Wednesday, March 2, 2011

കല്ലുപ്പ്.

എന്‍റെ സ്ക്കൂട്ടറിന്‍റെ പുറകില്‍ മാണിക്കന്‍ ടൌണില്‍ നിന്ന് വരികയായിരുന്നു. ആര്‍ക്കൊ വയറിങ്ങിന്ന് വേണ്ട സാധനങ്ങള്‍ നാടാരുടെ ഷോപ്പില്‍ നിന്നും കടമായി വാങ്ങി കൊടുക്കാന്‍ വന്നതായിരുന്നു അവന്‍. ട്യൂട്ടോറിയല്‍ കോളേജില്‍ നിന്ന് ഞങ്ങള്‍ ഇറങ്ങിയ ശേഷം പലവട്ടമായി അവന്‍റെ മൊബൈല്‍ ചിലയ്ക്കാന്‍ തുടങ്ങിയിട്ട്.

'' നിന്നെ ആരാ വെറുതെ വിളിച്ചുകൊണ്ടിരിക്കുന്നത് '' റോഡരികില്‍ നിന്ന് ഇളന്നീര്‍ വാങ്ങിക്കുടിക്കാന്‍ നിന്നപ്പോള്‍ ഞാന്‍ ചോദിച്ചു.

'' നമ്മുടെ കുഞ്ചുവേട്ടനെ. അയാളെക്കൊണ്ട് വല്ലാത്ത എടങ്ങേറായി '' അവന്‍ പറഞ്ഞു.

'' എന്താ പ്രശ്നം '' ഞാന്‍ ചോദിച്ചു " പണ്ടത്തെപ്പോലെ കടം ചോദിച്ച് ബുദ്ധിമുട്ടിയ്ക്കാന്‍ തുടങ്ങിയോ ".

" എന്നാല്‍ വേണ്ടില്ലായിരുന്നു " അവന്‍ പറഞ്ഞു " ഇത് അതൊന്ന്വോല്ലാ കാര്യം ".

കഷ്ടിച്ച് രണ്ടുകൊല്ലം മുമ്പാണ് കുഞ്ചുവേട്ടന്‍ മാണിക്കന്‍റെ കൂടെ നടക്കുന്നത് കണ്ടത്. നാല് മക്കളാണ് അയാള്‍ക്ക്. മൂത്തത് മൂന്ന് പേരും പെണ്‍മക്കള്‍. ഏറെ കഷ്ടപ്പെട്ട് നാലാമത്തെ മകനെ ഡിപ്ലോമക്കാരനാക്കി. അവിടുന്നങ്ങോട്ട് ഒരു വഴിയും കാണാതിരിക്കുമ്പോള്‍ വിദേശത്ത് പയ്യന് ഒരു പണി തരപ്പെട്ടു. അങ്ങോട്ട് അയയ്ക്കാന്‍ കുഞ്ചുവേട്ടന്‍ വിചാരിച്ചിട്ട് വഴിയൊന്നുമില്ല. പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്ന അയാള്‍ക്ക് പണയം വെക്കാന്‍ ഒന്നുമില്ല. എവിടെ നിന്നെങ്കിലും കുറെ പണം വായ്പയായി സംഘടിപ്പിച്ച് കൊടുക്കാനാണ് അന്ന് അയാള്‍ മാണിക്കന്‍റെ പുറകെ കൂടിയത്. ആരെയൊക്കെയോ സ്വാധീനിച്ച് അന്ന് അവന്‍ കുഞ്ചുവേട്ടനെ സഹായിച്ചു.

' പിന്നെന്താ അയാള്‍ ശല്യം ചെയ്യുന്നത്. കടം വീട്ടാതെ കഴിക്കാന്‍ വല്ല പരിപാടിയും ആണോ ' ഞാന്‍ ചോദിച്ചു.

