Tuesday, February 8, 2011

11. ഒരു വേര്‍പാടിന്‍റെ ദുഃഖം.

Tuesday, September 23, 2008


പോയതിന്‍റെ ഇരട്ടി വേഗത്തിലാണ്, മാണിക്കന്‍ മധുരയില്‍ നിന്ന് തിരിച്ചു വന്നത്. വൈകുന്നേരം വായനശാലയില്‍ എന്നെ അന്വേഷിച്ച് അവനെത്തി. "അവിടെ ഭയങ്കര സ്ട്രിക്റ്റാണ്, നമ്മുടെ സ്വഭാവത്തിന്ന് പറ്റില്ല, ഞാന്‍ അവിടെ നിന്നില്ല." തിരിച്ചു വരവിന്‍റെ കാരണം അവന്‍ വ്യക്തമാക്കി.

ഞാന്‍ വായന നിര്‍ത്തി. ഞങ്ങള്‍ ഇറങ്ങി നടന്നു. മാണിക്കന്‍ അത്യന്തം ദുഃഖിതനായിരുന്നു. വഴി നീളെ അവന്‍ ഒരോ സങ്കടങ്ങള്‍ പറഞ്ഞു. പുര ഇന്നോ നാളയോ വീഴുമെന്ന നിലയിലാണ്, കഴിഞ്ഞ കൊല്ലം ഓല മേയാന്‍ പറ്റിയില്ല. ഒന്നും ചെയ്തില്ലെങ്കില്‍ ഈ മഴക്കാലത്ത് പുര വീഴും. തനിച്ചാണെങ്കില്‍ വല്ല പീടികതിണ്ണയിലും കിടക്കാം. വയസ്സായ തള്ളയെ എന്തു ചെയ്യും.

ദുര്‍ബ്ബല വിഭാഗത്തിന്ന് വീടുവെക്കാനുള്ള ധനസഹായത്തിന്ന് ശ്രമിക്കാഞ്ഞിട്ടല്ല. ബന്ദു ദിവസം കട അടപ്പിക്കാനും, വാഹനങ്ങള്‍ക്ക് കല്ലെറിയാനും എല്ലാവര്‍ക്കും മാണിക്കന്‍ വേണം. ജാഥക്ക് ആളെ കൂട്ടാനും, ബാനര്‍ കെട്ടാനും, ഇലക്ഷന്‍ സമയത്ത് പോസ്റ്റര്‍ ഒട്ടാനും. എതിരാളികളുടേത് കീറാനും മാണിക്കനെ തിരഞ്ഞെത്തും. എന്നിട്ട് ഒരു ആവശ്യം വന്നപ്പോള്‍ ഒരാളും സഹായിക്കാന്‍ എത്തിയില്ല.അപേക്ഷ കൊടുക്കാന്‍ ചെന്നപ്പോള്‍, പട്ടയവും ആധാരവും ചോദിച്ചു. ഏതോ കാലത്ത് അപ്പന്‍ വാങ്ങിയ സ്ഥലമാണ്, ഇതൊക്കെ എന്താണെന്ന് അറിയില്ല, പിന്നെ ശ്രമിച്ചിട്ടുമില്ല.

എന്തെങ്കിലും വഴി കാണാമെന്ന് ഞാന്‍ ആശ്വസിപ്പിച്ചു. പിറ്റെന്ന് മാണിക്കന്‍ വളരെ സന്തോഷവാനായിരുന്നു. മുവ്വായിരം രൂപ നാളെ കടം കിട്ടാന്‍ ഏര്‍പ്പാട് ആയി. അതു കിട്ടിയാല്‍ ഉടന്‍ വീട് റിപ്പയര്‍. എനിക്കും പിറ്റേന്ന് ആദ്യത്തെ ശമ്പളം കിട്ടും. ഇപ്പോഴേ നൂറു കൂട്ടം പദ്ധതികള്‍ക്ക് രൂപം കൊടുത്തു കഴിഞ്ഞു. ആകെ മൂന്ന് ജോടി ഡ്രസ്സണുള്ളത്. എല്ലാം ഒരേ നിറം ആയതിനാല്‍ ഈ രഹസ്യം ആര്‍ക്കും അറിയില്ല. ശമ്പളം അമ്മയുടെ കയ്യില്‍ കൊടുത്ത് നമസ്കരിച്ച ശേഷം തുണി വാങ്ങാന്‍ പൈസ വാങ്ങണം.

