Wednesday, February 9, 2011

20. സ്വാമിയേ, ശരണമയ്യപ്പ.

Monday, November 17, 2008


മണ്ഡലകാലം തുടങ്ങിയ മുതല്‍ ശബരിമലക്ക് പോവാനുള്ള വൃതം തുടങ്ങി. മാണിക്കനും വൃതത്തിലാണ്. പക്ഷെ അവന്‍ മകര വിളക്കിനേ പോവുന്നുള്ളു. വലിയൊരു സംഘത്തിന്‍റെ കൂടെയാണ് അവന്‍ ശബരിമലയ്ക്ക് ചെല്ലുക. വായനശാലയില്‍ നിന്നും ഞങ്ങള്‍ നേരത്തെ ഇറങ്ങും. അവന്‍ അമ്പലത്തിലേക്ക് ചെല്ലും. ഞാന്‍ വീട്ടിലേക്കും.

വീട്ടിലെത്തിയതും തോര്‍ത്ത് എടുത്ത് കുളത്തിലേക്ക് ഒരു ഓട്ടമാണ്. കുളിയും അയ്യപ്പന്‍കാവിലെ തൊഴുകലും കഴിയുമ്പോഴേക്കും നല്ല ഇരുട്ടാവും. ഞാന്‍ ടോര്‍ച്ച് എടുക്കാറില്ല. വല്ല ഇഴ ജന്തുക്കളും വഴിയില്‍ കാണുമെന്ന് പറഞ്ഞ് അമ്മ ചീത്ത പറയും. എന്നാലും അച്ഛന്‍റെ ടോര്‍ച്ച് എടുത്ത് കേടാക്കി എന്ന് പറയിക്കരുതല്ലൊ.

വീടെത്തിയാല്‍ നെറ്റിയിലും മാറത്തും കൈകാലുകളിലും ഭസ്മം വെള്ളത്തില്‍ നനച്ച് കുറി തൊടും. പൂജ മുറിയില്‍ അയ്യപ്പസ്വാമിയുടെ പടത്തിന്നു മുമ്പില്‍ വീളക്കു കത്തിച്ചു വെക്കും. ചന്ദനത്തിരി കത്തിക്കും. ശരണം വിളിക്കും. പിന്നെ അച്ഛന്‍ വരുന്നതും നോക്കി കാത്തിരുപ്പാണ്.

അച്ഛന്‍ വന്നാല്‍ ഒരു കാപ്പി കുടിക്കും. ഷര്‍ട്ട് അഴിച്ചു വെച്ച് കുളത്തിലേക്ക് നടക്കും. മിക്ക ദിവസങ്ങളിലും ഞാന്‍ കൂടെ പോകും. കുളി കഴിഞ്ഞ് എത്തുന്ന അച്ഛന്‍ വസ്ത്രം മാറ്റി കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി ശരണം വിളിക്കും. പിന്നീടാണ് ഭക്ഷണം .

"ഇന്ന് ഒരു വിരുന്നുകാരന്‍ ആപ്പീസ്സില്‍ അന്വേഷിച്ച് വന്നിരുന്നു " ഒരു ദിവസം ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ചെറു ചിരിയുടെ അകമ്പടിയോടെ അച്ഛന്‍ അമ്മയോട് പറഞ്ഞു. അമ്മയും ഞാനും ആകാംക്ഷയോടെ നോക്കി. അച്ഛന്‍ തികഞ്ഞ മൌനം. അച്ഛന്‍റെ പതിവാണത്. മുള്ളിന്‍റെ മുനയില്‍ പിടിച്ച് നിറുത്തിയിട്ട് ഒരക്ഷരം പറയാതിരിക്കും.

" ആരാ, എന്താ എന്ന് തെളിച്ച് പറയിന്‍ "കുറച്ചു നേരം കാത്ത ശേഷം അമ്മ ഇടപെട്ടു.

"വേറെ ആരുമല്ല. നിന്‍റെ കാരണവര്' തന്നെ, ചിന്ന മണി മേനോന്‍" എന്ന് പ്രതിവചിച്ചതോടെ സസ്പെന്‍സ് തീര്‍ന്നു.

