Tuesday, February 8, 2011

7. പുലിവേഷം

Monday, September 8, 2008


കര്‍ക്കിടക മാസം ഒന്നാം തിയതിയാണ് പുതിയ ഒരു ഐഡിയ ഉത്ഭവിക്കുന്നത്. പുണര്‍തം ഞാറ്റുവേലയുടെ അവസാനത്തെ കാല്‍ ഭാഗം. കോരി ചൊരിയുന്ന മഴയില്‍ കുതിര്‍ന്ന പകല്‍. വായനശാലയില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമെ ഉള്ളു. സെക്രട്ടറിയാണ് ആശയം അവതരിപ്പിച്ചത്. നമുക്ക് ഈ കൊല്ലം മുതല്‍ ഓണാഘോഷം സംഘടിപ്പിക്കണം. സാധാരണ സ്വാതന്ത്ര ദിനം മാത്രമെ വായനശാലയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കാറുള്ളു. ഒരു സ്വാതന്ത്ര ദിനത്തിന്നാണ് വായനശാല രൂപീകരിച്ചത്. അതിനാല്‍ അന്നെ ദിവസം വാര്‍ഷികാഘോഷവും കൂടിയാണ്. വിപുലമായ തെയ്യാറെടുപ്പോടു കൂടിയാണ് പരിപാടികള്‍ നടത്തുക. സ്കൂള്‍ മദ്ധ്യ വേനല്‍ അവധിക്ക് അടക്കുന്നതോടു കൂടി പ്രാരംഭ നടപടികള്‍ അതിന്നായി ആരംഭിക്കും. ഒരു പരിപാടി തന്നെ കഴിഞ്ഞിട്ടില്ല. അതിന്നു മുമ്പ് വേറൊന്നിന്ന് തുടക്കം കുറിക്കുന്നത് അനൌചിത്യമായി പലര്‍ക്കും തോന്നി. എല്ലാ കാര്യത്തിനും വ്യത്യസ്ത അഭിപ്രായം കാണും. എങ്കിലും സെക്രട്ടറി പറഞ്ഞത് അവഗണിക്കരുതെന്നും , ഓണാഘോഷം നടത്തണമെന്നും ശക്തമായ ആവശ്യം ഉയര്‍ന്നപ്പോള്‍ എല്ലാവരും ആയത് കയ്യടിച്ചു പാസ്സാക്കി.

ഓണക്കളി, വടംവലി, പൂക്കള മത്സരം, പുലിക്കളീ, എന്നിവക്ക് പുറമെ പദ്യം ചൊല്ലല്‍, കവിത എഴുത്ത് തുടങ്ങിയവയും വേണമെന്ന അഭിപ്രായം ഉയര്‍ന്നു. ഓരോ വിഭാഗത്തിന്നും സമ്മാനങ്ങള്‍ കൊടുക്കണമെന്നും, വിദഗ്ധരായ ജഡ്ജിമാരെ മാര്‍ക്കിടാന്‍ എല്‍പ്പിക്കണമെന്നും നിശ്ചയിച്ചു. എല്ലാ അംഗങ്ങളും പരിപാടികളില്‍ സജീവമായി പങ്കെടുക്കണമെന്ന് കര്‍ശനമായി പറയുകയും ചെയ്തു. സാന്‍ട്രോ ട്യുട്ടോറിയല്‍ പ്രിന്‍സിപ്പാളായ റിട്ടയേര്‍ഡ് പ്രൊഫസറെ ക്ഷണിക്കാന്‍ എന്നെയാണ് ഏല്‍പ്പിച്ചത്. ഇരുപത്തഞ്ചു കൊല്ലം പഴക്കമുള്ള മാരുതി കാറിന്‍റെ ഉടമ " മാരുതി ട്യൂട്ടോറിയല്‍ " എന്ന സ്ഥാപനം തുടങ്ങിയപ്പോഴാണ് എതിരായി സാന്‍ട്രോ കാര്‍ ഉള്ള പ്രൊഫസര്‍ ഇത് ആരംഭിച്ചത്. ഞാന്‍ കുറച്ചു കാലം അവിടെ ജോലി ചെയ്തിരുന്നു. ശമ്പളം തരാതെ ചുറ്റിച്ചപ്പോള്‍ മാണിക്കന്‍ പ്രൊഫസറുടെ കഴുത്തില്‍ പിടിച്ച് കയ്യോടെ പണം വാങ്ങുകയും, അതോടെ എന്‍റെ സേവനം അവസാനിക്കുകയും ചെയ്തു. പ്രൊഫസറെ ക്ഷണിക്കാന്‍ ഞാന്‍ ചെന്നില്ല. പരിപാടിയുടെ നോട്ടീസ് മാണിക്കന്‍ ട്യൂട്ടോറിയലിന്നു പുറത്ത് നിന്നിരുന്ന ഏതോ പയ്യനെ ഏല്‍പിച്ച് സ്ഥലം വിട്ടു.

