ഞെത്തി. പിറ്റേന്നത്തേക്ക് ഒരു അയ്യപ്പന്‍ വിളക്കുപരിപാടി ഏറ്റ ഗുരുസ്വാമിയുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് പുല കാരണം വരാന്‍ പറ്റാത്തതിനാല്‍ ഒരാളെ കൂട്ടി ചെല്ലാന്‍ അവനെ എല്‍പ്പിച്ചു എന്നും, ആളായി ഞാന്‍ കൂടെ ചെല്ലണമെന്നുമാണ് അവന് പറഞ്ഞത്. വിളക്കു കാണാനും ഭജനക്കും പോവുക പതിവാണെങ്കിലും അയ്യപ്പന്‍ വിളക്കുകാരനായി പോവുന്ന കാര്യം എനിക്ക് ഓര്‍ക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഒന്നാമത് ആരെങ്കിലും അറിഞ്ഞാല്‍ കുറച്ചിലാണ്. പോരാത്തതിന്ന് പഠിച്ചിട്ടും ഒരു ജോലി നേടാന്‍ കഴിയാതെ ഇത്തരം എടപാടിന്ന് പോവുന്നു എന്ന നാട്ടുകാരുടെ പറച്ചിലും. ' ഞാന്‍ ഇല്ല ' എന്ന് തറപ്പിച്ചു പറഞ്ഞു. അന്യ നാട്ടില്‍ ആയതിനാല്‍ ആരും അറിയില്ല എന്നും, വെറുതെ വന്നാല്‍ മതി, ഒന്നും ചെയ്യിക്കില്ല എന്നും പറഞ്ഞെങ്കിലും ഞാന്‍ വഴങ്ങിയില്ല. തിരിച്ചു പോവാന്‍ നേരം അവന്‍ എന്നെ നോക്കി " നീയൊക്കെ വലിയ ആളായി, എനിക്ക് പഠിപ്പും വിവരവും ഇല്ല. പക്ഷേ ഒരു കാര്യം, അന്നും ഇന്നും നിന്നെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് ഞന്‍ കരുതിയതും, സ്നേഹിച്ചതും "എന്നു പറഞ്ഞു. തിരിഞ്ഞു നടക്കുമ്പോള്‍ അവന്‍ തേങ്ങി കരയുകയാണെന്ന് എനിക്ക് തോന്നി. പിന്നെ താമസിച്ചില്ല, ഞാന്‍ ഓടി ചെന്ന് അവന്‍റെ കയ്യില്‍ പിടിച്ച്, കൂടെ ചെല്ലാമെന്ന് ഏറ്റു.

വീട്ടില്‍ എന്തു പറയുമെന്നതായി അടുത്ത പ്രശ്നം. കോളേജില്‍ ഒന്നിച്ചു പഠിച്ച കൂട്ടുകാരന്‍റെ വീട്ടില്‍ അയ്യപ്പന്‍ വിളക്കാണെന്നും, അവന്‍ ക്ഷണിച്ചതിനാല്‍ പോവണമെന്നും, വീട്ടില്‍ പറഞ്ഞു സമ്മതം വാങ്ങി. പിറ്റേന്ന് നേരം പുലര്‍ന്നതുംപറഞ്ഞ സ്ഥലത്ത് ഞാന്‍ എത്തി. ഒരു ക്വാളിസ് കാറില്‍ സന്നാഹങ്ങള്‍ എത്തി. പുറകില്‍ ഞാനും കയറി കൂടി.

പത്തു പതിനൊന്നു പേര്‍ അതിനകത്തു തിരക്കി ഇരിക്കുന്നു. വാദ്യക്കാര്‍ പുറകെ വരുന്നതായി മാണിക്കന്‍ പറഞ്ഞു. അയ്യപ്പന്‍ വിളക്കു നടക്കുന്ന വീടെത്തിയപ്പോള്‍ എല്ലാവരും ഇറങ്ങി. എന്തൊക്കെയോ സാധനങ്ങളുമായി മാണിക്കന്‍ അകത്തേക്ക് കയറിപ്പോയി. വെറുതെ നിന്ന എന്നോട് "എന്താടോ, മിഴിച്ചു നില്‍ക്കുന്നത്, വേഗം ഇത് അകത്ത് വെച്ചിട്ട് വാടോ" എന്നു പറഞ്ഞ് ഒരു കാരണവര്‍ ഒരു ഭാണ്ഡക്കെട്ട് എന്‍റെ തലയില്‍ ഏറ്റി വെച്ചു. മാണിക്കനെ ഓര്‍ത്തു ഒന്നും പറയാതെ ഞാന്‍ അതുമായി അകത്തേക്കു നടന്നു.