ഞാന്‍ ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ചിന്നമണി മാമനെ ആദ്യം കാണുന്നത്. അമ്മയുടെ തറവാട്ടിലെ ഒരു അകന്ന താവഴിയിലെ അംഗം. ഒരു നട്ടുച്ച നേരം. വാതില്‍ക്കല്‍ ആരോ തട്ടുന്നത് കേട്ട് ചെന്നിട്ട് തുറക്കുമ്പോള്‍ മുന്നില്‍ ഒരു അജാനുബാഹു. വയസ്സനെങ്കിലും നല്ല ആരോഗ്യം. സ്ലാക്ക് ഷര്‍ട്ടും പാന്‍റും ആയിരുന്നു വേഷം. ഇട്ടിരുന്ന പാന്‍റിന്‍റെ മുന്‍വശം മുഴുവന്‍ മൂത്രം വീണ്' നനഞ്ഞിരിക്കുന്നു. നന്നായി മദ്യപിച്ചിട്ടുണ്ട്. നിലത്ത് കാലുറക്കാതെയാണ് നില്‍പ്പ്.

"ആരാ" എന്ന് ചോദിക്കുന്നതിന്ന് മുമ്പ് " പോയി അമ്മയെ വിളിക്കെടോ " എന്ന് ഒരു ആജ്ഞകിട്ടി. അമ്മ വന്നതോടെ ആഗതന്‍ അകത്ത് കയറി ഇരിപ്പുറപ്പിച്ചു.

" ഏതാ ഈ ചെക്കന്‍"എന്ന് എന്നെ കുറിച്ച് അന്വേഷിച്ചു. അമ്മ മറുപടി പറഞ്ഞതോടെ എത്ര മക്കളാണ് ഉള്ളത് എന്നായി അടുത്ത ചോദ്യം. കുറച്ചു നേരം സംസാരിച്ച് ശേഷം എന്നെ നോക്കി " മിസ്റ്റര്‍, ഐ ആം സോറി, നിനക്ക് തരാന്‍ ഒന്നും വാങ്ങി കയ്യില്‍ വെച്ചിട്ടില്ല. ഇനി ഒരിക്കല്‍ വരുമ്പോള്‍ വല്ലതും വാങ്ങി വരാം"എന്ന് അനുഗ്രഹിച്ചു. ഞാന്‍ തലയാട്ടി. നിമിഷങ്ങള്‍ക്കകം ഞാന്‍ ആരാണെന്ന ചോദ്യം ആവര്‍ത്തിച്ചു. എല്ലാ വിവരവും ഒരിക്കല്‍ കൂടി തിരക്കി. എനിക്ക് ഒന്നും തരാന്‍ പറ്റാത്തതില്‍ ഖേദം പ്രകടിപ്പിച്ചു. അടുത്ത തവണ തരാമെന്ന ഉറപ്പ് പുതുക്കി. എന്തിനു പറയുന്നു, അര മണിക്കൂറിന്നകം ഈ അഭ്യാസം പല തവണ അരങ്ങേറി. എനിക്ക് ഉള്ളില്‍ ചിരി പൊട്ടി. നല്ല ഒന്നാന്തരം ജോക്കര്‍. ആള്‍ സ്ഥലം വിട്ടപ്പോള്‍ അമ്മ മാമന്‍റെ വിവരങ്ങള്‍ പറഞ്ഞു തന്നു. ചെറുപ്പത്തില്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന് നാടു വിട്ടു. എവിടെയൊക്കേയോ തിരിഞ്ഞ് ജപ്പാനിലെത്തി. അവിടെ നിന്ന് ഒരു പേണ്ണു കെട്ടി. ചപ്പീളി മൂക്കും പെറ്റ പെണ്ണുങ്ങള്‍ മഞ്ഞള്‍ തേച്ചത് പോലത്തെ നിറവും ഉള്ള ഒരു അമ്മായി. അവരും മരിച്ചതോടെ അമ്മാമന്‍ ഒറ്റയാനായി. കയ്യിലാണെങ്കില്‍ പൂത്ത പണം.

