Friday, January 28, 2011

5. പള്ളി നേര്‍ച്ച.

Wednesday, August 27, 2008

മഴ കാലത്തിന്നു ശേഷമുള്ള സായാഹ്നങ്ങള്‍ കായിക വിനോദങ്ങള്‍ക്കായി മാറ്റി വെക്കപ്പെട്ടവയാണ്. നാട്ടില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ കളിക്കുന്നത് ഫുട്ബോളാണ്. ചെറുകിട കളിക്കാരെ മാത്രമല്ല, ലയണല്‍ മെസ്സി, ബെക്കം മുതല്‍ മറഡോണ, എന്തിന് സാക്ഷാല്‍ പെലെ വരെ എല്ലാവരേയും കളിയുടെ തന്ത്രങ്ങള്‍ പഠിപ്പിക്കാനുള്ള പരിജ്നാനം എനിക്ക് ഉണ്ടെങ്കിലും, സ്റ്റാമിനകുറവ്, പന്തടക്കമില്ലായ്മ, ഷൂട്ടിങ്ങിലെ കഴിവുകേട് എന്നീ സാങ്കേതിക കാരണങ്ങളാല്‍ ഞാനും ഫുട്ബാളുമായുള്ള ബന്ധം കളത്തിന്നു പുറത്ത് മാത്രമായി ഒതുക്കിയിരുന്നു.

വായനശാലയോട് ചേര്‍ന്നുള്ള മൈതാനത്ത് ബാഡ്മിന്‍റണ്‍ കളി നടന്നിരുന്നു. കേശവേട്ടനാണ് കോച്ച്. ടിയാന്‍ സ്റ്റേഷന്‍ മാസ്റ്ററും വളരെ കാലമായി ഇവിടെ തന്നെ താമസിക്കുന്ന ആളുമാണ്. കുടുംബം നാട്ടിലായതിനാല്‍ ക്വാര്‍ട്ടേര്‍സില്‍ ഒറ്റക്കാണ് താമസം. ഡ്യൂട്ടി കഴിഞ്ഞാല്‍ അവിടെ ചെന്ന് കിടന്നുറങ്ങും. അല്ലാത്തപ്പോള്‍ ഞങ്ങളെ കായിക താരങ്ങളാക്കാനുള്ള ശ്രമമായിരിക്കും

ഞാനും കളിക്കാന്‍ ചെന്നിരുന്നു. എത്ര ശ്രമിച്ചിട്ടും വരുന്ന പന്തിനെ അടിച്ചാല്‍ തൊണ്ണൂറു ശതമാനവും കൊള്ളാറില്ല. വട്ട ചെമ്പിനു പിടിവെച്ചു കൊടുത്താലേ ഈ പഹയന്‍ പന്തില്‍ കൊള്ളിക്കൂ, എന്ന് കോച്ച് ഇടക്കിടക്ക് പറഞ്ഞ് എന്‍റെ ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാക്കും. അങ്ങിനേയിരിക്കെ, "നിന്നെ ഇന്ന് ഞാന്‍ ശരിപ്പെടുത്തും" എന്ന് പറഞ്ഞ് കോച്ച് എന്നെ എതിര്‍ കോര്‍ട്ടില്‍ മുമ്പില്‍ നിര്‍ത്തി, പലവട്ടം അടിക്കാന്‍ പാകത്തില്‍ പന്ത് ഇട്ടു തന്നു. പതിവു പോലെ ഒക്കെ ഞാന്‍ പാഴാക്കി. അരിശം വന്ന അദ്ദേഹം "ആശാരി കോലിന്ന് ആറേമുക്കാല്‍ കോല്‍ നീളമില്ലേടാ, ചാടീട്ട് ഒരു വീക്ക് കൊടുക്ക് " എന്നു പറഞ്ഞു പന്ത് എനിക്ക് ഇട്ടുതരികയും, അടിക്കാനായി ചാടിയ ഞാന്‍ ഇടുപ്പും കുത്തി വീഴുകയും ചെയ്തത് ഒന്നിച്ചായിരുന്നു. പിന്നീട് ഞാന്‍ ആ ഏര്‍പ്പാടിന്ന് മിനക്കെട്ടിട്ടില്ല.

