Saturday, February 12, 2011

33. നോണ്‍ വെജിറ്റേറിയന്‍ പൂക്കളം.

Monday, June 1, 2009


വീടിന്‍റെ കിഴക്കെ മുറ്റത്തിന്ന് കുട ചൂടിയതുപോലെ തൊട്ടടുത്ത കാവിലെ ആല്‍മരത്തിന്‍റെ ശാഖകള്‍ പടര്‍ന്ന് നില്‍പ്പുണ്ട്. പല വിധത്തിലുള്ള പക്ഷികളുടേയും, അണ്ണാന്‍, ഓന്ത്, വെരുക്, ഉടുമ്പ്, മഞ്ഞച്ചേര തുടങ്ങി കുറെയിനം ജീവജാലങ്ങളുടേയും ആവാസകേന്ദ്രമാണ് ആ ആല്‍മരം. വൈശാഖപക്ഷിയുടേയും, കുയിലിന്‍റേയും
ശ്രുതിസുഖമുള്ള നാദം മാത്രമല്ല, കാലന്‍കോഴിയുടെ കൂവലും കൃഷ്ണപ്പരുന്തിന്‍റെ അമ്മേ എന്ന ദീനമായ രോദനവും ആ മരത്തില്‍ നിന്ന് കേള്‍ക്കാറുണ്ട്. കുട്ടിക്കാലത്ത് കാലന്‍കോഴി കരയുന്നത് കേട്ടാല്‍ അമ്മ "നാരായണ, നാരായണ " എന്ന് ഉറക്കെ ജപിക്കും. ആ ശബ്ദം കേള്‍ക്കുമ്പോള്‍ ആ പക്ഷിയുടെ ചെവിയില്‍ ഇരുമ്പ് ഉരുക്കി ഒഴിച്ചതുപോലെ തോന്നും എന്നാണ് അമ്മ പറയാറ്.

ചിങ്ങമാസത്തിലെ അത്തത്തിന്‍ നാള്‍ മുതല്‍ വീട്ടുമുറ്റത്ത് പൂക്കളം ഇടും. അയല്‍പക്കത്തെ വീടുകളില്‍ ചെന്ന് പൂക്കള്‍ ശേഖരിച്ച് വന്നിട്ടാണ് പൂക്കളം ഇടാറ്. ആ യത്നത്തില്‍ അമ്മയും എന്നെ സഹായിക്കും. അച്ഛന്‍ ചാരു
കസേലയില്‍ കിടന്ന് പത്രപാരായണത്തോടൊപ്പം പൂക്കളത്തിന്‍റെ ഭംഗി ആസ്വദിക്കുകയും ഇടക്കിടെ ഉപദേശം
തരികയും പതിവാണ്. കൊല്ലത്തില്‍ ഒരാഴ്ച കാലത്തേക്കെ ഉള്ളുവെങ്കിലും വീടിന്‍റെ മുറ്റത്ത് മനോഹരമായ
പുഷ്പം വിടര്‍ന്ന് നില്‍ക്കുന്നത് പോലൊരു പൂക്കളംഉണ്ടാവുന്നത് അനല്‍പ്പമായ ആനന്ദം എനിക്ക് നല്‍കിയിരുന്നു.

ആ കൊല്ലം അത്തത്തിന്‍ നാള്‍ പൂക്കളം ഉണ്ടാക്കി ഞങ്ങള്‍ അകത്തെക്ക് പോയതെ ഉള്ളു. കാപ്പി കുടി കഴിഞ്ഞ് ഞാന്‍ പുറത്തേക്ക് വന്ന് നോക്കുമ്പോള്‍ പൂക്കളത്തില്‍ കുറെയേറെ കോഴിത്തൂവല്‍. സൂക്ഷിച്ച് നോക്കിയപ്പോള്‍ ചോരത്തുള്ളികളും ചിതറി കിടപ്പുണ്ട്. ഞാന്‍ അമ്മയെ വിളിച്ച് അത് കാണിച്ചു. നല്ലൊരു ദിവസമായിട്ട് ഇങ്ങിനെ ഒരു ദുര്‍നിമ്മിത്തം വരാനുണ്ടോയെന്ന് അമ്മ സങ്കടം പറഞ്ഞു.

" തനിക്കെന്താ പ്രാന്തുണ്ടോ, അത് വല്ല പരുന്തും കോഴികുഞ്ഞിനെ പിടിച്ച് തിന്നിട്ട് ഇട്ടതാകും "എന്ന് അച്ഛന്‍
അമ്മയെ സമാധാനിപ്പിച്ചു. ഏതായാലും തൂവലുകള്‍ എടുത്ത് കളഞ്ഞ് അമ്മ വെള്ളം തളിച്ച് ശുദ്ധം വരുത്തി.

