Friday, January 28, 2011

6. സോഫിയാ, നീ മാലാഖയേക്കാള്‍...................

Friday, August 29, 2008

മദ്ധ്യവേനലവധി കഴിഞ്ഞു സ്കൂളുകള്‍ തുറന്നുവെങ്കിലും, ട്യൂഷന്‍ എടുക്കാനായി ആരും അന്വേഷിച്ചു വന്നില്ല. എനിക്ക് ജോലി കിട്ടി, താനസിയാതെ പണിക്കു ചേരും എന്ന് വ്യാപകമായി പറഞ്ഞു പരത്തിയതിന്‍റെ ഫലം. അതോടെ ചില്ലറ വരവും നിലച്ചു. ഇതുവരെ അത്യാവശ്യത്തിന്ന് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കഴിക്കുകയും, പച്ചക്കറി വാങ്ങാന്‍ അമ്മക്ക് വല്ലതും കൊടുക്കുകയും ചെയ്തിരുന്നു. പാവം, അച്ഛന്‍. രാവിലെ ഇറങ്ങിയാല്‍ രാത്രിയാകും പണി കഴിഞ്ഞ് എത്താന്‍. ആലോചിക്കുമ്പോള്‍ ഒരു കൈ സഹായിക്കാനാവാത്തതില്‍ കടുത്ത മനോവിഷമം തോന്നും. ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ മുതല്‍ ഇതെല്ലാം ഓര്‍ത്ത് മനസ്സമാധാനമീല്ലാത്ത ഇരുപ്പാണ്. അമ്മ തരുന്ന ചായക്ക് കാത്തു നില്‍ക്കാതെ ഇറങ്ങി.

ഒരാഴ്ചയായി മഴ തീരെയില്ല. പതിവു പോലെ വായനശാലയില്‍ ചെല്ലുമ്പോള്‍, കൂട്ടുകാരെ കാണുന്നില്ല. കാരം ബോര്‍ഡ് ഒഴിഞ്ഞു കിടക്കുന്നു. പുറകില്‍ നിന്ന് ഒച്ച കേട്ട് ചെന്നു നോക്കിയപ്പോള്‍, അവിടെ മരത്തിന്നു ചുവട്ടില്‍ ചീട്ടുകളി നടക്കുകയാണ്. അകത്ത് കാശു വെച്ച് ചീട്ടു കളിക്കാന്‍ സെക്രട്ടറി സമ്മതിക്കില്ല. കളി അറിയില്ലെങ്കിലും അവിടെ പോയി നിന്നു. വെറുതെ നില്‍ക്കാതെ പോയി ഒരു കെട്ട് ബീഡി വാങ്ങി വാടാ, മോനേ എന്നു പറഞ്ഞു കേശവേട്ടന്‍ പത്തു രൂപ എല്‍പ്പിച്ചു. ബീഡിയുമായി ചെന്നപ്പോള്‍ ഒരു കടലാസുപൊതി തന്നിട്ട് ബീഡിയിലെ പുകയില കളഞ്ഞ്, പൊതിയിലുള്ളത് അതില്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. പൊതിക്കകത്ത് ഉണങ്ങിയ എന്തോ ചെറിയ ഇലകളും കായകളും പൂക്കളും ആയിരുന്നു. എനിക്ക് അത് എന്താണെന്ന് മനസ്സിലായില്ല. വിവരം അന്വേഷിച്ച എന്നൊട് " വിഡ്ഡി പറങ്ങോടാ, ഇതല്ലേ സാക്ഷാല്‍ സ്വാമി, ഒന്നാന്തരം ജട മുടിയന്‍ " എന്ന് കേശവേട്ടന്‍ പറഞ്ഞുതന്നു. ബീഡികളുടെ ഉള്ളടക്കം നീക്കി ഞാന്‍ പൊതിക്കകത്തെ സാധനം നിറച്ച്, തെറുത്തു കെട്ടി ഏല്‍പ്പിച്ചു. എല്ലാവരും ഒരോന്ന് എടുത്ത് കത്തിച്ചപ്പോള്‍ " നീ ഇടക്കൊക്കെ പുക പിടിക്കാറില്ലേ, ഇതൊന്ന് സാമ്പിള്‍ നോക്ക്" എന്നു പറഞ്ഞ് എനിക്കും ഒന്നു തന്നു.

