Tuesday, February 8, 2011

16. മാ.രാ.രാ.ശ്രി.........

Monday, October 13, 2008


ട്യൂട്ടോറിയല്‍ കോളേജില്‍ എത്തുന്നതുവരെ എഴുത്തിലെ വാക്കുകളില്‍ എന്‍റെ മനസ്സ് മുങ്ങി താണു കിടക്കുകയായിരുന്നു. മൂന്നാമത്തെ പിരിയിഡ് ഒഴിവാണ്. സ്റ്റാഫ് റൂമിലിരുന്ന് ആ സമയത്ത് കത്ത് പലകുറി വായിച്ചു. ഒടുവിലത്തെ സന്താനമായതിനാല്‍ എന്നെ "ഏട്ടാ" എന്ന് വിളിക്കാന്‍ ആരുമില്ലായിരുന്നു. ഇപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരു കുഞ്ഞനുജത്തി ഉടലെടുത്തിരിക്കുന്നു. അവള്‍ ആരെന്നോ എവിടെനിന്നാണ് എന്നോ എനിക്കറിയില്ല. എങ്കിലും ആ മനോഭാവത്തിന്‍റെ ഉള്‍പുളകത്തിലായിരുന്നു ഞാന്‍. ഏതോ ഒരു വശം അച്ചടിച്ച കടലാസിന്‍റെ മറുഭാഗത്താണ് കത്ത് എഴുതിയിട്ടുള്ളത്. അച്ചടിച്ചത് മുഴുവന്‍ ഡോട്ട് പേന ഉപയോഗിച്ച് കുനുകുനെ വെട്ടിയിരുന്നു.

വൈകുന്നേരം മാണിക്കനെ കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിപ്പായിരുന്നു. അവന്‍ എത്തിയതും ഞങ്ങള്‍ വായനശാലയില്‍ നിന്നും ഇറങ്ങി. കാലത്തെ സംഭവങ്ങള്‍ ഞാന്‍ വിവരിച്ചു. ഇന്നലെ ആ കുട്ടിയോട് ദേഷ്യപ്പെട്ടത് ശരിയായില്ല എന്നു അവന്‍ പറഞ്ഞിരുന്നതാണ്. എല്ലാം കേട്ട ശേഷം " ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ?" എന്ന മട്ടില്‍ അവന്‍ ചിരിച്ചു. കത്ത് വായിച്ച് കീറി കളഞ്ഞോ എന്ന് മാണിക്കന്‍ തിരക്കി. പോക്കറ്റില്‍ സൂക്ഷിച്ചു വെച്ച കത്ത് ഞാന്‍ അവന്ന് കൈമാറി. മഹാന്‍ വിസ്തരിച്ച് കത്ത് വായിച്ചു. മറുപുറം നോക്കിയിട്ട് " ഇതെന്താ മാ. രാ. രാ. ശ്രി. എന്ന നാലക്ഷരം മാത്രം നിറുത്തി ബാക്കി എല്ലാം കുത്തി വരച്ചു കളഞ്ഞിരിക്കുന്നത് " എന്ന് ചോദിച്ച് അവന്‍ കത്ത് തിരികെ തന്നു. ഞാന്‍ അപ്പോഴാണ് ആ കാര്യം ശ്രദ്ധിക്കുന്നത്.

പിന്നെ അതിനെ കുറിച്ച് യാതൊന്നും സംസാരിച്ചില്ല. പക്ഷെ ആ അക്ഷരങ്ങള്‍ മനസ്സില്‍ ഉടക്കി കിടന്നു. മുമ്പ് എവിടേയോ വായിച്ചതുപോലെ. ബഹുമാനത്തോടെ പേരിന്ന് മുമ്പില്‍ ചേര്‍ക്കുന്നതാണ് അതെന്ന് ഓര്‍മ്മ തോന്നി. യോജിച്ച സ്ഥലത്ത് അത് പ്രയോഗിക്കണമെന്ന ആശയം പെട്ടെന്ന് ഒരു ബോധോദയം പോലെ ഉടലെടുത്തു.