കഷ്ടകാലമെന്നേ പറയാന്‍ പറ്റു, അന്ന് സ്കൂട്ടറിന്ന് മുമ്പില്‍ ഒരു നായ ചാടി. എത്ര ശ്രമിച്ചിട്ടും അതിന്‍റെ മേത്ത് തട്ടി വണ്ടി വീണു. അവിടവിടെയായി ചില്ലറ മുറിവുകള്‍ പറ്റിയതും സ്കൂട്ടറിന്‍റെ പെയിന്‍റ് കുറച്ച് പോയതും
അല്ലാതെ കാര്യമായ കുഴപ്പമൊന്നും പറ്റിയില്ല. എങ്കിലും അമ്മക്ക് അതൊക്കെ തന്നെ വേവലാതിപ്പെടാന്‍ ധാരാളമായി.

" ഇവന്‍ എവിടെയെങ്കിലും നോക്കി ഓടിച്ച് വീണതാവും. അല്ലാതെ പൂക്കളത്തില്‍ കോഴിത്തൂവല്‍ വീണതു കൊണ്ടൊന്നും ആവില്ല അത് " എന്ന് അച്ഛന്‍ തര്‍ക്കം പറഞ്ഞു. മേലാല്‍ കുറെക്കൂടി സൂക്ഷിച്ച് ഓടിക്കണമെന്ന് എനിക്ക് ഒരു ഉപദേശവും കിട്ടി.

പിറ്റേന്നും പൂക്കളത്തില്‍ കോഴിത്തൂവലും ചോരയും വീണതോടെ അമ്മ ശരിക്കും പരിഭ്രമിച്ചു. മരത്തിന്‍റെ കൊമ്പത്ത് കണ്ട കൃഷ്ണപരുന്തിനെ കല്ലെടുത്ത് എറിയാന്‍ തുനിഞ്ഞ എന്നെ അമ്മ വിലക്കി.

" നിനക്ക് വിവരം വല്ലതും ഉണ്ടോ, അത് ഭഗവാന്‍റെ വാഹനമാണ്, അത് അറിയില്ലേ നിനക്ക്" എന്നൊരു അറിവും അമ്മ നല്‍കി. " ഇന്ന് എന്‍റെ കുട്ടി സ്കൂട്ടര്‍ എടുക്കണ്ടാ " എന്നൊരു കല്പനയും. വരും ഫലം വഴിയില്‍ തങ്ങില്ല എന്ന് പറയാന്‍ തോന്നിയെങ്കിലും ഞാനൊന്നും പറഞ്ഞില്ല.

മൂന്നാമത്തെ ദിവസം പൂക്കളം ഇടുന്നതിന്ന് മുമ്പ് തന്നെ കോഴിതൂവലുകള്‍ വീണു. ഇന്ന് മാണിക്കന്‍ വന്നിട്ട് വേണം
ഇതിന്ന് ഒരു പരിഹാരം ഉണ്ടാക്കാന്‍, അവനാവുമ്പോള്‍ മരത്തില്‍ കയറി പരുന്തിന്‍റെ കൂട് എടുത്ത്ദൂരെ കളയും എന്നൊക്കെ അമ്മ പറഞ്ഞു. അഭിഷേകത്തിന്ന് കൊണ്ടുപോയ പാല് തമിഴത്തിക്കും കുട്ടിക്കും കൊടുത്തതിനെ തുടര്‍ന്ന് ഉണ്ടായ അലോഹ്യം അധിക ദിവസം നിന്നില്ല. മൂന്ന് നാല് ദിവസം അവനെ കാണാതിരുന്നപ്പോള്‍
'മാണിക്കന്ന് വല്ല അസുഖവും ആണോ' എന്ന് അന്വേഷിച്ച് വരാന്‍ അമ്മ പറഞ്ഞു. സത്യത്തില്‍ അവനെ കാണാതെ എനിക്കും വിഷമം ഉണ്ടായിരുന്നു. കീഴടങ്ങുന്നത് ആരാവണം എന്ന പ്രശ്നം മാത്രമായിരുന്നു ഉള്ളില്‍. ഞാന്‍ അവന്‍റെ വീട്ടില്‍ ചെന്നതും അവന്‍ എന്നെ കെട്ടി പിടിച്ച് ഒറ്റ കരച്ചില്‍. ഏതായാലും അതോടെ പിണക്കം തീര്‍ന്ന് അവന്‍ വീട്ടില്‍ വരാന്‍ തുടങ്ങി.

പറഞ്ഞ് വെച്ചത് പോലെ വൈകീട്ട് മാണിക്കന്‍ എത്തി. അമ്മ സങ്കടം ഉണര്‍ത്തിച്ചു. മരത്തില്‍ കയറി പരുന്തിന്‍റെ
കൂട് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടു. മറിച്ചൊന്നും പറയാതെ മാണിക്കന്‍ ആലിലെ വേടില്‍ പിടിച്ച് മുകളിലേക്ക് കയറി. കണ്ണില്‍ പെട്ട എല്ലാ കൂടുകളും എടുത്ത് താഴേക്കെറിഞ്ഞു.