യൂ.പി. സ്കൂളില്‍ ചേര്‍ന്ന കൊല്ലമാണ്, ഞാന്‍ ആദ്യമായി പുകവലിക്കുന്നത്. പഴയ പുസ്തകങ്ങള്‍ വിറ്റിട്ട് തേനീച്ചാമ്പഴം വാങ്ങി തിന്നുകയാണ് സ്വതവേ പതിവ്. ആ പ്രാവശ്യം പഴയ പേപ്പര്‍ വാങ്ങിക്കാന്‍ വന്ന ആള്‍ പണമാണ് തന്നത്. വീട്ടില്‍ കന്നാലികളെ മേക്കാന്‍ നിന്നിരുന്ന ആറുമുഖനോട്, എന്‍റെ കയ്യില്‍ പണം ഉള്ള വിവരം പറഞ്ഞപ്പോള്‍ അവനാണ് സിസര്‍ വലിക്കാമെന്ന് ഉപദേശിച്ചത്. ഞാന്‍ പൈസ അവനെ ഏല്പിച്ചു. സിസേര്‍സ് വാങ്ങി പുഴപ്പാലത്തിന്നു ചുവട്ടില്‍ പതുങ്ങിനിന്ന് ഇരുവരും ചേര്‍ന്ന് വലിച്ചതും, ഞാന്‍ ചുമച്ചു വിഷമിച്ചതും, അവന്‍ മുതുകത്ത് തടവിതന്നതും ഇന്നും മറന്നിട്ടില്ല.

ബീഡി പുകക്ക് പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നിയില്ല. ഞാന്‍ വെറുതെ ചീട്ടുകളി നോക്കി നിന്നു. ഇടക്ക് ആരോ കളി തെറ്റിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം ആയത്. "എല്ലാരും കൂടി എന്നെ പറ്റിക്കുകയാണ് " എന്ന് പറഞ്ഞ് ശ്രീനി കരയാന്‍ തുടങ്ങിയതോടെ, കളി നിന്നു. ഞാന്‍ നിര്‍വികാരനായി എല്ലാം നോക്കി നില്‍ക്കുകയാണ്. പരസ്പര ബന്ധമില്ലാതെ പലരും പലതും വിളിച്ചു പറയുന്നു. "നീ പരിഭ്രമിക്കാതെ. കഞ്ചാവ് അടിച്ചാല്‍ ചിലര്‍ക്ക് തലക്ക് പിടിക്കും അതാണ് ഇതൊക്കെ" എന്ന് കേശവേട്ടന്‍ എന്നെ ആശ്വസിപ്പിച്ചു. ക്രമേണ ഞാനും കേശവേട്ടനും ഒഴിച്ച് എല്ലാവരും നല്ല ഫോമിലായി.

ഇനി എന്തു ചെയ്യണം എന്നോര്‍ത്ത് നില്കുമ്പോഴാണ് കേശവേട്ടന്‍ വിസ്തരിച്ച് കഥകളി ആടാന്‍ തുടങ്ങിയത്. അറിയാതെ എനിക്ക് ചിരി പൊട്ടി. സെക്കന്‍ഡുകള്‍ക്കകം എനിക്ക് ചിരി നിര്‍ത്താനാവുന്നില്ല എന്ന സത്യം ഞാന്‍ അറിഞ്ഞു. എന്‍റെ മനസ്സില്‍ ഭയം കടന്നു വന്നു. ഈ പുലിവാലില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതി, എന്നായി എന്‍റെ മോഹം. സകല ദൈവങ്ങളേയും ഞാന്‍ മനസ്സില്‍ ഓര്‍ത്തു. സഹായത്തിന്നായി ഞാന്‍ ഓരോരുത്തരേയും വിളിച്ചു കരഞ്ഞു. ആരും പ്രതികരിച്ചില്ല എന്നു മാത്രമല്ല ചിലര്‍ കളിയാക്കി ചിരിക്കാനും തുടങ്ങി. അതോടെ എല്ലാം തുലഞ്ഞു എന്ന് ബോദ്ധ്യമായി. ഇതെല്ലാം ഒരു സ്വപ്നമാണെന്നും ഞാന്‍ വീട്ടില്‍ കിടക്കുകയാണെന്നും എപ്പോഴോ മനസ്സില്‍ തോന്നി. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നറിയാനായി ഞാന്‍ എന്‍റെ കയ്യില്‍ നുള്ളി നോക്കി. വേദന തോന്നിയതോടെ എന്‍റെ പരിഭ്രമം കലശലായി. സഹായത്തിന്നായി ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കേണ് അപേക്ഷിച്ചു. ഒടുവില്‍ കേശവേട്ടനാണ് കനിഞ്ഞത്.