എന്നെ പോലുള്ള അണ്‍ഫിറ്റുകള്‍ പുഴമ്പള്ളയില്‍ ആട്ടക്കളം കളിക്കുകയും, പുഴയില്‍ മണലെടുത്ത് കുഴിയായ ഭാഗത്ത് ചാടി മദിക്കുകയും ചെയ്ത് സന്തോഷിച്ചിരുന്നു.

മകരമാസത്തിലെ പൂയത്തിന്നാണ് അത് സംഭവിച്ചത്. തൈപൂയവും, തേരും, പള്ളിനേര്‍ച്ചയും അന്നു വെളുത്തവാവാണ്. എന്‍റെ കാഴ്ചപ്പാടില്‍ , വൃശ്ചികത്തിലെ കാര്‍ത്തിക, ധനു മാസത്തെ തിരുവാതിര, മകരത്തിലെ പൂയം എന്നിവയാണ് മനോഹരമായ വെളുത്ത വാവുകള്‍. കുംഭപ്പറ (കുംഭത്തിലെ പൌര്‍ണ്ണമി)യും നന്ന്( അന്നു ചന്ദ്രനെ പൊലെ വലിയ ചേന കിട്ടാനായി കര്‍ഷകര്‍ ചേന നടുക പതിവാണ്), പക്ഷെ അന്ന് ചിലപ്പോള്‍ ചന്ദ്രനെ മഴക്കാര്‍ മൂടും.

കളിയും കുളിയും കഴിഞ്ഞു നോക്കുമ്പോള്‍ , കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ മാല കാണാനില്ല. സാധനം അമ്മയുടേതാണ്. താലപ്പൊലിക്കും അയ്യപ്പന്‍ വിളക്കിനും ഷര്‍ട്ടിടാതെ നടക്കുമ്പോള്‍ നാലുപേര്‍ കാണട്ടെ എന്ന സദുദ്ദേശം വെച്ച് ഇട്ടിരുന്നതാണ്. അതും കളഞ്ഞ് വീട്ടില്‍ പോകുന്നതിനേക്കാള്‍ ജീവന്‍ ഒടുക്കുകയായിരിക്കും ഭേദം.

പിന്നെ ഒരു കൂട്ട തിരച്ചിലായിരുന്നു. ചന്ദ്രന്‍ ഉദിച്ചിട്ടും തിരച്ചില്‍ തീര്‍ന്നില്ല, സാധനം കിട്ടിയതുമില്ല. അപ്പോഴാണ് കുളി കഴിഞ്ഞ് കേശവേട്ടന്‍ വരുന്നത്. എന്താടാ, പിള്ളരേ ഒരു തപ്പലും തിരയലും എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന്ന് ആരോ മറുപടി നല്‍കി. ഇന്ന് പള്ളി നേര്‍ച്ചയല്ലേടാ, തങ്ങളെ വിളിച്ച് ഒന്നു കൂടി നോക്ക്, കിട്ടിയാല്‍ നമുക്ക് നേര്‍ച്ചക്ക് പോകാം എന്ന അഭിപ്രായം എല്ലാവരും അംഗീകരിച്ചു. അത്ഭുതമെന്ന് പറഞ്ഞാല്‍ മതിയല്ലോ, വെള്ളത്തില്‍ മുങ്ങിയ മുഹമ്മദ് മാലയുമായിട്ടാണ് പൊങ്ങിയത്. എല്ലാവരും ഒമ്പതുമണിക്ക് ഒത്തുകൂടാമെന്ന് തീരുമാനിച്ച് പിരിഞ്ഞു. വീട്ടില്‍ ചില്ലറ എതിര്‍പ്പ് പ്രകടിക്കപ്പെട്ടു. തുടി പുറത്ത് കോലു വെച്ചാല്‍ അവിടെ എത്തണം എന്ന ശീലം നന്നല്ല എന്ന് അച്ഛന്‍ പറഞ്ഞുവെങ്കിലും, നേര്‍ന്നിട്ട് പോകാതിരുന്നാല്‍ ദോഷമാണ് എന്നു പറഞ്ഞ് അമ്മ സമ്മതം വാങ്ങി തന്നു. അലുവയും പൊരിയും വാങ്ങാനുള്ള പണവും അമ്മ ആരും കാണാതെ ഏല്‍പ്പിച്ചു.