കഷ്ടകാലമെന്നു പറയട്ടെ, ഞാന്‍ കയറിചെല്ലുമ്പോള്‍ എന്‍റെ ജൂനിയറായി ഡിഗ്രിക്കു പഠിച്ച ഒരു പെണ്‍കിടാവതാ ഉമ്മറത്തു നിന്ന് എന്നെ നോക്കി പരിചയഭാവത്തില്‍ ചിരിക്കുന്നു. അതോടെ എന്‍റെ എല്ലാ മൂഡും നഷ്ടപ്പെട്ടു. പന്തലില്‍ ഇരുത്തിയാണ് വിളക്കുകാര്‍ക്ക് ഭക്ഷണം വിളമ്പിയത്. ഞാന്‍ ആഹാരം കഴിക്കുമ്പോള്‍, ജൂനിയര്‍ എന്നെ കൂട്ടുകാരികള്‍ക്ക് കാണിച്ച് എന്തോ പറഞ്ഞു ചിരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

അയ്യപ്പന്‍റെ പേരില്‍ നുണ പറയരുത് എന്ന് ഒന്നുകൂടി വ്യക്തമാക്കിയ സംഭവമാണ് , പിന്നീട് നടന്നത്. ശരകൂടം പണിയുന്നതിന്ന് വാഴ പിണ്ടി ഉറപ്പിക്കാനായി, പെരിയസ്വാമി കാണിച്ചു തന്ന സ്ഥലത്ത് ഒരു ചാണ്‍ ആഴത്തില്‍ ഞാന്‍ കുഴിയെടുക്കുമ്പോള്‍ പടിക്കല്‍ ഒരു കാര്‍ വന്നു നിന്നു. അതില്‍ നിന്നും യാത്ര കഴിഞ്ഞു വരുന്ന വേഷത്തില്‍ ഇറങ്ങി വന്നത് എന്‍റെ സഹപാഠി സന്തോഷ് ആയിരുന്നു. ഡിഗ്രിക്ക് ഞങ്ങള്‍ ഒരേ ക്ളാസില്‍ ആയിരുന്നു.

"നീയെന്താ ഇവിടെ" എന്ന അവന്‍റെ ചോദ്യത്തിന്ന്, ഞാന്‍ അതേ ചോദ്യം തിരിച്ചു ചോദിച്ചു. "ഇതല്ലേടാ എന്‍റെ വീട് " എന്നു പറഞ്ഞ് അവന്‍ ജോലി സ്ഥലത്ത് ലീവു കിട്ടാന്‍ വൈകിയതും, അതു കാരണം സമയത്തിന്ന് എത്തി പറ്റാന്‍ കഷ്ടപ്പെട്ടതും പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി. എല്ലാ വിധത്തിലും നാണം കെട്ട ഞാന്‍ , വന്നതില്‍ കൂടുതല്‍ ഒന്നും വരാനില്ല, എന്നു സമാധാനിച്ച്, ശരിക്കും ഒരു വിളക്കുകാരനായി മാറി. ഉച്ച ഭക്ഷണത്തിന്ന് സന്തോഷ് എന്നെ അകത്തേക്ക് ക്ഷണിച്ചു. കൂടെ പഠിച്ച കൂട്ടുകാരുടെ വിശേഷങ്ങള്‍ തിരക്കിയതല്ലാതെ, എന്‍റെ കാര്യങ്ങള്‍ ഒന്നും അവന്‍ അന്വേഷിച്ചില്ല.

പാലകൊമ്പ് വെട്ടാന്‍ പോകുമ്പോഴും, തിരിച്ചു വരുമ്പോഴും ഞാനാണ് കുത്തു വിളക്ക് പിടിച്ചിരുന്നത്. ഒരു നാണക്കേടുമില്ലാതെ ഒരുവിധം അര്‍ദ്ധബോധാവസ്ഥയിലാണ് ഞാന്‍ നടന്നിരുന്നത്.

രാത്രി ഭക്ഷണം വിളക്കുകാരോടൊപ്പമാണ് ഞാന്‍ കഴിച്ചത്. സന്തൊഷിനെ അവിടെയൊന്നും കാണാനില്ലായിരുന്നു. പാട്ടു കഴിഞ്ഞ് വെളിച്ചപ്പാട് ഉറയുമ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. മാണിക്കനാണ് വാവരായിരിക്കുന്നത്. ലുങ്കിയുടുത്ത് പച്ച ബെല്‍ട്ട് കെട്ടി ബനിയനും തലയില്‍ തൊപ്പിയുമായപ്പോള്‍ അവന്‍ ഒന്നാന്തരം വാവ‍രായി മാറി. അയ്യപ്പനോടൊപ്പം കളിക്കുമ്പോള്‍ അവന്‍ എല്ലാവരുടേയും ആകര്‍ക്ഷണബിന്ദുവായി. അയ്യപ്പന്‍ വലത്തുകാല്‍ ചുവടുവെക്കുമ്പോള്‍, വാവര്‍ ഇടത്തുകാല്‍ വെക്കുന്നു. അയ്യപ്പന്‍ ഇടതുകാല്‍ വെക്കുമ്പോള്‍ വാവര്‍ വലതുകാലും. എത്ര തന്‍മയത്തോടെയാണ് അവന്‍ നര്‍ത്തനമാടുന്നത്. അയ്യപ്പനും വാവരും തമ്മില്‍ വെട്ടും തടവും നടന്നപ്പോള്‍ മാണിക്കന്‍ പന്തലില്‍ വീണൂരുളുകയും, അപശബ്ധം പുറപ്പെടുവിച്ച് എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്തു. എനിക്ക് അവനോട് വലിയ ആദരവ് തോന്നി.

