Monday, October 10, 2011

ഏജന്‍റ്.

'' നിന്നെ കണ്ടിട്ട് ദിവസം കുറെ ആയല്ലോ. എന്താ നാട്ടില്‍ ഉണ്ടായിരുന്നില്ലേ '' മാണിക്കനെ കണ്ട ഉടനെ ഞാന്‍ ചോദിച്ചു. ഇടയ്ക്ക് എവിടേക്കെങ്കിലും മുങ്ങുന്ന ഒരു ശീലം അവനുണ്ട്. അതാണ് അങ്ങിനെ ചോദിച്ചത്.

'' എവിടീം പോയില്ല. ഇത്തിരി തിരക്കിലായിരുന്നു '' അവന്‍ പറഞ്ഞു.

'' ഓണകച്ചോടം പൊളിഞ്ഞപ്പോള്‍ നീ നാട് വിട്ടു എന്നാ ആളുകള് പറയുന്നത്. ശരിയാണോ അത് '' കേട്ട കാര്യം ഞാന്‍ പറഞ്ഞു.

'' പറയുന്നോരുടെ കാശൊന്നും ഞാന്‍ കളഞ്ഞിട്ടില്ലല്ലോ. പോവാന്‍ പറ അവരോട് ''മാണിക്കന് ദേഷ്യം വന്നു.

'' അത് പോട്ടെ. എന്താ ഇത്ര ദിവസം നിന്നെ കാണാഞ്ഞത് '' ഞാന്‍ വിഷയം മാറ്റി.

'' നമ്മടെ നാട്ടില് ഒരു നല്ല കാര്യം വരാന്‍ പോവുമ്പൊ മാറി നില്‍ക്കാന്‍ പാടുണ്ടോ. ആവുന്നത് പോലെ നമ്മള് സഹകരിക്ക്യാ. അതല്ലേ വേണ്ടത് ''. എന്നിട്ടും സംഗതി എന്താണെന്ന് അവന്‍ തെളിച്ച് പറയുന്നില്ല.

'' ഉള്ള കാര്യം ഉള്ളതുപോലെ പറയാതെ എനിക്ക് മനസ്സിലാവില്ല. എന്താന്നു വെച്ചാല്‍ തുറന്ന് പറ '' ഞാന്‍ ആവശ്യപ്പെട്ടു.

'' എടാ, നമ്മുടെ നാട്ടില് ഒരു ഫിനാന്‍സ് കമ്പിനി വരാന്‍ പോണു. പണം ഇടുന്ന ആളുകള്‍ക്ക് അവര് എത്രയാ പലിശ കൊടുക്ക്വാ എന്ന് അറിയ്യോ നിനക്ക് '' അവന്‍ ചോദിച്ചു.

'' അതെങ്ങിന്യാ എനിക്ക് അറിയ്യാ ''.

'' പണം ഇട്ടിട്ട് പതിനൊന്ന് മാസം തികഞ്ഞാല്‍ ഇട്ട പണത്തിന്‍റെ ഇരട്ടി സംഖ്യ കൊടുക്കും. പിന്നെ ഇഷ്ടംപോലെ സമ്മാനങ്ങളും ''.

അവന്‍ വിശദമായി പറയാന്‍ തുടങ്ങി. ആയിരം രൂപ ഇടുന്നോര്‍ക്ക് ഒരു ട്രേ. പത്തായിരം രൂപ ഇട്ടാല്‍ ഒരു പ്രഷര്‍ കുക്കര്‍. ഒരു ലക്ഷം ആണെങ്കില്‍ അര പവന്‍റെ സ്വര്‍ണ്ണ മോതിരം. അമ്പത് ലക്ഷത്തിന്ന് മീതെ ഒരു കാറ്. പക്ഷെ ചുരുങ്ങിയത് ആയിരം ഉറുപ്പിക ഇടണം. മോളിലേക്ക് എത്ര വേണച്ചാലും ആവാം.