" ഇനി പരുന്തല്ല , ഒരൊറ്റ പക്ഷിയും ഇന്ന് ഈ ആലില്‍ കൂടണയില്ല " എന്ന് ഉറപ്പും നല്‍കി. കൂടണയാന്‍ സന്ധ്യക്ക് എത്തിയ പക്ഷികള്‍ കൂട് കാണാതെ ആലിനെ വട്ടമിട്ട് പറന്നു. ഇരുട്ട് പരന്നതോടെ കിളികളുടെ ആരവം നിലച്ചു. ഒരു പരുന്ത് കാരണം മറ്റെല്ലാ പക്ഷികളുടേയും പാര്‍പ്പിടം ഇല്ലാതാക്കേണ്ടി വന്നതില്‍ അമ്മക്ക് വിഷമം തോന്നി. "എന്താ ചെയ്യുക, കൂടിയവനെ കെടുക്കും കയ്പ്പക്ക എന്നല്ലേ പറയാറ് " എന്ന് പറഞ്ഞ് അമ്മ ആശ്വസിച്ചു.

"ഇനി പരുന്തിന്‍റെ ഉപദ്രവം ഉണ്ടാവില്ലല്ലൊ " എന്ന് സമാധനിച്ചാണ് അന്ന് പൂക്കളം ഇട്ടത്. പറഞ്ഞിട്ട് എന്താ കാര്യം. പൂക്കളം തീര്‍ത്ത് എഴുന്നേല്‍ക്കണ്ട താമസം തൂവലും രക്തവും അതില്‍ വീണു കഴിഞ്ഞു.

" മഹര്‍ഷിമാര് യാഗം ചെയ്യുമ്പോള്‍ രാക്ഷസന്മാര്‍ ഹോമകുണ്ഡത്തില്‍ രക്തവും മാംസവും ആകാശത്ത് നിന്നും ഇട്ട് അശുദ്ധമാക്കും എന്ന് രാമായണത്തില്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ അതുപോലെ ആയല്ലൊ " എന്നായി അമ്മ. "താന്‍ വേവലാതി പെടാതെ. ചിലപ്പോള്‍ അതാണ് ദൈവത്തിന്ന് ഇഷ്ടംച്ചാലോ " അച്ഛന്‍ ആ വിഷയം തണുപ്പിച്ചു.

മാണിക്കന്‍ വന്നപ്പോള്‍ ഈ കാര്യമത്രയും ഞാന്‍ പറഞ്ഞു. അവന്‍ ഒന്ന് ആലോചിച്ച് നിന്നു. എന്നിട്ട് "എനിക്കും
അതന്ന്യാണ് തോന്നുന്നത് " എന്ന് പറഞ്ഞു. ഞാനും അമ്മയും മിഴിച്ച് നിന്നു.

"തമ്പ്രാട്ട്യേ " മാണിക്കന്‍ പറഞ്ഞു " നമ്മള്‍ ഈ പൂക്കളം ഇടുന്നത് ഓണം വരാനല്ലേ? " അതെയെന്ന് അമ്മ തലയാട്ടി.

"മഹാബലിയെ വരവേല്‍ക്കനല്ലേ ഈ ഓണവും പൂക്കളവും ഒക്കെ " എന്നായി അടുത്ത ചോദ്യം. അമ്മ അപ്പോഴും തലയാട്ടി.

" ആരാ ഈ മഹാബലി എന്ന് അറിയ്വോ " മാണിക്കന്‍ ചോദിച്ചു " എന്താ അയാളുടെ ജാതി? "ഞങ്ങളൊന്നും പറഞ്ഞില്ല. ഒടുവില്‍ അവന്‍ തന്നെ പറഞ്ഞു " രാക്ഷസന്‍. അതായത് നീചന്‍ ".

ഇനി എന്താണ് എഴുന്നള്ളിക്കുന്നത് എന്ന് അറിയാന്‍ ഞങ്ങള്‍ കാതോര്‍ത്തിരുന്നു. " ഇപ്പൊ മനസ്സിലായല്ലൊ. അതാ
സംഗതി " മാണിക്കന്‍ പറഞ്ഞു "എത്രയൊക്കെയായാലും രാക്ഷസനല്ലേ? നോണിനോടാവും അയാള്‍ക്ക് താല്‍പ്പര്യം. അതായിരിക്കും നിത്യവും പൂക്കളത്തില്‍ കോഴിയുടെ പൂടയും ചോരയും വീഴ്ത്തുന്നത്. അതവിടെ കിടന്നോട്ടെ. മൂപ്പരുക്ക് തൃപ്തിയായിക്കോളും ".

ചോര പുരണ്ട കോഴിത്തൂവല്‍ മാത്രം ഉപയോഗിച്ച് ഒരു പൂക്കളം തീര്‍ത്താലോ എന്ന ഒരു ആലോചന എന്‍റെ
മനസ്സില്‍ കടന്നു വന്നു.

0 comments:

No comments:

Post a Comment