ഞാന്‍ പഴയ രംഗങ്ങള്‍ മനസ്സില്‍ കാണുമ്പോള്‍ "എന്തോ ആവശ്യത്തിന്ന് മൂപ്പര് ടൌണില്‍ വന്നതാ, അപ്പോള്‍ ആപ്പീസില്‍ കയറി വിശേഷം ചോദിച്ചു, എന്നാ മലക്ക് പോവുന്നത് എന്നും തിരക്കി "എന്ന് അച്ഛന്‍ കാര്യം വിശദീകരിച്ചു. സംഗതികള്‍ അവിടെ അവസാനിച്ചില്ല. ഒരു ദിവസം കക്ഷി വീട്ടിലെത്തി, ഞാനും ശബരിമലക്ക് കൂടെ പോരുന്നു, കാറിന്ന് അഡ്വാന്‍സിന്ന് ഇരിക്കട്ടെ എന്നു പറഞ്ഞ് അമ്മയുടെ കയ്യില്‍ അഞ്ഞൂറു രൂപ ഏല്‍പ്പിച്ച് പോവുകയും ചെയ്തു. അച്ഛന്‍ കുറെ ദേഷ്യപ്പെട്ടു. കള്ളുകുടിയനെ കൂട്ടി പോവുന്ന പ്രശ്നമില്ലെന്ന് പറഞ്ഞു. ഭഗവാനെ കാണാനല്ലേ , ഒഴിവാക്കരുതേ എന്ന് അമ്മ അപേക്ഷിച്ച് സമ്മതിപ്പിച്ചു.

കെട്ടുനിറയുടേ മുമ്പത്തെ ഞായറാഴ്ച. അച്ഛന്ന് ഒഴിവു ദിവസം. ചിന്നമണിമാമന്‍ കാലത്തേ വീട്ടിലെത്തി. യാത്രാ പരിപാടി അന്വേഷിക്കാനാണ്. നേരെ പോയി തൊഴുതു വന്നാല്‍ പോരാ, പറ്റാവുന്ന അമ്പലങ്ങളിലൊക്കെ ചെന്ന് തൊഴണം. അച്ഛന്‍ അത് അംഗീകരിച്ചു.

യാത്രയുടെ തലേന്ന് വൈകീട്ട് കെട്ടു നിറ. പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെട്ടാല്‍ ഗുരുവായൂരിലെ വാകചാര്‍ത്ത് തൊഴാം. പിന്നെ തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര അങ്ങിനെയങ്ങിനെ പോകാം. കാറില്‍ ഞാനും അച്ഛനും ചിന്നമണി മാമനും കൂടാതെ വാരിയര്‍ ഗുരുസ്വാമിയും മകനും മാത്രം. അവര്‍ കെട്ടു നിറച്ച് കാറുമായി വന്ന് ഞങ്ങളെ കൂട്ടും. ചിന്നമണിമാമന്‍ ഞങ്ങളുടെ കൂടെ കെട്ടു നിറക്കാനില്ലെന്ന് പറഞ്ഞു. അതൊക്കെ ശരിയാക്കി വില്ലേജ് ഓഫീസിന്നു മുമ്പില്‍ വന്നു കിടക്കും. കാര്‍ അവിടെ നിറുത്തി ശരണം വിളിച്ചാല്‍ മതി, വന്നു കാറില്‍ കയറി കൊള്ളാമെന്ന് പറഞ്ഞ് മൂപ്പര്‍ പോയി.

മാമന്‍ പോയതും അച്ഛന്‍ അമ്മയെ വിളിച്ചു. " തന്‍റെ കാരണവര്‍ കറുപ്പുടുത്ത് നന്നായി മിനുങ്ങിയിട്ടാണ് വന്നത് " എന്നു പറഞ്ഞു.

" എനിക്കും തോന്നി. ഖുമുഖുമാന്ന് ചൂരടിച്ചിരുന്നു " എന്ന് അമ്മ പിന്‍താങ്ങി. ഇനി മലക്ക് പോവുമ്പോള്‍ എന്ത് രൂപത്തിലായിരിക്കുമോ ഭഗവാനെ എന്ന് അച്ഛന്‍ ആത്മഗതം നടത്തി.