'' ഇതൊക്കെ നീ എങ്ങിനെ അറിഞ്ഞൂ '' ഞാന്‍ ചോദിച്ചു.

'' കണ്ണു കെട്ടിയ കുതിരേനെ പോലെ നടന്നാല്‍ നാട്ടില് നടക്കിണതൊന്നും അറിയില്ല. അതാ നിന്‍റെ കുഴപ്പം. നോക്ക്, ഞാന്‍ കമ്പിനിടെ ഏജന്‍റ് ആവാന്‍ പോവ്വാണ് '' അവന്‍ പറഞ്ഞു.

'' അതിന്ന് പഠിപ്പ് വേണ്ടേ '' എനിക്ക് അത്ഭുതം തോന്നി.

'' പഠിപ്പും വേണ്ടാ, ഒരു പിണ്ണാക്കും വേണ്ടാ. കാര്യം പറഞ്ഞു മനസ്സിലാക്കി ആളുകളെക്കൊണ്ട് കമ്പിനീല് പണം ഇടീക്കാന്‍ കഴിയണം. അത്രേ വേണ്ടൂ ''.

'' എന്നാലോ ''

'' എന്നാലെന്താ. ആളുകള് കാശ് ഇടുന്നതിന്ന് അനുസരിച്ച് നമുക്ക് കമ്മിഷന്‍ കിട്ടും. അതും കുറച്ചൊന്ന്വോല്ല. നൂറ്റിന്ന് പത്തുറുപ്പിക. മാസം ഒരു ലക്ഷം ഉറുപ്പിക കമ്പിനിക്ക് ഉണ്ടാക്കി കൊടുത്താല്‍ പതിനായിരം നമ്മടെ കയ്യില്‍. അത് വാങ്ങി കള്ളു കുടിച്ച് വട്ടത്തിരിയുകയോ, കുടുംബത്തില് ചിലവിന് കൊടുക്കുകയോ എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം ''.

'' എവിടുന്നാ നീ മാസാമാസം ഒരു ലക്ഷം ഉണ്ടാക്കാന്‍ പോണത്. നമ്മുടെ നാട്ടില് അത്രയ്ക്ക് പണം ആരുടെ കയ്യിലാ ഉള്ളത് ''.

'' അങ്ങിനെ ചോദിക്കെട കുട്ടാ. പാവപ്പെട്ടോര്‍ക്ക് വേറെ സ്കീമുണ്ട്. ആയിരത്തി ഒരുന്നൂറ് ഉറുപ്പിക കൊടുത്താല് കമ്പിനി പതിനൊന്ന് കാര്‍ഡ് തരും. നമ്മള് പതിനൊന്ന് ആളുകളെ അത് വെച്ച് കമ്പിനീല് ചേര്‍ത്തി കൊടുത്താല്‍ മാത്രം മതി. നമ്മുടെ പണം അപ്പൊത്തന്നെ നമുക്ക് മടക്കിത്തരും. അതും പോരാഞ്ഞ് നമ്മുടെ പേരില് ആയിരം ഉറുപ്പിക ഡെപ്പോസിറ്റ് ചെയ്തതിന്‍റെ കടലാസും കയ്യില്‍ തരും. പിന്നെന്താ പതിനൊന്ന് മാസം കഴിയ്യല്ലേ വേണ്ടൂ. രണ്ടായിരം ഉറുപ്പിക കയ്യിലെത്തില്ലേ ''.

'' എന്തോ, നീ പറഞ്ഞതുപോലെ നടന്നാല്‍ നന്നായിരുന്നു '' ഞാന്‍ പറഞ്ഞു നിര്‍ത്തി.

'' ഇതന്നെ നിന്‍റെ കുഴപ്പം. ഒരു കാലത്തും സംശയം തീരില്ല '' അവന് ദേഷ്യം വന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ തിരക്കിലായിരുന്നു. നോട്ടീസ് വിതരണം ചെയ്യാനും, മൈക്ക് അനൌണ്‍സ്മെന്‍റിനും, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ബാനര്‍ കെട്ടാനും, നാട്ടിലെ പ്രമുഖന്മാരെ ഉല്‍ഘാടനത്തിന്ന് ക്ഷണിക്കാനുമായി അവന്‍ കമ്പിനിക്കാരോടൊപ്പം ഓടി നടക്കുകയായിരുന്നു.

