Wednesday, February 9, 2011

18. എലിക്ക് പ്രാണവേദന, പൂച്ചക്ക്.....

Friday, October 24, 2008


മാണിക്കന്‍ പ്രതീക്ഷിച്ചതു തന്നെ ഒടുവില്‍ സംഭവിച്ചു. അവന്‍റെ ജീര്‍ണ്ണിച്ച വീട് നിലം പൊത്തി. കാല വര്‍ഷം ആരംഭിക്കുന്നതിന്ന് മാസങ്ങള്‍ക്ക് മുമ്പ് കാറ്റോ, മഴയോ ഒന്നുമില്ലാത്ത ഒരു ദിവസം പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ അത് വീണു. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും പറ്റിയില്ല.

മാണീക്കന്‍ രാവിലെ പണിക്ക് പോയതായിരുന്നു. അവന്‍റെ അമ്മ റേഷന്‍ വാങ്ങാന്‍ പോയ നേരത്താണ് സംഭവം. ഞാന്‍ വിവരം അറിഞ്ഞത് ഉച്ച നേരത്താണ്. ഉടനെ അങ്ങോട്ട് ചെന്നു. വായന ശാലയിലെ മിക്കവാറും എല്ലാവരും സ്ഥലത്ത് എത്തിയിരിക്കുന്നു. മാണിക്കന്‍ ഒരു ഭാഗത്ത് നിശ്ശബ്ദമായി ഇരിക്കുന്നു. അവന്‍റെ അമ്മ കരയുകയും മകന്‍റെ പിടിപ്പുകേടിനെ പഴിക്കുകയും ചെയ്തു നില്‍പ്പാണ്.

കാര്യമായ നാശ നഷ്ടങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. അല്ലെങ്കിലും അവിടെ അതിനു മാത്രം ഒന്നും ഇല്ലല്ലോ. എട്ടു പത്തു മണ്‍ പാത്രങ്ങള്‍, തുണികള്‍ സൂക്ഷിച്ചിട്ടുള്ള ഒരു ട്രങ്ക് പെട്ടി, മൂന്നു നാലു സ്റ്റീല്‍ പാത്രങ്ങളും കിണ്ണങ്ങളും, ഗ്ലാസുകളും, അതോടെ വസ്തു വഹകള്‍ അവസാനിച്ചു. പുരയുടെ ഓരത്ത് നിന്നിരുന്ന വാഴകള്‍ ഒടിഞ്ഞതും, മണ്‍ പാത്രങ്ങള്‍ ഉടഞ്ഞതും മാത്രമാണ് നഷ്ടമെന്ന് പറയാനായിട്ടുള്ളത്. തല്‍ക്കാലം നീല പ്ളാസ്റ്റിക്ക് ഷീറ്റ് വാങ്ങി മറച്ചു കെട്ടി കഴിയാനും, മഴക്കാലം വരുമ്പോഴേക്ക് വീട് പണി തീര്‍ക്കാനും ഉപദേശിച്ച് എല്ലാവരും മടങ്ങി.

തിരിച്ചു പോരുമ്പോള്‍ മാണിക്കന് സാമ്പത്തിക സഹായം നല്‍കണമെന്നായി കൂട്ടത്തില്‍ പലരും. വായന ശാല വക അഞ്ഞൂറു രൂപ കൊടുക്കാമെന്നായി സെക്രട്ടറി വിജയന്‍. ആ സംഖ്യ തീരെ കുറവാണെന്നും വലിയ സഹായങ്ങള്‍ ലഭിച്ചാല്‍ മാത്രമേ വീട് നിര്‍മ്മിക്കാന്‍ സാധിക്കൂ എന്നും അഭിപ്രായം ഉയര്‍ന്നു. അതോടെ വായന ശാലയുടെ ആഭിമുഖ്യത്തില്‍ സംഭാവന പിരിച്ച് സഹായിക്കാമെന്ന തീരുമാനമായി.