വാര്‍ഷികാഘോഷം കഴിഞ്ഞതോടെ എല്ലാവരുടേയും ശ്രദ്ധ ഓണാഘോഷത്തിലായി. തിരക്കിട്ട റിഹേഴ്സലുകള്‍, ഊര്‍ജ്ജിതമായ പണപ്പിരിവ് എന്നിവയായി പ്രവര്‍ത്തനം മുന്നോട്ട് നീങ്ങി. ഓണത്തിന്ന് ഒരാഴ്ച മുമ്പുവരെ പുലിക്കളിയെ കുറിച്ച് ആരും ഓര്‍ത്തില്ല. സമയം അടുത്തപ്പോള്‍ ആരും പുലിക്കളിക്ക് തയ്യാറല്ല. നോട്ടീസില്‍ ചേര്‍ത്ത അവസ്ഥക്ക് പേരിനെങ്കിലും കളി നടത്തണം എന്നായി. രണ്ടുപേര്‍ വീതമുള്ള പത്ത് ഗ്രൂപ്പ് നിശ്ചയിച്ചു. നറുക്കിട്ടെടുത്ത് കിട്ടുന്ന ഗ്രൂപ്പ് പുലിക്കളി കളിക്കണമെന്ന് ചട്ടം കെട്ടി. എന്‍റേയും മാണിക്കന്‍റേയും പേരാണ് നറുക്ക് വീണത്. ഒരാള്‍ പുലിയും മറ്റേ ആള്‍ വേട്ടക്കാരനും. മാണിക്കന്‍ റെഡിയായിരുന്നു. പൊതുവെ സദസ്സില്‍ മുഖം കാട്ടാന്‍ മടിയുള്ള എനിക്ക് ഇതില്‍ പങ്കെടുക്കാന്‍ വൈമനസ്യം തോന്നി. എനിക്കു പകരം വേഷം കെട്ടാന്‍ ഞാന്‍ പലരോടും അപേക്ഷിച്ചു. ഒരാളും അത് പരിഗണിച്ചില്ല. ഗത്യന്തരമില്ലാതെ ഞാന്‍ വഴങ്ങി. എന്‍റെ താല്‍പര്യകുറവു കാരണം പ്രാക്ടീസ് ഒന്നും നടന്നില്ല. പുലി വേഷം കെട്ടുമ്പോള്‍ മുഖത്ത് പുലിത്തല വെക്കുന്നതിനാല്‍ ആളെ തിരിച്ചറിയില്ല എന്ന ഗുണം ഉള്ളതുകാരണം എന്നോട് പുലി ആയാല്‍ മതി എന്ന് മാണിക്കന്‍ ഉപദേശിച്ചു.

ഇതിനിടെ ചില പരിപാടികള്‍ നടന്നു. ഞാന്‍ കവിത മത്സരത്തിന്നു ചേര്‍ന്നിരുന്നു. എല്‍.പി.സ്കൂളില്‍ വെച്ചാണ് മത്സരം. ഹൈസ്കൂളിലെ മലയാളം മാഷായിരുന്നു ജഡ്ജ്. ആകെ നാലുപേര്‍ മാത്രം. "ഓണത്തിന്ന് വരവേല്‍പ്പ്" എന്നതായിരുന്നു വിഷയം. ഞാന്‍ ഇങ്ങനെ എഴുതി.

"വിണ്ണിലെ ദേവന്‍മാര്‍ ‍ചായം പുരട്ടിയോ
രാകാശ മേലാപ്പ് തൂക്കി
മണ്ണീലോ ചെടികളും ലതകളുമൊക്കെയും
പൂച്ചെണ്ടൊരിക്കീട്ടുനിന്നു.
വയലേല മുഴുവനും സ്വര്‍ണ്ണകതിരുമായ്
നെല്‍ചെടി നടനമങ്ങാടി.
ആകാശ മാര്‍ഗ്ഗേ പറക്കും കിളികളോ
തുയിലുണര്‍ത്താനായി പാടി.
ഏവരും ആനന്ദ ചിത്തരായങ്ങിനെ
വരവേല്‍ക്കുവാനായി നിന്നു."