ഏറ്റവും ഒടുവില്‍ എത്തിയത് ഞാനായിരുന്നു. എങ്ങിനെ പോകണം എന്ന ആലോചന അവസാനിച്ചത്, നടന്ന് പോയി, ഗ്രാമത്തില്‍ ചെന്ന് പുഴയിറങ്ങി എളുപ്പ വഴിയിലൂടെ പോവുക എന്ന തീരുമാനത്തിലായിരുന്നു.

പുഴ വരെ വലിയ കുഴപ്പം ഇല്ലായിരുന്നു. കേശവേട്ടന്‍ അല്പം വീലായിരുന്നു എന്നു മാത്രം. ഇമ്മാതിരി നല്ല കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ ലേശം അകത്ത് വേണമെന്നതാ ഒരു ന്യായം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതും, മാണിക്കന്‍ ഷര്‍ട്ട് പൊക്കി മങ്ക്രുണി കുപ്പി എദുത്തതും ഒന്നിച്ചായിരുന്നു. ഞങ്ങള്‍ മൂന്നു പേര്‍ ഒഴികെ എല്ലാവരും അല്‍പ്പാല്‍പ്പം അകത്താക്കി. ഭരണിപ്പാട്ടും കൂക്കി വിളിയുമായാണ് പിന്നത്തെ യാത്ര.

ഒരു വളവു തിരിഞ്ഞപ്പോള്‍ "ആ വേലി ചാടിയാല്‍ എളുപ്പത്തിലെത്താം" എന്ന് പറഞ്ഞ് മുഹമ്മദ് വേലി ചാടി. കൊല്ലാവധി നേര്‍ച്ചക്ക് വന്ന് പരിചയമുള്ള ആളായതിനാല്‍ പിറകെ മറ്റുള്ളവരും ചാടി കടന്നു. വേറൊരു വേലിക്കു മുമ്പിലാണ് ഞങ്ങള്‍ എത്തിയത്. മറ്റു മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ അതും ചാടീ. അങ്ങിനെ ഒരു ഡസന്‍ വേലികള്‍ ചാടിയപ്പോള്‍ സ്ഥലത്തെത്തി. ഇതിനിടെ എല്ലാവരുടേയും കൈകാലുകള്‍ മുറിയുകയും കേശവേട്ടന്‍റെ ഡബിള്‍ വേഷ്ട്ടി മുള്ളില്‍ കോര്‍ത്ത് കീറുകയും ചെയ്തു

ആര്‍ക്കും നേര്‍ച്ചയിലല്ലായിരുന്നു താള്‍പര്യം. അപ്പ പെട്ടിയുമായി വന്ന കുട്ടി കൊമ്പനെ വെകിളി പിടിപ്പിക്കുക, റിക്കാര്‍ഡ് ഡാന്‍സിനൊപ്പം ഡാന്‍സ് കളിക്കുക, ഒരോരൊ കച്ചറകള്‍ കാട്ടുക എന്നിവയായി സമയം കഴിച്ചു. കൈനോട്ടക്കാരനോട് ഫലം നോക്കിച്ച്, നിനക്ക് ഒന്നും അറിയില്ല എന്നു പറഞ്ഞ് മാണിക്കന്‍ അവന്‍റെ വിളക്ക് ഊതി കേദുത്തി വലിച്ചെറിഞ്ഞതോടെ പിന്നെ അവിടെ നില്‍ക്കുന്നത് അത്ര പന്തിയല്ല എന്നു മനസ്സിലായി