ഉത്ഘാടനത്തിന്‍റെ തലേ ദിവസം അവന്‍ വീട്ടിലെത്തി. അമ്മ മുറ്റത്ത് കൊണ്ടാട്ടം പീച്ചുന്ന തിരക്കിലാണ്. ഉണ്ണിത്തണ്ടിന്‍റെ ചെറിയ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കിയ മാവ് അലക്കിയ മുണ്ടില്‍ നുള്ളിയിട്ടുകൊണ്ട് ഞാന്‍ അടുത്ത് ഇരിപ്പുണ്ട്.

'' തമ്പ്രാട്ട്യേ, നാളെ ഉച്ചയ്ക്ക് മുമ്പായിട്ട് ഞാന്‍ വരാം. പണം എന്‍റെ കയ്യില്‍ തന്നാല്‍ മതി. പൈസ ഇട്ടതിന്‍റെ കടലാസ്സ് ഉണ്ണാന്‍ പോവുമ്പൊ ഇവിടെ കൊണ്ടുവന്ന് തരും ചെയ്യാം '' അവന്‍ പറഞ്ഞു.

'' എന്താത് '' ചാരുകസേലയില്‍ പേപ്പര്‍ വായിച്ചിരുന്ന അച്ഛന്‍ തലയുയര്‍ത്തി ചോദിച്ചു.

'' കമ്പിനീല് പൈസ ഇടിണ കാര്യാണ് '' മാണിക്കന്‍ വലിയ അഭിമാനത്തോടെ പറഞ്ഞു.

'' ഏതു കമ്പിനീല് ''.

അവന്‍ സംഗതികള്‍ വിവരിച്ചു.

'' എത്രയാണ് താന്‍ ഇടാന്‍ ഉദ്ദേശിക്കുന്നത് '' ആ ചോദ്യം അമ്മയോടായിരുന്നു.

'' നിങ്ങളറിയാതെ എന്‍റേല് എവിടുന്നാ കാശ് '' അമ്മ പറഞ്ഞു തുടങ്ങി '' എന്‍റെ വലിയ ചങ്ങല പൊട്ടി കിടക്കുന്നത് കൊണ്ടു പോയി പണയം വെക്കണം. നാല് നാലര പവനുണ്ട്. ഇന്നത്തെ വിലയ്ക്ക് അമ്പതിനായിരം ഉറുപ്പിക കിട്ടില്ലേ. അത് കമ്പിനീല് ഇടണം. പതിനൊന്ന് മാസം കഴിഞ്ഞാല്‍ ഒരു ലക്ഷം കിട്ടും. ആ കാശില്‍ നിന്ന് പണയം വെച്ചത് എടുത്തിട്ട് ബാക്കിള്ളത് അവിടെത്തന്നെ ഇടും. അഞ്ചു കൊല്ലം കണ്ടില്ലാന്ന് നടിച്ച് അതില്‍ നിന്ന് ഒന്നും എടുക്കാതെ ഇരുന്നാല്‍ അത് പതിനഞ്ച് ലക്ഷം ഉറുപ്പികയെങ്കിലും ആവില്ലേ. മകള്‍ക്ക് ഒരു പെണ്‍കുട്ടി ഉള്ളത് മിടിച്ച നേരം കൊണ്ട് വളര്‍ന്ന് വലുതാവും. പെണ്ണിനെ കെട്ടിക്കാറാവുമ്പൊ നമുക്ക് ആ പണം ഗോപിക്ക് കൊടുക്കാം ''.