മൂവായിരം രൂപ ഒന്നര മാസത്തെ ശമ്പളമായി കിട്ടി. അതുമായി വന്ന് ബസ് ഇറങ്ങുമ്പോള്‍ മാണിക്കന്‍ കാത്തു നില്‍ക്കുന്നു.

" നീ അറിഞ്ഞോടാ, നമ്മുടെ പൊന്നുക്കുട്ടന്‍ കിടപ്പിലാണ്, സംഗതി സീരിയസ്സ് ആണത്രേ."

പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പൊന്നുക്കുട്ടന്‍റെ വീട്ടിലേക്ക്. പൊന്നുക്കുട്ടന്‍ വായനശാലയിലെ അംഗവും ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനുമാണ്. എന്‍റെ കൂട്ടുകാരനൊന്നുമല്ല, പരിചയം മാത്രം.

പൊന്നുക്കുട്ടന്ന് വയസ്സായ അമ്മ മാത്രമേയുള്ളു. സഹായിക്കാനായി അടുത്ത ബന്ധുക്കള്‍ ആരും ഇല്ല.

" ദുഷ്ടന്‍ പണിക്കു പോയി തള്ളക്ക് വല്ലതും കൊടുക്കാനുള്ളതിനു പകരം, അത് കഷ്ടപ്പെട്ട് ഇവനെ പുലര്‍ത്തണം, അതാ യോഗ്യന്‍" എന്ന് ഇവനെ പറ്റി മാണിക്കന്‍ എപ്പോഴും പറയും.

ഞങ്ങള്‍ കയറി ചെല്ലുമ്പോള്‍ പൊന്നുക്കുട്ടന്‍ തളര്‍ന്ന് കിടക്കുന്നു. അടുത്ത് അമ്മ മാത്രം. ഞങ്ങളെ കണ്ടതും അവര്‍ ഉറക്കെ കരയാന്‍ തുടങ്ങി. തേങ്ങലോടേയാണ്, അവര്‍ വിവരം പറഞ്ഞത്. ചെറിയ ഒരു പനി ആയിരുന്നു. നൂറു പ്രാവശ്യം പറഞ്ഞിട്ടും കേള്‍ക്കാതെ അതും വെച്ച് കളിക്കാന്‍ പോയി. വന്നതും കിടന്നതാണ്.

സുഖക്കേടിന്‍റെ ഗൌരവം അവര്‍ക്ക് അറിയില്ല.

ഞങ്ങള്‍ അയല്‍പക്കത്ത് വിവരം തിരക്കി ചെന്നു. ഒരാഴ്ചയിലേറെയായി പൊന്നുക്കുട്ടന്‍ കിടപ്പിലായിട്ട്. ശരിക്ക് ചികിത്സിച്ചിട്ടില്ല. ഡോക്ടര്‍ വന്നു നോക്കി. ആസ്പത്രിയില്‍ കിടത്തണമെന്നു പറഞ്ഞു. ആറേഴായിരം രൂപ വേണം, പണം ഇല്ലാത്തതിനാല്‍ ഒന്നും ചെയ്തില്ല.

മാണിക്കന്‍ എന്നെ വിളിച്ചു മാറ്റി നിര്‍ത്തി. "നമുക്ക് എന്തെങ്കിലും ചെയ്യണം, ആ തള്ളയുടെ കരച്ചില്‍ കാണാന്‍ വയ്യ, ഈ ചെക്കനെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ആരാണ് ".

അവന്‍ മടികുത്തില്‍ നിന്നും മൂവായിരം രൂപയെടുത്തു. എന്‍റെ ശമ്പളവും മുഴുവന്‍ ഞാനും ഏല്‍പ്പിച്ചു. പണം പൊന്നുകുട്ടന്‍റെ അമ്മയെ ഏല്‍പ്പിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.