' അതല്ലേ രസം. മൂപ്പര് മകന്‍റെ പണം വന്നാല്‍ അന്ന് തന്നെ കടം വീട്ടാനുള്ളത് അതില്‍ നിന്ന് തരും. ബാക്കി മാത്രമേ ചിലവിനെടുക്കൂ '.

' അപ്പൊ കടം മിക്കവാറും തീര്‍ത്തിട്ടുണ്ടാവും അല്ലേ '.

' മിക്കവാറും എന്ന് പറയണ്ടാ. ഒരു പൈസ ആ വകേല് ബാക്കിയില്ല. അഞ്ച സെന്‍റ് സ്ഥലം വാങ്ങി ഇട്ടിട്ടുണ്ട്. പോരാഞ്ഞിട്ട് പെണ്‍കുട്ട്യേള്‍ക്ക് കുറച്ച് പണ്ടൂം ഉണ്ടാക്കി '.

എനിക്കൊന്നും മനസ്സിലായില്ല. എന്‍റെ മനസ്സ് വായിക്കാന്‍ പണ്ടേ അവന്‍ മിടുക്കനാണ്. അതായിരിക്കണം ഒരു വിശദീകരണം നല്‍കാന്‍ അവന്‍ മുതിര്‍ന്നത്.

' ചെക്കന്‍ ലീവില് വരുണൂത്രേ. നിനക്ക് എന്താ കൊണ്ടു വരാന്‍ പറയണ്ട് എന്നും ചോദിച്ച് കുറച്ച് ദിവസായി പിന്നാലെ നടക്കാന്‍ തുടങ്ങീട്ട് '.

' എന്നിട്ട് നീ എന്താ ചോദിച്ചത് '.

' എനിക്ക് ഒന്നും വേണ്ടാന്ന് പറഞ്ഞു. വല്ലോനും അന്യനാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്നതില്‍ നിന്നുള്ള ഓഹരി എനിക്ക് വേണ്ടാ '.

അത് അത്ര കാര്യമാക്കാനില്ലെന്നും മനസ്സറിഞ്ഞ് തരുന്നത് വാങ്ങുന്നതില്‍ തെറ്റില്ലെന്നും ഞാന്‍ അവനെ ഉപദേശിച്ചു.

' അതിലും ഭേദം കടം വാങ്ങിക്കൊടുത്തതിന് അയാളുടേന്ന് കമ്മിഷന്‍ വാങ്ങുന്നതാണ്. കുഞ്ചുവേട്ടന് പ്രാരാബ്ധം കുറച്ചൊന്നുമല്ല. കാര്യായിട്ടുള്ള വരുമ്പടി ആ ചെക്കന്‍റെയാണ്. അതില്‍ നിന്ന് അഞ്ചു പൈസടെ വക എനിക്ക് വേണ്ടാ ' അവന്‍ തറപ്പിച്ച് പറഞ്ഞു.

എന്തായാലും അന്ന് പലവട്ടം മാണിക്കന്‍റെ മൊബൈലില്‍ കുഞ്ചുവേട്ടന്‍റെ നമ്പര്‍ തെളിഞ്ഞു വന്നു. അതും പോരാഞ്ഞ് വൈകുന്നേരം കുഞ്ചുവേട്ടന്‍ ക്ലബ്ബിലേക്ക് മാണിക്കനെ തിരഞ്ഞെത്തി.

' നീ എന്തെങ്കിലും സാധനത്തിന്‍റെ പേര് പറ ' അയാള്‍ പറഞ്ഞു ' അത് വാങ്ങീട്ട് വരും. അവന് മറ്റന്നാളത്തെ വിമാനത്തില് വരാനുള്ളതാ '.

മാണിക്കന്‍ വളരെ ഗഹനമായ ആലോചനയില്‍ മുഴുകുന്നത് പോലെ എനിക്ക് തോന്നി. കുഞ്ചുവേട്ടന്‍ അവന്‍റെ വാക്കുകള്‍ക്കായി കാത്ത് നില്‍ക്കുകയാണ്. ഒടുവില്‍ അവന്‍ മൌനം ഉപേക്ഷിച്ചു.