'' കൊശവന്‍ സ്വപ്നം കണ്ട മട്ടിലാണ് തന്‍റെ ആലോചന '' അച്ഛന്‍ ഉറക്കെ ചിരിച്ചു '' എന്തോ കുറച്ച് ദൈവാധീനം ഉള്ളതോണ്ട് ഞാന്‍ വിവരം അറിഞ്ഞു. ഇല്ലെങ്കില്‍ ഉള്ളതും പോയെന്‍റെ ളൊള്ളക്കണ്ണാ എന്നും പറഞ്ഞ് ഇരുന്നേന്നെ ''.

'' അത്ര മണ്ടത്തരമൊന്നും എനിക്ക് പറ്റില്ല '' അമ്മ തര്‍ക്കിച്ചു '' അറിയാത്ത ആരുടേം കയ്യിലല്ല ഞാന്‍ പണം കൊടുക്കുന്നത്. മാണിക്കന്‍റേലാ. അവന്‍ ഒരാളേം ചതിക്കില്ല ''.

'' അവന്‍ ചതിക്കുംന്ന് ഞാനും പറഞ്ഞിട്ടില്ല '' അച്ഛന്‍ പറഞ്ഞു '' പക്ഷെ അവന്‍റെ കമ്പിനിക്കാര് ചതിക്കും ''.

'' എന്താ നിങ്ങള്‍ക്ക് അത്ര ഉറപ്പ് ''.

'' ഒന്നാമത് പലിശടെ കാര്യം. ലോകത്ത് ആരും കൊടുക്കാത്ത പലിശയാണ് കമ്പിനിക്കാര് തരാമെന്ന് പറയുന്നത്. ഒരിക്കലും നടക്കാത്ത കാര്യം. നമ്മുടെ നാട്ടില് എത്ര ബാങ്കുകളുണ്ട്. ആരെങ്കിലും ഇമ്മാതിരി പലിശ കൊടുക്കുന്നുണ്ടോ ''.

'' അതല്ലേ കമ്പിനിടെ ഗുണം '' മാണിക്കന്‍ ഇടയ്ക്ക് കേറി പറഞ്ഞു.

'' നിന്നെ പറഞ്ഞിട്ട് കാര്യൂല്ല '' അച്ഛന്‍ പറഞ്ഞു '' തൊട്ടതൊക്കെ അബദ്ധത്തിലേ കലാശിക്കൂ. നിന്‍റെ തലേല് അങ്ങിനെയാണ് കുറിച്ചു വെച്ചിട്ടുള്ളത്. ഇനി പറയ്.ആരാ ഈ കമ്പിനിയുടെ ഉടമസ്ഥന്‍. എവിടെ നിന്നുള്ള ആള്‍ക്കാരാണ് അവര്. ഇത് വല്ലതും അറിയ്യോ നിനക്ക് ''.

'' അതൊന്നും എനിക്ക് അറിയില്ല. പക്ഷെ ഡീസന്‍റ് ആള്‍ക്കാരാണ് ''.

'' അതെങ്ങിനെ നിനക്ക് മനസ്സിലായി ''.

'' വേഷം കണ്ടാല്‍ അറിയില്ലേ ? നല്ല പാന്‍റും ഷര്‍ട്ടും ഷൂസും ആണ് കമ്പിനീലെ എല്ലാരും ഇടുണത്. അവരൊക്കെ ഇംഗ്ലീഷിലാ മൊബൈലില്‍ സംസാരിക്കാറ്. അങ്ങിനെ ഉള്ളവര് ആളുകളെ പറ്റിക്കാന്‍ നില്‍ക്ക്വോ ''.

'' ബുദ്ധിമാന്‍. സമ്മതിച്ചിരിക്കുന്നു '' അച്ഛന്‍ എഴുന്നേറ്റു '' എടാ പൊട്ടച്ചാരേ. ഈ വേഷം കെട്ടലൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാനാണ്. ഇതൊക്കെ കണ്ട് വിവരം കെട്ടോര് കയ്യിലുള്ളത് അവരെ ഏല്‍പ്പിക്കും. കുറെയധികം പണം കൈവശമെത്തിയാല്‍ അവര് ഒറ്റ മുങ്ങ് മുങ്ങും. നാട്ടുകാരുടെ കാശും പോവും. നിന്നെപോലത്തെ ഏജന്‍റുമാര്‍ക്ക് കേസും കോടതീം ആയി തിരിച്ചിലും ആവും. കമ്പിനിക്കാര് വേറെ ഏതെങ്കിലും സ്ഥലത്ത് വേറെ പേരില്‍ പുതിയ കമ്പിനി തുടങ്ങും ചെയ്യും ''.

