Friday, January 28, 2011

2. അഭിമുഖവധം

Tuesday, August 19, 2008

അച്ചായന്‍ വിശേഷം ശുഭപര്യവസായി ആയി കഴിഞ്ഞതിന്നു ശേഷം കുറേ ദിവസത്തേക്ക് മാണിക്കനുമായി യാതൊരു വിധ സമ്പര്‍ക്കവും ഇല്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം അവന്‍ വീട്ടില്‍ കയറി വന്നു. പടിക്കലേക്ക് എന്നേയും കൂട്ടി നടന്ന അവന്‍ പെട്ടെന്ന് തേങ്ങി കരയാന്‍ തുടങ്ങി. അതോടെ ഞാന്‍ വിഷണ്ണനായി. "ഒന്നും കല്‍പിച്ചു കൂട്ടി ചെയ്തതല്ല." എന്‍റെ കയ്യില്‍ പിടിച്ച് അവന്‍ പറഞ്ഞു " ആ കള്ള നസ്‌റാണി ഇമ്മാതിരി ചതിയനാണെന്ന് ഞാന്‍ വിചാരിച്ചില്ല."

"പോട്ടെ.എല്ലാം ഭംഗിയായി തീര്‍ന്നല്ലൊ." എന്ന് ഞാന്‍ അവനെ ആശ്വസിപ്പിച്ചു. നാട്ടില്‍ പണി കുറവായതിനാല്‍ തമിഴ് നാട്ടില്‍ പോയി എന്തെങ്കിലും ജോലി കിട്ടുമോ എന്ന് നോക്കാന്‍ പൊവുകയാണെന്ന് അവന്‍ പറഞ്ഞു. പോകാന്‍ നേരം അവിടെ ചെന്നാല്‍ ജോലി ചെയ്യുമ്പോള്‍ ഉടുക്കാനായി അച്ഛന്‍റെ പഴയ കാവി മുണ്ടുകളും വാങ്ങിയാണ് കക്ഷി പോയത്.

ആറു മാസം കഴിഞ്ഞാണ്‍ പിന്നീട് മാണിക്കനെ കാണുന്നത്. ഒരു നട്ടുച്ച നേരം. കത്തുന്ന വെയിലത്ത് വിയര്‍ത്തൊലിച്ചാണ് വരവ്. ആള്‍ നന്നായി തടിച്ചിരിക്കുന്നു. ഒന്നുകൂടി കറുത്ത് ഒന്നാന്തരം പാണ്ടി ലുക്ക്. കയ്യിലുള്ള ബാഗില്‍ നിന്നും ഒരു ബോട്ടില്‍ പഞ്‌ചാമ്രുതം അവന്‍ എനിക്കു തന്നു. എനിക്ക് അത് വലിയ ഇഷ്ടമാണ്. പാല്‍ കാവടിയുമായി പഴനിക്ക് പോകാന്‍ ഭിക്ഷക്ക് വരാറുള്ള പണ്ടാരന്‍ വശം പഞ്ചാമൃതം വാങ്ങാന്‍ അമ്മ പണം ഏല്‍പ്പിക്കുന്നതും പിറ്റേന്നു മുതല്‍ കാത്തിരിക്കാറുള്ളതും ഞാന്‍ ഓര്‍ത്തു.

കഴിഞ്ഞകാല ജീവിതം മാണിക്കന്‍ വിവരിച്ചു. ഉദ്ദേശിച്ച പോലെ പണി കിട്ടാഞ്ഞതും, കയ്യിലെ പണം തീര്‍ന്നപ്പോള്‍ കാവിയുടുത്ത് പിച്ചക്കാരുടെ കൂടെ ഇരുന്ന് പിച്ചക്കാശിന്നു കൈ നീട്ടിയതും, ഒടുവില്‍ ഒരു ലോഡ്ജില്‍ റൂം ബോയി ആയി ജൊലി കിട്ടിയതും, അവിടെ വെച്ച് പല വലിയ ആളുകളുമായി പരിചയം ആയതും എല്ലാം അവന്‍ പറഞ്ഞു കേട്ടപ്പോള്‍ എനിക്ക് സങ്കടവും അത്ഭുതവും തോന്നി.