സംഭാവനക്കായി ആദ്യമായി സമീപിച്ചത് കേശവേട്ടനേയാണ്. അദ്ദേഹം പരമാവധി അഞ്ഞൂറു രൂപ തരുമെന്നാണ് എല്ലാവരുംപ്രതീക്ഷിച്ചത്. ഞങ്ങളെ ഞെട്ടിച്ചു പേരെഴുതി നേരെ പതിനായിരം രൂപ എന്ന് എഴുതുകയും ഒടുവില്‍ എന്തെങ്കിലും കൂടി ചെയ്യാമെന്ന് വാക്ക് തരികയും ചെയ്തു. ചെക്ക് തരാന്‍ നിന്നതായിരുന്നു. പിന്നീട് വാങ്ങാമെന്ന് പറഞ്ഞ് ഇറങ്ങി പോന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിചാരിക്കാത്ത പലരും ഭേദപ്പെട്ട തുകകള്‍ സംഭാവന നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് കേശവേട്ടന്‍റെ വര്‍ക്കത്ത് കാരണമാണെന്ന പറച്ചിലിന്ന് ഇടയായി. മാണിക്കന്‍റെ സ്വഭാവഗുണവും എല്ലാവരായും ഉള്ള ഇരിപ്പും ആണ് കാരണമെന്ന് വേറൊരു വിഭാഗവും പറഞ്ഞു.

പണം ലഭിക്കുമെന്ന് ഉറപ്പായതോടെ വീടിന്‍റെ കാര്യത്തിലും അഭിപ്രായങ്ങള്‍ മാറി മറിഞ്ഞു. മനുഷ്യന്ന് എത്താന്‍ പറ്റാത്ത സ്ഥലത്തു വീട് പണിയുന്നതിനേക്കാള്‍ വേറൊരു ഭാഗത്ത് സ്ഥലം വാങ്ങിക്കാമെന്നായി ചിലര്‍. പാവം മാണിക്കന്‍. അവനു മാത്രം ഒരഭിപ്രായവുമില്ല. ഇതിനിടയില്‍ ഒരു ദിവസം അവന്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു. റോഡോരത്ത് മൂന്ന് സെന്‍റ് സ്ഥലത്തിന്ന് വളരെ കാലം മുമ്പ് അവന്‍റെ അച്ഛന്‍ അഡ്വാന്‍സ് കൊടുത്തിരുന്നു എന്നും പണമില്ലാത്തതിനാല്‍ അന്ന് വാങ്ങാന്‍ സാധിച്ചില്ല എന്നും അതിന്‍റെ കടലാസ് കാണുമെന്നുമാണ്, അവന്‍ പറഞ്ഞ വിവരം. വായനശാലയിലെ കൂട്ടുകാരോട് കാര്യം പറഞ്ഞതും, വിഷയത്തില്‍ എല്ലാവരും കൂടി ഇടപെട്ട് ആ സ്ഥലം ഉടനെ വാങ്ങണമെന്ന് തീരുമാനിച്ചു.

പിറ്റെന്ന് ഒരു സംഘം കടലാസുമായി ഇറങ്ങി. കുറച്ചു പേരെ സ്ഥലം ഉടമ എഴുത്തശ്ശനെ കാണാന്‍ ചെന്നുള്ളു. മാണിക്കന്‍ വന്നില്ല. പകരക്കാരനായി ഞാന്‍ ചെന്നു. വൈക്കോല്‍ കൂനകള്‍ മുറ്റത്ത് നിരന്നു കിടക്കുന്ന വലിയൊരു കളം. വീടിന്‍റെ വശത്തായി കാലി തൊഴുത്തില്‍ നിരയായി പശുക്കളും പോത്തുകളും നില്‍ക്കുന്നു. കയറി ചെന്ന ഞങ്ങളെ എതിരേറ്റത് തോളില്‍ തോര്‍ത്തുമായി ഒരു മദ്ധ്യ വയസ്കന്‍. വലിയ രസമില്ലാത്ത മട്ടില്‍ അയാള്‍ ഞങ്ങളെ നോക്കി. പിരിവുകാരാണ് എന്നു കരുതി കാണും.