'' അതൊക്കെ നിങ്ങള് ഊഹിച്ച് പറയിണതല്ലേ '' അമ്മ ചോദിച്ചു '' ജനങ്ങളെ മുഴുവന്‍ പറ്റിച്ച് ആരക്കെങ്കിലും ഈ ലോകത്ത് കഴിയാന്‍ സാധിക്ക്യോ ''.

'' പേപ്പറ് വരുത്തിണില്യേ. വല്ലപ്പഴും തുറന്ന് നോക്കണം . എന്തൊക്കെ തട്ടിപ്പാണ് നാട്ടില്‍ നടക്കുന്നത് എന്ന് അപ്പോഴറിയാം '' അച്ഛന്‍ പറഞ്ഞു '' അതെങ്ങിനെ. അടുക്കളയിലെ പണി തീര്‍ന്നതും ടി. വിടെ മുമ്പില്‍ ഇരുന്നോളും സീരിയല്‍ കാണാന്‍ ''.

'' എന്നെ കുറ്റം പറയുന്നുണ്ടല്ലോ. പേപ്പറ് നോക്കാറുള്ള നിങ്ങളുടെ മകന്‍ ഇങ്ങിനെ ഒരു കാര്യം ഇവിടെ മിണ്ടിയില്ലല്ലോ ''.

'' നല്ലൊരു യോഗ്യനെ കണ്ടു. സിനിമടെ പരസ്യൂം ക്രിക്കറ്റിന്‍റെ ന്യൂസും അല്ലാണ്ടെ വല്ലതും അയാള് നോക്കാറുണ്ടോ ''.

നാലഞ്ച് തട്ടിപ്പുകളുടെ വിവരണം അച്ഛന്‍ നല്‍കിയതോടെ അമ്മ പണം നിക്ഷേപിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങി.

'' മാണിക്കാ ''അമ്മ പറഞ്ഞു '' ആന കിട്ടുംന്ന് വിചാരിച്ച് കയ്യിലുള്ള ചേന കളയാന്‍ ഞാനില്ല ''.

മാണിക്കന്‍റെ മുഖം വാടി. അവന്‍റെ ഉത്സാഹമൊക്കെ പോയി.

'' ഞാനെന്താ ചെയ്യേണ്ടത് '' അവന്‍ അച്ഛനോട് ചോദിച്ചു.

'' നീ ഈ വേണ്ടാത്ത പണിക്ക് നില്‍ക്കണ്ടാ '' അച്ഛന്‍ പറഞ്ഞു '' വല്ലവരുടേയും പണം വാങ്ങി കമ്പനിക്കാരുടെ കയ്യില്‍ കൊടുത്തിട്ട് അവര് അതുംകൊണ്ട് മുങ്ങിയാല്‍ ആര് സമാധാനം പറയും. ആരോടൊക്കെ നീ പണം ഇടാന്‍ പറഞ്ഞിട്ടുണ്ട് ''.

'' ഇവിടുത്തെ അമ്മടെ അടുത്ത് പറഞ്ഞപ്പോള്‍ അമ്പതിനായിരം ഇടാന്ന് സമ്മതിച്ചു, നമ്മടെ മാഷ് ഒരു ലക്ഷം ഉറുപ്പിക്യേം. അമ്മ ഇനി ഇടില്ല. മാഷോടും വേണ്ടാന്ന് പറയാം '' അവന്‍ പറഞ്ഞു '' എനിക്കതല്ല പേടി. ഞാന്‍ ഒരുപാട് ആള്‍ക്കാരോട് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും പണം ഇട്ടാല്‍ പുലിവാല് പിടിക്ക്വോലോ ''.