"നിനക്ക് പണി ഒന്നുമായില്ലേ?" എന്ന് അവന്‍ ചോദിച്ചത് എന്നെ കളിയാക്കാനാണോ എന്ന് ഞാന്‍ സംശയിച്ചു. "നീ പേടിക്കാതേ. നിനക്ക് ഒരു ജോലി ഞാന്‍ പറഞ്ഞു ശരിപ്പെടുത്തിയിട്ടുണ്ട് " എന്ന് മാണിക്കന്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വാസം വന്നില്ല. അവന്‍ കാര്യം വിശദീകരിച്ചു. പഴനിയില്‍ വെച്ച് പരിചയപ്പെട്ട ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മാനേജരോട് എന്‍റെ കാര്യം പറഞ്ഞിരുന്നതായും , അയാള്‍ മെഡിക്കല്‍ റപ്രസന്‍റേറ്റീവ് ആയി ജൊലിക്ക് എടുക്കാമെന്ന് സമ്മതിച്ചതായും , നാളെ സര്‍ട്ടിഫിക്കറ്റുകളുമായി ടൌണിലെ ലോഡ്ജില്‍ ചെല്ലണമെന്നും അവന്‍ അറിയിച്ചു. പോവാന്‍ നേരത്ത് പാന്‍റ് ഇട്ടിട്ടുപോവണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഞാന്‍ പിറ്റേന്ന് ലോഡ്ജിലെത്തിയപ്പോള്‍ ഒരാള്‍ കാത്തിരിക്കുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി. മാണിക്കന്‍ അയച്ചതാണെന്ന് പറയുകയും ചെയ്തു.

കാര്യമായ ചൊദ്യങ്ങള്‍ ഒന്നും ചോദിച്ചില്ല. പേരും, യോഗ്യതയും ചോദിച്ച ശേഷം വീട്ടുകാര്യങ്ങളാണ് ചോദിച്ചത്. ശമ്പളം എത്ര വേണമെന്ന് ചോദിച്ചാപ്പോള്‍ അത്യാഗ്രഹിയാണ് എന്നു തോന്നാതിരിക്കാനായി മുവ്വായിരം രൂപ കിട്ടുമോ എന്ന് തിരിച്ചു ചോദിച്ചു. ആറായിരം രൂപ ശമ്പളവും അതില്‍ കൂടുതല്‍ യാത്രാ ബത്തയും കിട്ടുമെന്നും, ഫൈനല്‍ ഇന്‍റ്റര്‍വ്യൂവിന്ന് ശുപാര്‍ശ ചെയ്യാമെന്നും, അപ്പൊള്‍ സ്‌മാര്‍ട്ട് ആയിരുന്നാല്‍ മാത്രമേ സെലക്റ്റ് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. പോകുമ്പൊള്‍ ഫുള്‍ ഷര്‍ട്ട്, ഷൂ, ടൈ എന്നിവ നിര്‍ബന്ധമായും വേണമെന്നും സോണല്‍ മാനേജരും റീജിയണല്‍ മാനേജരും ഇന്‍റ്റര്‍വ്യു നടത്തുമെന്നും പറഞ്ഞു തന്നു. ഈ പറഞ്ഞ ഒന്നും തന്നെ എനിക്ക് ഇല്ലായെന്ന കാര്യം എന്‍റെ ജോലി ഇല്ലാതാക്കുമെന്ന് ഞാന്‍ വേദനയോടെ ഓര്‍ത്തു.