ഒന്നാം സമ്മാനത്തിന്നായി മാഷ് സ്പൊണ്‍സര്‍ ചെയ്ത കവിത പുസ്തകം എനിക്കാണ് എന്ന് മുന്‍കൂട്ടി അറിഞ്ഞു. അത് മാറ്റി പ്ളാസ്റ്റിക്ക് സോപ്പുപെട്ടിയാക്കിയത് മാണിക്കനായിരുന്നു. പത്തു പൈസ വിലയുള്ള മൊട്ടുസൂചി ആണെങ്കിലും, കിട്ടുന്ന ആള്‍ക്ക് ഉപകാരമുള്ളതാവണമെന്നതാണ് അവന്‍റെ ന്യായം.

ഓണത്തിന്ന് പത്തു ദിവസം മുമ്പാണ് പുലിക്കളി റിഹേഴ്സല്‍ തുടങ്ങിയത്. കൊട്ടിന്ന് അനുസരിച്ച് മാണിക്കന്‍ ശരിക്ക് ചുവട് വെച്ചെങ്കിലും എന്‍റെ കളി പരമബോറായി.

മൂന്നുനാലു ദിവസത്തെ പ്രയത്നത്താല്‍ പുരോഗതിയിലേക്ക് കുതിച്ചുപോയിരുന്ന സമയത്താണ് വാമനന്‍ അവതരിക്കുന്നതും, മഹാമനസ്കനെ ചവിട്ടി താഴ്ത്തുന്നതും. ഫൈനല്‍ റിഹേഴ്സല്‍ ആയിരുന്നു അന്ന്. കാണികള്‍ കൂടുതലായതിനാല്‍ വായനശാലക്കു വെളിയിലാണ് അന്ന് പ്രാക്ടീസ്. കൊട്ടിനനുസരിച്ച് ഞാന്‍ പരമാവധി ഭംഗിയായി കളിച്ചിരുന്നു. കളി കഴിഞ്ഞതും "നീയാണല്ലേ പുലിവേഷം" എന്നു ചോദിച്ച് കുട്ടിശങ്കരന്‍ നായര്‍ മുന്നില്‍. അച്ഛന്‍റെ അടുത്ത കൂട്ടുകാരന്‍. സ്വഭാവം നോക്കിയാല്‍ ശകുനിക്ക് മന്ത്ഥരയില്‍ തീര്‍ന്ന ഓമന പുത്രന്‍, പരമ സാത്വികന്‍. നാരദന്ന് ഉപദേശം നല്‍കിയ യോഗ്യന്‍. എന്‍റെ കാര്യം പോക്കാണെന്ന് എനിക്ക് അപ്പോഴേ തോന്നി.

വൈകീട്ട് വീട്ടില്‍ എത്തിയതും കുട്ടിശങ്കരന്‍ നായര്‍ തന്‍റെ ചുമതല ഭംഗിയായി നിര്‍വഹിച്ചിരുന്നു എന്ന് മനസ്സിലായി. വിചാരണ ഒന്നും ഇല്ലായിരുന്നു. കൂലിപണിക്കാരന്‍ കാട്ടുന്നത് നോക്കി പുലിക്കളിയെങ്ങാനും കളിക്കാന്‍ പോയാല്‍ പിന്നെ ഇങ്ങോട്ട് കടക്കരുത് എന്ന സുഗ്രീവാജ്ഞ മാത്രം. പതിവിന്ന് വിപരീതനായി അമ്മയും കടുത്ത നിലപാട് എടുത്തു. "നീ പഠിച്ചവനാണ്. സ്കൂളില്‍ കേറാത്തവന്‍ കാട്ടുന്നതുപോലെ കാട്ടിയാല്‍ ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്."

എങ്ങിനെ ഈ പൊല്ലാപ്പില്‍ നിന്നും തടി ഊരും എന്ന് വ്യാകുലപെടുമ്പോഴാണ്, ഒന്നര കൊല്ലമായി സുഖമില്ലാതെ കിടപ്പിലായിരുന്ന, അളിയന്‍റെ മുത്തശ്ശി പൂരാടം ദിവസം മരിക്കുന്നത്.

നാലു ദിവസം അവിടെ ആദ്യാവസാനക്കാരനായി നിന്ന് മടങ്ങി വന്നപ്പോഴേക്കും ഓണാഘോഷം അവസാനിച്ചിരുന്നു.

No comments:

Post a Comment