'' ഒന്നും ആലോചിക്കാതെ ഓരോന്നിന് ചാടി വീണാല്‍ ഇങ്ങിനെയൊക്കെ വരും '' അച്ഛന്‍ പറഞ്ഞു '' വേഗം ചെന്ന് എല്ലാവരോടും വിവരം പറഞ്ഞോ ''.

മാണിക്കന്‍ മൈക്ക് അനൌണ്‍സ്മെന്‍റിന്ന് പോയത് എനിക്ക് ഓര്‍മ്മ വന്നു.

'' അപ്പോള്‍ മൈക്ക് വെച്ച് പറഞ്ഞതോ '' ഞാന്‍ ചോദിച്ചു '' നാളെ അതും പ്രശ്നം ആവില്ലേ ''.

'' അങ്ങിനേയും ഒരു ഗുലുമാല് ഒപ്പിച്ചു വെച്ചിട്ടുണ്ടോ '' അച്ഛന്‍ അവനോട് ചോദിച്ചു. ഒന്നും പറയാതെ അവന്‍ തലയാട്ടുക മാത്രം ചെയ്തു.

'' അനുഭവിച്ചോ. അല്ലാതെ എന്താ പറയണ്ടത് '' അച്ഛന്‍ വീണ്ടും പേപ്പറിലേക്ക് പ്രവേശിച്ചു. കുറച്ചു നേരം കൂടി നിന്നിട്ട് മാണിക്കന്‍ പോയി. ഉത്ഘാടനത്തിന്ന് ഞാനും ചെന്നിരിന്നു. മാണിക്കന്‍ എന്‍റെ അടുത്തു വന്നു. അവന്‍ ഉഷാറിലാണ്.

'' ഞാന്‍ ഉണ്ടാക്കിയ കെണി ഞാന്‍ തന്നെ പൊട്ടിക്കും '' അവന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു.

രണ്ട് സ്കൂള്‍കുട്ടികള്‍ നാലുവരി പ്രാര്‍ത്ഥന ചൊല്ലി. കമ്പിനി മാനേജരുടെ സ്വാഗതവും, പഞ്ചായത്ത് മെമ്പറുടെ അദ്ധ്യക്ഷപ്രസംഗവും ഉത്ഘാടനവും കഴിഞ്ഞു. അടുത്തത് നന്ദി പ്രകടനമാണ്. മാണിക്കനാണ് ആ ദൌത്യം നിര്‍വ്വഹിക്കുന്നത്.

അവന്‍ പതിയെ മൈക്കിനടുത്തേക്ക് ചെന്നു. മൈക്കില്‍ വിരല്‍കൊണ്ട് രണ്ടു തവണ കൊട്ടി നോക്കി. പിന്നെ ഇങ്ങിനെ തുടങ്ങി.

'' പ്രിയപ്പെട്ട നാട്ടുകാരെ,

കമ്പിനിക്കാര്‍ നോട്ടീസ് അടിച്ച് ക്ഷണിച്ചതുകൊണ്ടും, എന്‍റെ അനൌണ്‍സ്മെന്‍റ് കേട്ടും ഇവിടെ എത്തിയ എല്ലാവര്‍ക്കും സ്വാഗതം. നിങ്ങളുടെ പണം കമ്പിനിയില്‍ ഇട്ടാല്‍ വേറെ എവിടേയും കിട്ടാത്ത പലിശ തരുമെന്ന് കമ്പിനിക്കാരോടൊപ്പം ഞാനും പറഞ്ഞിട്ടുണ്ട്. എനിക്ക് അവര് കൂലി തന്നു, ഞാന്‍ പറഞ്ഞു. അത് കേട്ട് നിങ്ങള്‍ പണം ഇടണം എന്ന് ഞാന്‍ പറയില്ല. ഒരു കാര്യം എല്ലാവരും മനസ്സിലാക്കിക്കോളിന്‍. നിങ്ങളുടെ പണവുമായി കമ്പിനിക്കാര് മുങ്ങിയാല്‍ ഞാന്‍ അതിന് ഉത്തരവാദിയാവില്ല. നിങ്ങള് ആലോചിച്ച് എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളിന്‍ ''.