ഇന്‍റ്റര്‍വ്യുവിന്നായി ഇതൊന്നും വാങ്ങാനുള്ള സാമ്പത്തികം ഇല്ല. എന്തു ചെയ്യണമെന്ന് അറിയാതെ ഞാന്‍ വിഷമിച്ചു." നീ കിടന്ന് വെറുതെ കിടുമുടി അടിക്കാതെ. എല്ലാറ്റിനും വഴി കാണാം" എന്ന് മാണിക്കന്‍ ആശ്വസിപ്പിച്ചു. ഷര്‍ട്ടും, ഷൂസും ആരോടെങ്കിലും പഴയത് വാങ്ങുക. ടൈ മാണിക്കന്‍ നാടകത്തിന്ന് മേക്കപ്പ് ഇടുന്നവരില്‍ നിന്നും സംഘടിപ്പിക്കും. വീട്ടില്‍ അളിയന്‍റെ ഒരു പഴയ ഫുള്‍ഷര്‍ട്ട് ഉണ്ട്. അത് ഇട്ടുനോക്കിയപ്പൊള്‍ എന്നെപ്പോലെ ഒരാള്‍ക്ക് കൂടി അതിനകത്ത് കയറാം. പാന്‍റിന്‍റെ ഉള്ളില്‍ ആവുമ്പൊള്‍ വലിയ കുഴപ്പം തോന്നുന്നില്ല, എന്നാലും പോക്കറ്റു വയറിന്‍റെ സ്ഥാനത്താണോ എന്നൊരു സംശയം ബാക്കി നിന്നു. അമ്മാമന്‍ ഗള്‍ഫില്‍ നിന്നു വന്ന് തിരിച്ചുപോകുമ്പോള്‍ ഉപേക്ഷിച്ചു പോയ ഒരു ജോഡി ഷൂസ് ഉള്ള കാര്യം ഓര്‍മ്മ വന്നു. അമ്മാമന്‍റെ വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ സാധനം കാര്‍ ഷെഡ്ഡില്‍ കിടപ്പുള്ളതായും, വല്ല കുഷ്ടരോഗികളും വന്നാല്‍ കൊടുക്കാമെന്ന് കരുതിവെച്ചതാണെന്നും അമ്മായി പറഞ്ഞു. കുഷ്ടരോഗികള്‍ വരാഞ്ഞത് എന്‍റെ ഭാഗ്യമാണെന്നു കരുതി, ഷൂസ് എടുത്തു നോക്കിയപ്പൊള്‍ അവിടവിടെ എലി കടിച്ചതായി തോന്നി. ഒരു ദിവസത്തേക്ക് ഇത് ധാരാളം എന്നു വിചാരിച്ച് ഷൂസ് തുടച്ചു വൃത്തിയാക്കി വെച്ചു.

ഇന്‍റര്‍വ്യുവിന്‍റെ തലേന്ന് മാണിക്കന്‍ ടൈയുമായി എത്തി. അച്ഛന്‍റെ പഴയ ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടുക്കി വെച്ചു. എനിക്ക് എറണാകുളം പരിചയമുള്ള സ്ഥലമല്ല . ഗുരുവായൂരിലേക്കും, പഴനിയിലേക്കും പോയിട്ടുള്ളതിനു പുറമേ ഒരിക്കല്‍ ശബരിമലയ്ക്കും പോയിരുന്നു, എന്നാല്‍ അത് രാത്രി ആയതിനാല്‍ സ്ഥലം ഒന്നും കാണാന്‍ പറ്റിയില്ല. ഈ ഘട്ടത്തില്‍ മാണിക്കന്‍ ഉറ്റ തോഴനാണെന്ന് ഒന്നു കൂടി തെളിയിച്ചു. താന്‍ കൂടെ വരാമെന്നും ഒട്ടും വിഷമിക്കരുത് എന്നും അവന്‍ പറഞ്ഞപ്പോള്‍ ആശ്വാസമായി.