കനല്‍ ചാട്ടത്തിന്‍റെ സമയത്ത് അയ്യപ്പന്‍ തീയിലിറങ്ങിയിട്ടും, വാവര്‍ ഇറങ്ങാന്‍ മടിച്ചു നില്‍ക്കുകയാണ്. കടുത്ത നിര്‍ബന്ധം ചെലുത്തിയപ്പൊള്‍, അവന്‍ തീയിന്നു മുകളിലൂടെ ഒരു ചാട്ടം. കുറച്ചു കഴിഞ്ഞപ്പോള്‍, "ഞമ്മക്ക് ഒറ്റക് ചാടാന്‍ പേടിയാണ്, സങ്ങായി കൂടെ വേണം" എന്നു പറയുകയും, എന്നെ " സങ്ങായി "എന്നു വിളിച്ച്, എന്‍റെ കയ്യില്‍പിടിച്ച്, തീയില്‍ ചാടുകയും ചെയ്തു. മൂന്നു നാലു പ്രാവശ്യം എന്നെ തീയിലൂടെ വലിച്ച് മാണിക്കന്‍ നടന്നു. എനിക്ക് ചൂട് തോന്നിയില്ല. പിന്നെ അവന്‍ തീ വാരി മുകളിലേക്ക് വലിച്ചെറിയുകയും ഓരോന്ന് പറഞ്ഞ് ആളുകളെ ചിരിപ്പിക്കുകയും ചെയ്തു. തീച്ചാട്ടത്തിന്നു ശേഷം വാവര്‍ ആളുകള്‍ക്ക് പത്തിരി നുള്ളി കൊടുത്ത് പൈസ വാങ്ങുകയും , ഒരോരുത്തര്‍ക്ക് കല്‍പ്പന നല്‍കുകയും ചെയ്ത് അരങ്ങ് നിറഞ്ഞാടി. തിരിച്ച് പോരുമ്പോള്‍ സന്തോഷ് എന്‍റെ അടുത്ത് വന്ന് കൈ പിടിച്ചു കുലുക്കി, പിന്നീട് കാണാമെന്ന് പറഞ്ഞ് എന്‍റെ കയ്യില്‍ ഒരു കവര്‍ തന്നു.

നാട്ടിലെത്തിയപ്പോള്‍ പെരിയ സ്വാമി എന്നെ വിളിച്ചു, "വഴിപാട് വിളക്ക് ആയതിനാല്‍ വരുമാനം തീരെ കുറവാണെന്നും, ഉള്ളത് പിച്ച് പങ്കു വെച്ചപ്പോള്‍ തനിക്ക് ഒന്നുമില്ലെന്നും പറഞ്ഞ് എനിക്ക് അമ്പതുരൂപ തന്നു. ഒന്നും പറയാതെ ഞാന്‍ അത് വാങ്ങി കീശയിലിട്ടു.

വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ കവര്‍ തുറന്നു നോക്കി. അതില്‍ നൂറിന്‍റെ പത്തു നോട്ടും ഒരു എഴുത്തും ഉണ്ടായിരുന്നു. എനിക്ക് ഏകദേശം കാര്യങ്ങള്‍ മനസ്സിലായി. അലസമായി ഞാന്‍ ആ കത്തിലൂടെ കണ്ണോടിച്ചു.ഞാന്‍ പ്രതീക്ഷിച്ചതുപോലെതന്നെ.

" അത്ഭുതതോടെയാണ് അയ്യപ്പന്‍ വിളക്കുകാരുടെ സെറ്റില്‍ നിന്നെ ഞാന്‍ കണ്ടത്. നിനക്ക് ഇത്ര കഷ്ടപ്പാട് ഉള്ള വിവരം എനിക്ക് അറിയില്ല. എങ്കിലും എന്തു വേഷം കെട്ടിയും ജീവിക്കാനുള്ള നിന്‍റെ തന്‍റേടം എനിക്ക് ഇഷ്ടമായി. അതിനുള്ള ചെറിയൊരു സമ്മാനമാണ് ഇതിനകത്ത്. എന്നെങ്കിലും നിനക്കും ഒരു നല്ല കാലം വരും. ആശംസകളോടെ.
പ്രിയ സുഹ്രുത്ത്. "

ഞാന്‍ കത്ത് കീറി കാറ്റത്ത് പറത്തി, പൈസ പോക്കറ്റിലിട്ടു.

No comments:

Post a Comment