എല്ലാവരും അമ്പരപ്പോടെ നോക്കുമ്പോള്‍ അവന്‍ ഇറങ്ങി നടന്നു.

22 comments:

  1. ഇത് നടക്കുന്ന സംഭവമാണ്. മാണിക്കനെ പോലുള്ളവര്‍ പാവങ്ങള്‍ ഇത്തരം കെണികളില്‍ ചെന്ന് ചാടുന്നു. കഥ നന്നായിരിക്കുന്നു.വീണ്ടും ബ്ലോഗില്‍ കണ്ടുമുട്ടാം.

    ReplyDelete
  2. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകളാണ് നടന്നു വരുന്നത്. എല്ലാം അറിഞ്ഞിട്ടും വീണ്ടും അതേ അബദ്ധത്തില്‍ 
    പെടുന്നവര്‍ ഒട്ടേറെയുണ്ട്. പറഞ്ഞതുപോലെ ബ്ലോഗില്‍ വീണ്ടും കാണാം.

    ReplyDelete
  3. മാണിക്കന്റെ മൈക്രൊഫിനാൻസും തുടർന്നുള്ള ഡിസ്ക്ലെയിമറും. എത്ര അനുഭവിച്ചാലും നമ്മൾ പഠിക്കില്ല. പതിവു തെറ്റാതെ ഒരു“മാണിക്യക്കല്ല്”.

    ReplyDelete
  4. കഥയിലെ മാണിക്കന്‍ കസറി...

    ReplyDelete
  5. എത്ര കണ്ടാലും കേട്ടാലും ആള്‍ക്കാര്‍ പഠിക്കില്ല.

    ReplyDelete
  6. മണിമാറ്ററിൽ നല്ല വിവമുള്ള മാണിക്യൻ

    ReplyDelete
  7. രാജഗോപാല്‍ ,
    ദിവസേന തട്ടിപ്പ് വാര്‍ത്തകള്‍ വായിച്ച് വീണ്ടും അതില്‍ ചെന്നു പെടുന്നതിന്ന് കാരണം  അതിമോഹം ഒന്നു മാത്രമല്ലേ.

    ajith,
    സന്ദര്‍ശനത്തിന്നും അഭിപ്രായത്തിന്നും നന്ദി.

    മുല്ല,
    എത്ര കണ്ടാലും പഠിക്കാത്ത മലയാളി.

    വിധുചോപ്ര,
    വളരെ നന്ദി.

    മുരളി മുകുന്ദന്‍ , ബിലാത്തിപട്ടണം,
    എല്ലാ കാര്യത്തിലും മാണിക്കന്ന് അവന്‍റെ ഒരു സ്റ്റൈലുണ്ട്.

    ARUN RIYAS,
    നന്ദി. ബ്ലോഗ് വായിച്ച് എഴുതാം 

    ReplyDelete
  8. മാണിക്യന്‍ കലക്കി ... :) ഇതുപോലെ പോയി കുടുങ്ങിയ രണ്ടുപേരെ എനിക്കും അറിയാം...
    ഇത് തുടര്‍ കഥകളാന്നു കരുതിയാ ഇരുന്നെ ! ഇടയ്ക്ക് വച്ച് വായിച്ചാല്‍ ഒന്നും മനസിലാവില്ലല്ലോ എന്ന് കരുതി ! ഇതുവരെ വായിക്കാതിരുന്നതില്‍ ഇപ്പൊ സങ്കടം തോന്നുന്നു...

    ReplyDelete
  9. എന്തെല്ലാം വിധം തട്ടിപ്പുകളാണ് നാട്ടിലുള്ളത്. ഇത് തുടര്‍കഥയല്ല. ഒരേ കഥാപാത്രങ്ങളാണ്- ഉള്ളത് എന്നേയുള്ളു.