പിറ്റേന്നു പുലരുന്നതിന്നു മുന്‍പ് ഞാന്‍ കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി. മാണിക്കന്‍ കവലയില്‍ കാത്തു നിന്നിരുന്നു. വിലങ്ങനെ ഒരു ഇഞ്ച് വീതിയില്‍ കറുപ്പും വെളുപ്പും വരകളുള്ള ഫുള്‍ കൈ ബനിയന്‍ ഷര്‍ട്ട്, ചുവപ്പില്‍ പൂക്കള്‍ ഉള്ള സില്‍ക്ക് ലുങ്കി. പോരാത്തതിന്ന് കണ്ണു തട്ടാതിരിക്കാനായി കറുത്ത കണ്ണടയും.

ആദ്യം വന്ന ബസ്സില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ചെന്നു.ടിക്കറ്റ് വാങ്ങാന്‍ ക്യു നില്ക്കാന്‍ ചെന്ന എന്നെ തടഞ്ഞു "ട്രെയിന്‍ നമ്മുടെ സ്വന്തമല്ലേടാ, പിന്നെ എന്തിനാണ് വെറുതെ കാശ് കളയുന്നത്" എന്ന് അവന്‍ എന്നോട് പറഞ്ഞു. ഭവിഷ്യത്ത് ഓര്‍ത്ത് ഞാന്‍ ക്യു നിന്നപ്പോള്‍ തനിക്ക് ടിക്കറ്റ് വാങ്ങരുത് എന്ന് അവന്‍ ശഠിച്ചു.

പറഞ്ഞ സമയത്തിന്ന് മുമ്പ് തന്നെ ഇന്‍റ്റര്‍വ്യു നടക്കുന്ന ഹോട്ടലില്‍ ഞങ്ങള്‍ എത്തി. എന്നോട് ടൈ കെട്ടാന്‍ മാണിക്കന്‍ പറഞ്ഞുവെങ്കിലും ടൈ കെട്ടാന്‍ എനിക്ക് അറിയില്ല എന്ന കാര്യം അറിയിച്ചപ്പോള്‍, അവന്‍ ടൈ വാങ്ങി പോത്തിന്‍റെ കഴുത്തില്‍ കുരുക്ക് ഇടുന്ന സ്റ്റൈലില്‍ എന്‍റെ കഴുത്തില്‍ അത് കെട്ടി തന്നു.

അകത്ത് കയറിയപ്പോള്‍ എന്‍റെ സമപ്രായക്കാരായ വേറേയും ആറേഴു പേര്‍. എല്ലാവരും ഭംഗിയായ വേഷത്തില്‍, കയ്യില്‍ ഫയലും ആയി നില്‍ക്കുന്നു. ചിലര്‍ മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നു. ത്മാശ പറഞ്ഞു ചിരിക്കുന്നു. എല്ലാവരും സുന്ദരകുട്ടപ്പന്‍മാര്‍. അവര്‍ക്കിടയില്‍ ഞാനൊരു വിഡ്ഡിവേഷം കെട്ടി വന്നപോലെ എനിക്ക് തോന്നി.

ഏറ്റവും ഒടുവിലാണ് എന്നെ അകത്തേക്ക് വിളിച്ചത്. എന്നെ അകത്ത് ഉള്ള മാനേജര്‍മാര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന് തോന്നി. അര്‍ത്ഥഗര്‍ഭമായി അവര്‍ അന്യോന്യം നോക്കി ചിരിച്ചു. എന്‍റെ നെഞ്ച് ഇടിക്കുന്നത് എനിക്കുതന്നെ കേള്‍ക്കാവുന്ന ഉച്ചത്തിലായിരുന്നു. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും എനിക്കു ശരിക്കുള്ള മറുപടി പറയാനായില്ല. ഞാന്‍ വെച്ചു നീട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ നോക്കിയതുപോലുമില്ല

ഈ ഘട്ടത്തിലാണ് വാതില്‍ തുറന്ന് മാണിക്കന്‍ പ്രവേശിക്കുന്നതും " തുമ്മന്ന് സംഗതി മുടിച്ചാല്‍ നൂണ്‍ ഷൊ കാണാം" എന്നു എന്നോട് പറഞ്ഞതും.