ആഗമനോദ്ദേശം സെക്രട്ടറി വിജയന്‍ പറഞ്ഞു. സ്ഥലം വാങ്ങിക്കാനാണ് എന്നു പറഞ്ഞതോടെ പെരുമാറ്റത്തില്‍ വലിയ വ്യത്യാസം. അച്ഛനെ വിളിക്കട്ടെ എന്നു പറഞ്ഞ് അകത്തേക്ക് നോക്കി "അച്ചേ" എന്ന് നീട്ടി ഒരു വിളി. അല്‍പ്പ സമയത്തിന്നു ശേഷം ഒരു വയസ്സന്‍ കടന്നു വന്നു. "സ്ഥലം അന്വേഷിച്ച് വന്നവരാണ് "എന്ന് പുത്രന്‍ വിവരം നല്‍കി. " നോക്കാണ് ഒരു വിവരക്കേട്, നാലാള് കയറി വന്നിട്ട് ചായ കൊടുക്കാതെ പിടിച്ചിരുത്ത്വേ, വല്ലാത്ത തൂമകളാപ്പാ " എന്നൊക്കെയായി വയസ്സന്‍. പുത്രന്‍ ഒന്നും പറയാതെ ഉള്ളിലേക്ക് പോയി. താന്‍ ഗുരുവായൂരില്‍ പോയതായിരുന്നു എന്നും കുറച്ചു മുമ്പ് എത്തിയതേ ഉള്ളു എന്നുമായി അയാള്‍. നല്ല വേഗതയില്‍ ബസ്സ് ഓടിച്ച ഡ്രൈവറെ കുറിച്ച് "ആ പാപി ഒരു പിടുങ്ങ് പിടുങ്ങി, ചക്രം നിലത്ത് തൊട്ടില്ല എന്ന ഓട്ടം. അല്ലെങ്കില്‍ ഇപ്പോ ഒന്നും എത്തില്ല " എന്നു പറഞ്ഞത് കേട്ട് എന്‍റെ ഉള്ളില്‍ ചിരി പൊട്ടി .

നെല്‍ വയല്‍ വാങ്ങാന്‍ എത്തിയവരാണ് ഞങ്ങള്‍ എന്നാണ് മൂപ്പില്‍സ് കരുതിയിരുന്നത്. കനാല്‍ വെള്ളത്തിന്‍റെ ലഭ്യതയും ഫലപുഷ്ടിയും, നോക്കി നടത്താനുള്ള ബുദ്ധിമുട്ടും പണിക്കാരെ കിട്ടാനുള്ള പ്രയാസവും സ്ഥലം വില്‍ക്കാനായി പത്രത്തില്‍ പരസ്യം കൊടുത്തതും ഒക്കെയായി സംഭാഷണത്തിന്‍റെ വിഷയങ്ങള്‍.ഒരക്ഷരം ഞങ്ങളെ പറയാന്‍ അനുവദിക്കാതെ ഒറ്റ മൂച്ചിലാണ് കക്ഷിയുടെ വര്‍ത്തമാനം.

വയലല്ല, കര ഭൂമിയാണ് ആവശ്യം എന്ന് കേട്ടപ്പോള്‍ തന്നെ വയസ്സന്‍റെ താല്‍പര്യം കുറഞ്ഞു. മൂന്ന് സെന്‍റ് ഭൂമിയുടെ കാര്യം പറഞ്ഞത് അയാളെ ചൊടിപ്പിച്ചു.

"ആ കുരുത്തം കെട്ടവന്ന് വക്കാലത്തുമായി വന്നതാണല്ലേ? എനിക്ക് കൊക്കില്‍ ജീവനുള്ള കാലത്ത് അവന് ഒരു നുള്ള് മണ്ണ് ഇവിടുന്ന് കിട്ടില്ല " എന്ന് കിഴവന്‍ തറപ്പിച്ചു പറഞ്ഞു. മുമ്പൊരിക്കല്‍ അയാളുടെ എരുമക്കുട്ടി പൊട്ട കിണറ്റില്‍ വീണതും, അതിനെ എടുത്തു കൊടുക്കാതെ മാണിക്കന്‍ സിനിമക്ക് പോയതും ആ എരുമ കിടാവ് ചത്തു പോയതും വയസ്സന്‍ സങ്കടത്തോടെ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ പലവട്ടം പറഞ്ഞു നോക്കിയെങ്കിലും അയാളുടെ മനസ്സ് മാറിയില്ല. നിരാശയോടെ ഞങ്ങള്‍ പടിയിറങ്ങി.

ഈ ഘട്ടത്തില്‍ രാഷ്ട്രീയക്കാരുടെ സഹായം തേടണമെന്ന അഭിപ്രായം ഉയര്‍ന്നു. എഴുത്തശ്ശന്‍റെ പിടിവാശി അതോടെ തീരും, സ്ഥലം തരും എന്നൊക്കെ ഞങ്ങള്‍ കണക്കാക്കി.

എല്ലാ പാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു കമ്മിറ്റിയായാല്‍ കാര്യങ്ങള്‍ എളുപ്പമാകും, കുറെയേറെ പണം സംഭരിച്ച് നല്ലൊരു വീട് നിര്‍മ്മിക്കാം. പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. വിപുലമായ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ വായനശാലയിലെ അംഗങ്ങള്‍ പുറത്തായി. സെക്രട്ടറിയെ മാത്രം വായനശാലയുടെ പ്രതിനിധിയായി എടുത്തു.