    ReplyDelete
  10. മാണിക്കന്‍ തകര്‍ത്തു അവസാന പ്രസംഗം !

    ReplyDelete
  11. ramanika,
    പ്രസംഗത്തോടെ മാണിക്കന്‍ രക്ഷപ്പെട്ടു
    annyann,
    വലരെ നന്ദി.

    ReplyDelete
  12. നന്നായിട്ടുണ്ട് ,,,,

    പറളിയിലാ വീട് അല്ലെ
    ഞാന്‍ പല്ലഞ്ചാത്തനൂര്‍,,

    ReplyDelete
  13. തട്ടിപ്പുകള്‍ ഓരോ വിധത്തില്‍ ,..കലക്കി ട്ടോ

    ReplyDelete
  14. ഏതായാലും തട്ടിപ്പ് കഥയുടെ ചുരുളഴിക്കാന്‍ മാണി ക്കാനേ തന്നെ ഉപയോഗിച്ചത് നന്നായി
    ഇത്തരം എത്രയോ തട്ടിപ്പുകള്‍ കണ്ടാലും കേട്ടാലും ഇത്തരം ഏജന്‍റ്മാരുടെ വാക്ധോരണിയില്‍ നിഷ്പ്രയാസം വീഴുന്നനേകര്‍. കഷ്ടം അല്ലാതെന്തു പറയാന്‍, അമിതാര്‍ത്തി തന്നെ ഒരു കാരണം

    ReplyDelete
  15. മണികണ്ഠന്‍ ,
    വളരെ നന്ദി. പള്ളി നേര്‍ച്ചയ്ക്ക് വരാറുള്ള ഇടമാണ് പല്ലഞ്ചാത്തനൂര്‍ 

    jayarajmurukkumpuzha,
    ശ്രദ്ധയില്‍ പെട്ടില്ല കേട്ടോ. എന്തായാലും വളരെ സന്തോഷം.

    പേരു പിന്നെ പറയാം,
    ഇനി മാണിക്കനെ ആരും കുറ്റം പറയില്ലല്ലോ.

    pradeep paima,
    എന്തെല്ലാം വിധം തട്ടിപ്പുകളാണ്.

    ponmalakkaaran / പൊന്മളക്കാരന്‍,
    മാണിക്കനും എനിക്കും സന്തോഷം.

    കൊച്ചു ബാബുവിന്‍റെ ബ്ലോലോകം,
    എളുപ്പം ചതികളില്‍ വീഴുന്നവരാണ് പല ആളുകളും 

    ReplyDelete
  16. പാവം മാണിക്കന്‍ പറഞ്ഞു കൊടുത്തപ്പോള്‍ അവന്‍ മനസ്സിലാക്കി തെറ്റ് തിരുത്തിയല്ലോ.
    കൊണ്ടാലും പഠിക്കാത്ത ചിലര്‍ ഇനിയും കാണുമല്ലോ.ഇതാ ഞാന്‍ എന്നെ വന്നു ചതിചോള് എന്നും പറഞ്ഞു...

    ReplyDelete
  17. ഇതു പോലെ കമ്പനി നടത്തി , അവിടെ ഒരാളെ ഇരുത്തി മാനേജരാക്കി കടങ്ങൾ എല്ലാം അയാളുടെ തലയിലാക്കി അവർ മുങ്ങിയതും അറിയാം

    കഷ്ടം തന്നെ 

    ReplyDelete
  18. Nalina,
    അത്യാഗ്രഹികളാണ് ഇത്തരം ചതികളിൽ വീഴുന്നവർ.
    ഇന്ത്യാ ഹെറിറ്റേജ്,
    പലപ്പോഴും തദ്ദേശവാസികളെ ജോലിക്കാരായി നിയമിക്കും. ഉടമസ്ഥൻ മുങ്ങിയാൽ ഇവർ നാട്ടുകാരോട് സമാധാനം പറയേണ്ടതായും വരും.

    ReplyDelete