"ഹൂ ഈസ്ദിസ് ബഫൂണ്‍" കലി മൂത്ത് കത്തി ജ്വലിച്ച മാനേജര്‍മാരില്‍ ഒരാള്‍ എന്നെ നോക്കി അലറി. "എന്‍റെ കൂട്ടുകാരനാണ്, മാണിക്കന്‍" വിക്കി വിക്കി ഞാന്‍ പറഞ്ഞൊപ്പിച്ചു.

"നല്ല ചേര്‍ച്ച. ഈ പണി നിനക്ക് പറ്റില്ല." ഒന്നു നിര്‍ത്തി അയാള്‍ പറഞ്ഞു " രണ്ടും കൂടി ചേര്‍ന്ന് മയിലെണ്ണ വില്‍ക്കാന്‍ നോക്ക്. അതാണ് ഒന്നു കൂടി യോജിക്കുക." ഗറ്റൌട്ട് പറയുന്നത് കേഴ്ക്കാന്‍ നില്ക്കാതെ രണ്ടാളും പുറത്തിറങ്ങി തിരിഞ്ഞു നോക്കാതെ വലിഞ്ഞു നടന്നു.

3 comments:

ജയരാജന്‍ said...

1. അറുപത് പിന്നിട്ട് റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍
2. അകത്ത് കയറിയപ്പോള്‍ എന്‍റെ സമപ്രായക്കാരായ വേറേയും ആറേഴു പേര്‍. എല്ലാവരും ഭംഗിയായ വേഷത്തില്‍, കയ്യില്‍ ഫയലും ആയി നില്‍ക്കുന്നു. ചിലര്‍ മൊബൈല്‍ ഫോണില്‍ പാട്ടു കേള്‍ക്കുന്നു
അപ്പോ എല്ലാം ഭാവന ആയിരുന്നോ? ഞാൻ വെറുതെ തെറ്റിദ്ധരിച്ചു :)

keraladasanunni said...

Dear Sri Jayaraman,
ഇതിലും കെങ്കേമന്‍മാരായ ചില കഥാപാത്രങ്ങളെ കാണാന്‍ ഇടയായിട്ടുണ്ട്. ആ പഴയ അനുഭവങ്ങള്‍ പുതിയ രൂപത്തിലാക്കി എന്നു മാത്രം.
Thank you very much


palakkattettan

മാണിക്യം said...

കഥയായി വായിച്ചു പോകുന്നു ജയരാജന്റെ ചോദ്യം :)
നായകന്‍ കഥാകാരന്‍ ആണെന്നു കരുതണ്ടല്ലൊ ..
കഥയ്ക്ക് വായിക്കാന്‍ തോന്നുന്ന ഒഴുക്കുണ്ട് ..

1 comment:

  1. പോക്കറ്റു വയറിന്‍റെ സ്ഥാനത്താണോ എന്നൊരു സംശയം ബാക്കി നിന്നു. അമ്മാമന്‍ ഗള്‍ഫില്‍ നിന്നു വന്ന് തിരിച്ചുപോകുമ്പോ
    അവന്‍ ടൈ വാങ്ങി പോത്തിന്‍റെ കഴുത്തില്‍ കുരുക്ക് ഇടുന്ന സ്റ്റൈലില്‍ എന്‍റെ കഴുത്തില്‍ അത് കെട്ടി തന്നു.
    സംഗതി രസിച്ചു ചിരിച്ചു എങ്കിലും ഒടുവില്‍ ജോലി കിട്ടാതെ സങ്കടപ്പെട്ടു നടക്കുന്ന ആണ്‍കുട്ടികളെ ഓര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു മഴക്കാര് വന്നു മൂടി.

    ReplyDelete