നിശ്ചയിച്ച രീതിയില്‍ തന്നെ യാത്ര പുറപ്പെട്ടു. വാരിയരും മകനും സമയത്തു തന്നെ കാറുമായി എത്തി. ഏല്‍പ്പിച്ച പ്രകാരം വില്ലേജ് ഓഫീസിന്നു മുമ്പില്‍ വാഹനം നിര്‍ത്തി ശരണം വിളിച്ചു. മാമന്‍ പീടിക കോലായില്‍ നിന്നും പിടഞ്ഞെണീറ്റ് കെട്ടും തൂക്കി വന്ന് പട്ട ചാരായത്തിന്‍റെ ഗന്ധത്തിന്‍റെ അകമ്പടിയോടെ കാറില്‍ കയറി. വാരിയര്‍ സ്വാമി അച്ഛനെ ഒന്നു ഇരുത്തി നോക്കി, മൂക്കും പൊത്തി ഇരുന്നു. കാറിനകത്തെ വിളക്ക് അണഞ്ഞു, മെല്ലെ അത് മുന്നോട്ട് നീങ്ങി. ആരും ഒന്നും സംസാരിച്ചില്ല. കാറിലെ സി.ഡി പ്ലെയറില്‍ നിന്നുള്ള ഭക്തിഗാനങ്ങള്‍ നിശബ്ധതയെ ഭേദിച്ചു.

യാത്രയില്‍ മറ്റൊരു കുഴപ്പവും മാമന്‍ ഒപ്പിച്ചില്ല. ഏത് അമ്പലത്തില്‍ ചെന്നാലും ഞങ്ങള്‍ തൊഴാനായി അകത്ത് കയറുന്നതിന്നു മുമ്പ് അദ്ദേഹം തൊഴുത് വെളിയിലെത്തും. ഹോട്ടലില്‍ ഭക്ഷണത്തിന്ന് കയറിയാല്‍ ഞങ്ങള്‍ കഴിച്ചു തീരുന്നതിന്നു മുമ്പ് മാമന്‍ ബില്ലിന്‍റെ പണവും കൊടുത്ത് സിഗററ്റും കത്തിച്ച് പുകയൂതി ഞങ്ങളേയും കാത്ത് നില്‍പ്പായിരിക്കും. പണത്തിന്‍റെ കാര്യത്തില്‍ ഒരു പിശുക്കും ഇല്ലാത്ത യോഗ്യന്‍.

നടത്തം തുടങ്ങിയപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഞങ്ങല്‍ എത്ര ആഞ്ഞു പിടിച്ചാലും മാമന്‍റെ ഒപ്പം നടന്ന് എത്തില്ല. കുറെ ദൂരം നടന്നപ്പോള്‍ " എവിടെയെങ്കിലും നിങ്ങളെ കാത്തു നില്‍ക്കാം "എന്ന് പറഞ്ഞ് മാമന്‍ കൂട്ടത്തില്‍ നിന്നും അകന്നു. വാസ്തവത്തില്‍ എല്ലാവര്‍ക്കും അതായിരുന്നു സന്തോഷം.

" ഇമ്മാതിരി ഒരു സാധനത്തിനെ തന്നെ കൂട്ടായി കിട്ടിയല്ലോ അയ്യപ്പാ" എന്ന് വാരിയര്‍ സ്വാമി അയ്യപ്പനോട്
ഉറക്കെ പരിഭവം പറഞ്ഞു.

വലിയാന വട്ടത്തില്‍ വെച്ചാണ് ഞങ്ങള്‍ മാമനെ പിന്നെ കാണുന്നത്. മൂപ്പര്‍ വല്ലാതെ വിഷണനാണ്.

" എന്തു പറ്റി" എന്ന് അന്വേഷിക്കുന്നതിന്നു മുമ്പ് " എന്‍റെ പള്ളികെട്ട് കാണാനില്ല, എവിടേയോ വെച്ച് മറന്നു " എന്ന് മൂപ്പര്‍ സങ്കടത്തോടെ പറഞ്ഞു.

0 comments:

No comments:

Post a Comment