" നിന്നെ ഞാന്‍ ക്വാര്‍ട്ടേര്‍സില്‍ കൊണ്ടു പോയി, നല്ല മോരുംവെള്ളം സംഘടിപ്പിച്ചു തരും. അതോടെ ഈ കെട്ട് പോകും".

വായനശാലയില്‍ നിന്നും ഇറങ്ങി. ഒന്നര കിലോമീറ്റര്‍ പടിഞ്ഞാട്ടു നടക്കണം. കേശവേട്ടന്‍ കിഴക്കോട്ടാണ് നടക്കുന്നത്. ഈ കാര്യം പറഞ്ഞപ്പോള്‍ നാലു കിലോ മീറ്റര്‍ കിഴക്കോട്ടു നടന്ന് അവിടെ നിന്നും ബസ്സില്‍ വരാമെന്നായി മൂപ്പര്‍. ആ ഐഡിയ ഞാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നടത്തം ശരിയായ ദിശയിലാക്കി. വഴി നീളെ കേശവേട്ടന്‍ വീട്ടുകാര്യങ്ങള്‍ പറഞ്ഞു. നാട്ടില്‍ മകള്‍ക്ക് കല്യാണാലോചനകള്‍ വരുന്നു. അതിനു മുമ്പ് വീടു പണി തീര്‍ക്കണം. ചിലപ്പോള്‍ മൂന്നു നാലു മാസം ലിവില്‍ പോവും. നീ മറ്റുള്ളവരെപ്പോലെ കുരുത്തം കെട്ടവനല്ല. അതാണ് ഇതെല്ലാം പറയുന്നത്. കേശവേട്ടന്‍ അങ്ങിനെ തുടര്‍ന്നു. പത്തടി ദൂരം നടന്നപ്പോഴേക്കും മണിക്കൂര്‍ കണക്കില്‍ നടന്നതായി എനിക്കു തോന്നിയിരുന്നു. സംശയം തീര്‍ക്കാന്‍ ഞാന്‍ ഇടക്കിടക്ക് വാച്ചില്‍ നോക്കി വെറും തോന്നലായിരുന്നുവെന്ന് ഉറപ്പുവരുത്തിയിരുന്നു.

ദൂരെനിന്ന് വാഹനങ്ങളുടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും കേശവേട്ടന്‍ റോഡില്‍ നിന്നും ഇറങ്ങി പാതച്ചാലും കടന്ന് അപ്പുറത്തേക്ക് മാറി നില്‍ക്കും. ഉണങ്ങി കിടക്കുന്ന റോഡില്‍ വെള്ളം തളം കെട്ടി കിടക്കുന്നു, വേഷ്ടി പൊക്കി ഉടുക്ക് എന്ന് പറഞ്ഞ് അദ്ദേഹം തുണിയുടെ കോന്തല പൊക്കി കാല്‍ പൊക്കി വെച്ചു നടക്കാന്‍ തുടങ്ങിയപ്പൊള്‍ അത്യാവശ്യം ആളുകള്‍ ചിരിക്കാനും പിള്ളേര്‍ കൂക്കാനും തുടങ്ങിയിരുന്നു. വഴി വിളക്കുകള്‍ കത്തി തുടങ്ങി. പുഴപ്പാലത്തിലെത്തിയപ്പോള്‍ , പാലത്തിന്ന് കിലോമീറ്ററുകള്‍ നീളമുള്ളതായി തോന്നി. ഒരുവിധം ക്വാര്‍ട്ടേര്‍സിന്ന് അടുത്തെത്തിയപ്പോള്‍ , പോര്‍ട്ടര്‍ മമ്മത് നില്‍ക്കുന്നു. കേശവേട്ടന്‍ മമ്മതിനോട് എന്തോ സ്വകാര്യം പറഞ്ഞു. ഞാന്‍ കസേലയില്‍ ഇരുന്നു.

കേശവേട്ടന്‍ കൈകാലുകള്‍ കഴുകി വിളക്കു വെക്കുമ്പോഴേക്കും മമ്മത് എത്തി. അയാളുടെ കൈയില്‍ ഒരു കഷ്ണം മത്തങ്ങയും ഒരു ചോറ്റുപാത്രവും ആണ് ഉള്ളത്. ഒരു കത്തി എദുത്ത് മത്തങ്ങയുടെ തോല്‍ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എന്നോട് തിന്നാന്‍ ആവശ്യപ്പെട്ട് അയാള്‍ തന്നു. കഷ്ടപ്പെട്ട് ഞാനത് അകത്താക്കി. ചോറ്റുപാത്രം തുറന്ന് അതിലുള്ള മോരും കുടിപ്പിച്ചു.