" കാര്യങ്ങള്‍ നമ്മുടെ കൈവിട്ടു കഴിഞ്ഞു. സകല എരപ്പാളികളും കമ്മിറ്റിയില്‍ കയറി കൂടി. ഇനി മാണിക്കന്ന് വീട് കിട്ടുന്നത് കുന്തസ്യാ തന്നെ " എന്ന് അന്നു വൈകുന്നേരം കേശവേട്ടന്‍ എല്ലാവരോടുമായി പറഞ്ഞു. നോട്ടീസ് അച്ചടിച്ചു പണപ്പിരിവ് ആരംഭിച്ചു. പണം വന്നു തുടങ്ങിയതോടെ പല പുതുമുഖങ്ങളും കമ്മിറ്റിയിലെത്തി. ഉഴുന്നു വട, ബിസ്ക്കറ്റ്, ചായ എന്നിവയുടെ അകമ്പടിയോടെ മിക്കവാറും ദിവസം കമ്മിറ്റി മീറ്റിങ്ങ് കൂടും. ഉഗ്രോഗ്രന്‍ ചര്‍ച്ചകള്‍ നടക്കും. കവലയില്‍ കുറച്ച് സ്ഥലം വാങ്ങി വീട് വെച്ചാല്‍ അതോടനുബന്ധിച്ച് പീടിക തുടങ്ങാമെന്നും മാണിക്കന് ജീവിക്കാന്‍ അതൊരു മാര്‍ഗ്ഗമാവും എന്ന് ചിലര്‍. കുറച്ചു ദൂരെ മാറി വില കുറവു നോക്കി കുറെയേറെ ഭൂമി വാങ്ങി വീടു വെച്ച് ബാക്കി ഭാഗത്ത് റബ്ബറോ മറ്റോ വെച്ചാല്‍ കുറെ കൂടി നന്നാവുമെന്ന് വേറൊരു കൂട്ടര്‍. ആദ്യത്തെ മീറ്റിങ്ങിന്നു ശേഷം ഞങ്ങളാരും യോഗങ്ങളില്‍ പങ്കെടുക്കാറില്ല. മാണിക്കനും അന്ന് വന്നതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആരും അവന്‍റെ അഭിപ്രായം ചോദിക്കാറില്ല. എല്ലാം അവന്‍റെ ഗുണത്തിനല്ലേ എന്ന ഭാവമാണ് എല്ലാവര്‍ക്കും.

" കമ്മിറ്റിക്കാരുടെ പരിപാടികളെ കുറിച്ച് നിനക്ക് എന്താണ്' തോന്നുന്നത് " ഞാന്‍ ഒരു ദിവസം മാണിക്കനോട് ചോദിച്ചു." എലിക്ക് പ്രാണ വേദന, പൂച്ചക്ക് വിളയാട്ടം എന്ന മാതിരിയാണ് അവരുടെ പ്രവര്‍ത്തികള്‍. ഇവര്‍ വീടു തന്നിട്ട് ഞങ്ങള്‍ക്ക് ഇരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നാട്ടുകാര്‍ തന്ന പണം എന്നെ ഏല്‍പ്പിച്ചിരുന്നാല്‍ ഞാനെങ്കിലും പണി കഴിപ്പിച്ചേനെ. നമ്മുടെ വിഷമം ആര്‍ക്കെങ്കിലും അറിയ്വോ? " അവന്‍ സങ്കടപ്പെട്ടു.

കമ്മിറ്റിക്കാര്‍ തന്നിഷ്ടപ്രകാരം ഓരോന്ന് ചെയ്യാന്‍ തുടങ്ങിയതോടെ ഞങ്ങളാരും ഒന്നും അന്വേഷിക്കാതായി.

മലയടിവാരത്തില്‍ എളുപ്പം ചെന്നെത്താന്‍ പറ്റാത്ത ഭാഗത്ത് ചെയര്‍മാന്‍ സ്വന്തം ഇഷ്ടപ്രകാരം ഭൂമി വാങ്ങിച്ചു എന്നും, വനം വകുപ്പിന്‍റെ സ്ഥലമായതിനാല്‍ കേസ് ആയി എന്നും, ചെയര്‍മാന്‍റെ പേരില്‍ അവിശ്വാസം അവതരിപ്പിച്ചതിനാല്‍ എല്ലാ പ്രവര്‍ത്തികളും മുടങ്ങി എന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ മാണിക്കന്‍ വീണു പോയ പുര നന്നാക്കാന്‍ പരക്കം പായുകയായിരുന്നു.

0 comments:

No comments:

Post a Comment