ആരോ ഓടിപ്പോയി ജീപ്പ് വിളിച്ചു വന്നു. പൊന്നുക്കുട്ടനെ എല്ലാവരും ചേര്‍ന്ന് എടുത്താണ്, ജീപ്പില്‍ കയറ്റിയത്. ആസ്പത്രിയിലേക്ക് ഞങ്ങളും പോയി. അത്യാവശ്യമായി രക്തം വേണമെന്നു പറഞ്ഞപ്പോള്‍ ഞാനും മാണിക്കനും നല്‍കി.

" നീ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ നാളെ വരാ" മെന്ന് പറഞ്ഞ് മാണിക്കന്‍ എന്നെ അയച്ചു.

നേരം ഇരുട്ടിയാണ്, ഞാന്‍ വീട്ടിലെത്തിയത്. അമ്മ കാത്തിരിപ്പായിരുന്നു.

" എവിടെ കിടന്നു വട്ടതിരിയുകയായിരുന്നു ഇതുവരെ " എന്ന സ്വാഗതത്തിന്ന് ഞാന്‍ മറുപടി പറഞ്ഞില്ല. കുറെ കഴിഞ്ഞപ്പോള്‍ അമ്മ വന്നു.

" ഇന്നല്ലെ, നിനക്ക് ശമ്പളം കിട്ടുമെന്ന് പറഞ്ഞത്, എന്നിട്ട് കിട്ടിയോ" എന്ന് അന്വേഷിച്ചു. സംഭവിച്ചത് ഞാന്‍ തുറന്നു പറഞ്ഞു. എന്‍റെ ഓര്‍മ്മയില്‍ അമ്മ ഇത്രയും ക്ഷോഭിച്ചിട്ടില്ല.

" സമ്പാദിച്ചത് മുഴുവന്‍ ദാനം ചെയ്യാന്‍ ഇവിടെ നിധി കെട്ടിയിരുപ്പല്ലേ " എന്നും പറഞ്ഞ് മതിയാവോളം ശപിച്ച് അമ്മ ഇറങ്ങിപ്പോയി.

അച്ഛന്‍ വരാന്‍ അമ്മ കാത്തിരിക്കുകയായിരുന്നു. വന്നപാടെ വാര്‍ത്ത ചൂടോടെ കൈമാറി. ഒരു പൊടിപൂരമാണ്, ഞാന്‍ പ്രതീക്ഷിച്ചത്. അല്‍പ്പ നേരം കഴിഞ്ഞാണ്, അച്ഛന്‍ എന്നെ വിളിച്ചത്. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിധം അച്ഛന്‍ വളരെ സൌമ്യനായിരുന്നു. എന്നോട് ഇരിക്കാന്‍ പറഞ്ഞു. മുതിര്‍ന്നതിനു ശേഷം ഞാന്‍ അച്ഛന്‍റെ മുമ്പില്‍ ഇരുന്നിട്ടില്ല. കുറെ നിര്‍ബന്ധിച്ചപ്പോഴാണ്, ഞാന്‍ ഇരുന്നത്. നടന്ന സംഭവങ്ങള്‍ ഒരിക്കല്‍ കൂടി വിശദീകരിക്കേണ്ടി വന്നു. ക്ഷമയോടേയാണ് അച്ഛന്‍ അത് കേട്ടത്. എന്നെ വാത്സല്യത്തോടെ നോക്കുന്നതായി എനിക്കു തോന്നി.

ഒട്ടും പ്രതീക്ഷിക്കാത്ത രംഗമായിരുന്നു പിന്നീട്. അച്ഛന്‍ എഴുന്നേറ്റു വന്നു. എന്‍റെ തലയില്‍ കൈവെച്ചു, നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചതോടെ, ഞാന്‍ പൊട്ടി കരഞ്ഞുപോയി. അമ്മ ഏതോ ലോകത്തെ കാഴ്ച കാണുന്നതു പോലെ എല്ലാം നോക്കി നിന്നു.