മമ്മത് പോയതും കേശവേട്ടന്‍ നാമം ജപം തുടങ്ങി. ഞാന്‍ ടീപ്പോയിയിലുള്ള വാരിക മറിച്ച് നോക്കി. തുടക്കത്തില്‍ തന്നെ ഒരു ചെറുപ്പക്കാരന്‍റേയും യുവതിയുടേയും ചിത്രം വരച്ചിട്ടുള്ള പേജണുള്ളത്. അത് ഒരു നോവലിന്‍റെ ആരംഭമാണ്. ഞാന്‍ വായന തുടങ്ങി. "സോഫിയാ, നീ മാലാഖയേക്കാള്‍ നല്ലവളാണ് ". ഈ സമയത്ത് തന്നേയാണ് കേശവേട്ടന്‍ "നരനായിങ്ങനെ ജനിച്ചൂ ഭൂമിയില് ‍"എന്നു നാമം ജപിക്കാന്‍ തുടങ്ങിയത്. എന്‍റെ ശ്രദ്ധ പതറി. വായിച്ച വരി മനസ്സില്‍ നിന്നും മാഞ്ഞു. ഞാന്‍ വീണ്ടും വായന ആരംഭിച്ചു. സോഫിയാ,...... വരി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നാമജപം ഇടക്ക് കടന്നുവന്ന് വായനക്ക് തടസ്സം നില്‍ക്കുന്നു. നൂറ്റി അമ്പതോളം തവണ ഞാന്‍ വായിച്ചിരുന്നിരിക്കണം. പക്ഷേ സോഫിയയെ മറി കടന്ന് വായന ഒരു പദം മുന്നോട്ട് നീങ്ങിയില്ല.

പെട്ടെന്ന് എനിക്ക് ഒരു മനം മറിച്ചില്‍ തോന്നി. ഞാന്‍ ക്വാര്‍ട്ടേര്‍സിന്‍റെ വെളിയിലേക്ക് ഓടി. മുറ്റത്തിന്‍റെ ഓരത്തിരുന്നു ചര്‍ദ്ദിക്കാന്‍ തുടങ്ങി. മത്തങ്ങ കഷ്ണങ്ങള്‍ മാത്രമല്ല, ഉച്ചക്ക് ഊണുകഴിച്ചതും കൂടി ചര്‍ദ്ദിച്ചിരുന്നിരിക്കണം. ശബ്ധം കേട്ട് കേശവേട്ടന്‍ ഓടി വന്ന് പുറം ഉഴിഞ്ഞു തന്നു. വായും മുഖവും കഴുകി ഞാന്‍ വരാന്തയില്‍ കിടന്നു. ഒന്നു മയങ്ങി എന്നു തോന്നുന്നു. ഉണരുമ്പോള്‍ കേശവേട്ടന്‍ മാറത്ത് വാരികയും വെച്ച് ഉറങ്ങുകയാണ്. വിളിച്ചുണര്‍ത്തി യാത്ര പറഞ്ഞ് ഞാന്‍ ഇരുട്ടിലേക്ക് ഇറങ്ങി.

വീട്ടിലെത്തുമ്പോള്‍ അച്ഛനും അമ്മയും പരിഭ്രമത്തോടെ കാത്തിരിക്കുകയാണ്. "നീ എവിടെയായിരുന്നു ഇത്ര നേരം" എന്ന് അമ്മ ചോദിച്ചതും "ഉഴലൂരു ദേവസ്വം കാര്യസ്ഥനല്ലേ, ഇന്ന് പിടിപ്പത് പണിയായിരിക്കും" എന്ന് അച്ഛന്‍ ഒരു കൊട്ട് തന്നതും കേള്‍ക്കാത്ത മട്ടില്‍ ഞാന്‍ അകത്തേക്ക് കയറി.

1 comment:

  1. കഞ്ചാവ് അടിച്ചു കിറുങ്ങി എന്ന് അച്ഛനോടും അമ്മയോടും പറയാന്‍ കഴിയില്ലല്ലോ. :)

    ReplyDelete