' കുഞ്ചു ഏട്ടോ. നിര്‍ബന്ധം ആണച്ചാല്‍ ' അവന്‍ പറഞ്ഞു ' ചെക്കന്‍റെ അടുത്ത് രണ്ട് കിലോ കല്ലുപ്പും കാല്‍ കിലോ കപ്പല് മുളകും വാങ്ങീട്ട് വരാന്‍ പറയിന്‍. ഓസില് കിട്ടുന്നത് ഉപകാരം ഉള്ളത് ആയിക്കോട്ടെ '.




12 comments:

  1. ഈ മാണിക്യൻ അന്യം നിന്നു കൊണ്ടിരിക്കുന്ന സ്പീഷീസിൽ പെട്ട ഒരു വിശിഷ്ട ജീവിയാണ്. അന്ന് അന്തിച്ചന്തയിൽ നിന്ന് വാങ്ങേണ്ട സാധനങ്ങളേ മാണിക്യന്റെ മനസ്സിലുള്ളൂ.

    ReplyDelete
  2. “മാണിക്യന്റെ പുരയിടം” കെട്ടിലും മട്ടിലും മികച്ചതായി. ഇതിന്റെ ചുവരിലുള്ള ക്ലോക്കും സൌദിഅറേബ്യയിലെ സമയം കൃത്യമായി കാണിക്കുന്നു

    ReplyDelete
  3. മാണിക്കന്‍ ഈസ്‌ ഗ്രേറ്റ്‌ !

    ReplyDelete
  4. രാജഗോപാല്‍ ,

    ഏറെ മോഹങ്ങളൊന്നുമില്ലാത്തവനാണ്- മാണിക്കന്‍. ബ്ലോഗിലെ ക്ലോക്കും പുതിയ ഡിസൈനും ഒക്കെ ബിനുവിന്‍റെ വകയാണ്.

    ramanika,

    മാണിക്കന് ആ വിധത്തിലേ ചിന്തിക്കാനാവൂ.

    ReplyDelete
  5. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!പോസ്റ്റ് കൊള്ളാം.ആശംസകൾ!

    ReplyDelete
  6. ഇ.എ. സജിം തട്ടത്തുമല,

    വളരെ നന്ദി.

    ReplyDelete
  7. നന്ദി. മാണിക്കന്‍റെ അടുത്ത കഥയുമായി താമസിയാതെ എത്തുന്നുണ്ട്.

    ReplyDelete
  8. നന്ദി. മാണിക്കന്‍റെ അടുത്ത കഥ വൈകാതെ പ്രതീക്ഷിക്കാം.

    ReplyDelete
  9. മാണിക്യന്റെ ആദർശം നന്നായി..മറ്റൊരാളുടെ വിയർപ്പിന്റെ ഫലം അനുഭവിക്കാൻ തയ്യാറാകത്തത് നന്നായിട്ടുണ്ട്..endingഉം കൊള്ളാം

    ReplyDelete
  10. അനശ്വര,
    വായിച്ച് അഭിപ്രായം അറിയിച്ചതിന്ന് നന്ദി.

    ReplyDelete
  11. ' എനിക്ക് ഒന്നും വേണ്ടാന്ന് പറഞ്ഞു. വല്ലോനും അന്യനാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്നതില്‍ നിന്നുള്ള ഓഹരി എനിക്ക് വേണ്ടാ '.
    രണ്ട് കിലോ കല്ലുപ്പും കാല്‍ കിലോ കപ്പല് മുളകും വാങ്ങീട്ട് വരാന്‍ പറയിന്‍. ഓസില് കിട്ടുന്നത് ഉപകാരം ഉള്ളത് ആയിക്കോട്ടെ '.

    maanikkan sarasanum koodi aanallo

    ReplyDelete