കേശവേട്ടന്ന് ചായ കുടിക്കണമെന്ന് തോന്നിയതിനാല്‍ എല്ലവരും ചായക്കടയില്‍ കയറി. പലര്‍ക്കും നല്ല വിശപ്പും തോന്നിയിരുന്നു. താല്‍ക്കാലികമായി ഓല മറച്ച ഷെഡ്ഡായിരുന്നു ചായക്കട. നേര്‍ച്ചക്ക് വന്ന സകലരും അതിനകത്താണെന്നു തോന്നി. ഇരിക്കാന്‍ സ്ഥലമില്ല, വിളമ്പാന്‍ ആളില്ല എന്ന അവസ്ഥ. കുറച്ചു നേരം കാത്തു നിന്നു എന്നത് ശരിയാണ്. പിന്നെ കാണുന്നത് മാണിക്കനും കേശവേട്ടനും സാധനങ്ങള്‍ എടുത്ത് ആളുകള്‍ക്ക് വിളമ്പുന്നതാണ്. ഇതിനിടയില്‍ ഞങ്ങള്‍ക്കും തോന്നിയത് ഒക്കെ വിളമ്പി തന്നു. ഇവരുടെ ശല്യം ക്രമേണ സഹിക്കവയ്യാത്ത മട്ടിലായി. കടക്കാരന്‍ മെല്ലെ എന്നെ വിളിച്ച് ഇവരെ എങ്ങിനേയെങ്കിലും കൂടെ കൂട്ടി സ്ഥലം ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ചു. ബില്‍ തുക ചോദിച്ചപ്പോള്‍ ദയവായി പോയാല്‍ മതി എന്ന് കൈകൂപ്പി.

മദ്യപിക്കാത്തവര്‍ മറ്റുള്ളവരെ ഒരു ഒഴിഞ്ഞ പുരയിടത്തിലേക്ക് ആനയിച്ചു. നേര്‍ച്ച സ്ഥലത്തു നിന്നും അര നാഴിക ദൂരം കാണും. സമീപത്തൊന്നും ആള്‍ താമസമില്ല. വയല്‍ വക്കത്ത് പത്തടി ഉയര്‍ന്ന തിട്ടാണത്. കഴിക്കോല്‍ പണിയാന്‍ കരിമ്പന മുറിച്ചത് കിടക്കുന്നു. അസ്തിവാരം കരിങ്കല്ലില്‍ തീര്‍ത്തതാണ്. ഇവിടെയിരുന്നാല്‍ വെടിക്കെട്ട് സുഖമായി കാണാം. ക്ഷീണം കാരണം തോര്‍ത്ത് വിരിച്ചു ഞാന്‍ കിടന്നു. എപ്പോള്‍ ഉറങ്ങി എന്ന് എനിക്കറിയില്ല. വല്ലാത്ത ചൂട് തോന്നിയപ്പൊള്‍ ഉണര്‍ന്നു. എനിക്ക് കലശലായ ഭയം തോന്നി. കീചകന്‍മാര്‍ പുരത്തറ പൊളിച്ച് താഴെ വയലിലേക്ക് കരിങ്കല്ലുകള്‍ വലിച്ചെറിയുകയും,കരിമ്പനക്കു തീ വെക്കുകയും ചെയ്തിരിക്കുന്നു. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. മഹാപാപികള്‍ റിട്ടേണ്‍ അടിച്ചു രക്ഷപ്പെട്ടു.

1 comment:

  1. വട്ട ചെമ്പിനു പിടിവെച്ചു കൊടുത്താലേ ഈ പഹയന്‍ പന്തില്‍ കൊള്ളിക്കൂ, എന്ന് കണ്ടപ്പോള്‍ ചിരി സഹിക്കാനായില്ല.

    ReplyDelete