"ദയ, കാരുണ്യം എന്നൊക്കെ പറയുന്നത് ഇതാണ്, ധാരാളം സ്വത്തുള്ളവന്‍ കുറച്ചെന്തെങ്കിലും ദാനം ചെയ്യുന്നതു പോലെയല്ല നിങ്ങളുടെ പ്രവര്‍ത്തി. നീ ചെയ്തത് വലിയകാര്യം തന്നെ, എന്നാല്‍ മാണിക്കന്‍ ചെയ്തതിന്‍റെ ഏഴ് അയലത്ത് അത് എത്തില്ല. നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് നിറയുന്നു." അച്ഛന്‍റെ വാക്കുകള്‍ മുറിഞ്ഞു പോയി.

ഉണ്ണാനിരിക്കുമ്പോള്‍, സന്തോഷം കാരണം എനിക്ക് വയര്‍ നിറഞ്ഞിരുന്നു. തുണി വാങ്ങാന്‍ പറ്റാത്തതില്‍ ഖേദിക്കരുത്, നാളെ ഉച്ചക്ക് വക്കീലാപ്പീസില്‍ വാ, നമുക്ക് പോയി തുണി വാങ്ങാമെന്നു കൂടി അച്ഛന്‍ പറഞ്ഞതോടെ എനിക്ക് നിധി കിട്ടിയതുപോലെയായി.

"ഇത്ര നല്ല മനസ്സുള്ള മകനെ പ്രസവിക്കാന്‍ നീ പുണ്യം ചെയ്തിരിക്കണം" എന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞതായി പിന്നീട് അറിഞ്ഞു.

പിറ്റേന്നു മുതല്‍ ക്ളാസു കഴിഞ്ഞാല്‍ ഞാന്‍ ആസ്പത്രിയില്‍ ചെല്ലും. മാണിക്കന്‍ പണിക്കും കൂടി പോകാതെ രോഗിയുടെ അടുത്താണ്. വായനശാലയില്‍ നിന്നും അധികമാരും ചെന്നില്ല. സെക്രട്ടറി മൂന്നു നാലു പ്രാവശ്യം അന്വേഷിച്ച് ചെന്നിരുന്നു. കേശവേട്ടനും കാണാന്‍ ചെന്നു, കുറെ രൂപ ഏല്‍പ്പിച്ചു പോന്നു.

ഞങ്ങളേയെല്ലാം വേദനിപ്പിച്ചു പത്താമത്തെ ദിവസം പൊന്നുക്കുട്ടന്‍ മരിച്ചു. ആംബുലന്‍സിലായിരുന്നു മാണിക്കനും വന്നത്. അവന്‍ കരഞ്ഞു തളര്‍ന്നിരുന്നു. പൊന്നുക്കുട്ടന്‍റെ അമ്മ അബോധാവസ്ഥയിലായിരുന്നു. ബന്ധുക്കള്‍ ആരും ഇല്ലാത്തതിനാല്‍ സംസ്കാരം വൈകിയില്ല. വായനശലയുടെ വക റീത്ത് വെച്ചിരുന്നു. അവശനായ മാണിക്കനെ , അവന്‍റെ വീട്ടിലേക്ക് ഞാന്‍ കൈ പിടിച്ച് നടത്തിപോകുമ്പോള്‍, എതിരെ അതുവരെ പൊന്നുക്കുട്ടനെ തിരിഞ്ഞു നോക്കാത്ത വായനശാലയിലെ അംഗങ്ങള്‍ കറുപ്പ് ബാഡ്ജ് കുത്തി മൌനജാഥയായി വരികയായിരുന്നു.

2 comments:

rajji said...

nattinpuram nanmakalal samrudham.. leaves a tear unshed...

ജയരാജന്‍ said...

"ഒട്ടും പ്രതീക്ഷിക്കാത്ത രംഗമായിരുന്നു പിന്നീട്. അച്ഛന്‍ എഴുന്നേറ്റൂവന്നു. എന്‍റെ തലയില്‍ കൈവെച്ചു, നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചതോടെ, ഞാന്‍ പൊട്ടി കരഞ്ഞുപോയി" ഇത് വായിച്ചപ്പോൾ കണ്ണിൽ ഒരു നനവ് :( പോസ്റ്റ് സങ്കടപ്പെടുത്തി.

No comments:

Post a Comment