ചിലപ്പോള്‍ നമ്മള്‍ കാത്തിരിക്കുന്ന സന്ദര്‍ഭം പെട്ടെന്നു തന്നെ കടന്നു വരും. ഈ കാര്യത്തിലും ആ വിധത്തില്‍ തന്നെ സംഭവിച്ചു. ട്യൂട്ടോറിയല്‍ കോളേജ് വാര്‍ഷികം നിശ്ചയിച്ചു. പുതിയതായി ഒരു ഷെഡ് നിര്‍മ്മിച്ചത് രക്ഷിതാക്കളെ കാണിക്കണമെന്ന് ഉടമസ്ഥന് മോഹം. പരിപാടിയുടെ ക്ഷണക്കത്ത് അച്ചടിപ്പിച്ചു. എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ വശം കൊടുത്തയക്കണമെന്ന ധാരണയായി. പേരും മേല്‍വിലാസവും നിര്‍ബന്ധമായും എഴുതണമെന്ന നിര്‍ദ്ദേശം കിട്ടി.

കാത്തിരുന്ന മുഹൂര്‍ത്തം ഓടിയണഞ്ഞത് ശരിക്കും ഞാന്‍ ഉപയോഗിച്ചു. ക്ലാസ്സിലെ മുപ്പത്തി എട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തകര്‍പ്പന്‍ സംബോധനയോടെ ക്ഷണക്കത്ത് തയ്യാറാക്കി. ക്ലാസ്സ് കഴിയാന്‍ നേരത്ത് ലീഡറെ വിളിച്ച് വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചു. വലിയ ഒരു കാര്യം ഭംഗിയായി ചെയ്ത സന്തോഷത്തോടെ അന്നത്തെ ദിവസം കടന്നു പോയി.

പ്രതീക്ഷിച്ചതിലും വളരെ ഗംഭീരമായ പ്രതികരണമാണ്' ലഭിച്ചത്.

പിറ്റേന്ന് ഹാജര്‍ എടുക്കാനായി പോയതായിരുന്നു. റജിസ്റ്റര്‍ തുറക്കുന്നതിന്നു മുമ്പേ കണ്ണന്‍കുട്ടി എഴുന്നേറ്റു. ക്ളാസിലെ ഒന്നാം നമ്പര്‍ കുറുമ്പനാണ്' അവന്‍.

" സാറേ, ഇന്നലെ തന്ന നോട്ടീസില് അച്ചന്‍റെ പേരിന്‍റെ മുമ്പില്‍ മാരാരേ എന്ന് എഴുതിയിരിക്കുന്നു. എന്‍റെ അച്ചന്‍ മാരാര് അല്ല." എന്ന് വിദ്വാന്‍ എഴുന്നള്ളിക്കുമ്പോഴേക്കും കൂട്ട ചിരി മുഴങ്ങി കഴിഞ്ഞിരുന്നു.

ചിരിയുടെ അല ഒതുങ്ങുമ്പോഴേക്കും ഞാന്‍ മുഖത്ത് ഗൌരവം വരുത്തി.

"അത് മാരാരും പൊതുവാളും ഒന്നും അല്ല. ബഹുമാന സൂചനയായ വാക്കാണ് " എന്ന് ഞാന്‍ വിശദീകരിച്ചിട്ടും സംശയങ്ങള്‍ കുറയുന്നില്ല. എന്താ സാറേ, അതിന്‍റെ ഫുള്‍ഫോം, അത് സ്ത്രീലിംഗമോ പുല്ലിംഗമോ തുടങ്ങി ഇനി ഉത്ഭവിക്കാത്ത സംശയങ്ങള്‍ ഒന്നും തന്നെയില്ല. ഇത്തരത്തില്‍ ഒരു ഏടാകൂടത്തില്‍ പോയി ചാടിയതിന്ന് ഞാന്‍ എന്നെ തന്നെ ശപിച്ചു. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ഇട കൊടുക്കാതെ തല്‍ക്കാലം ആ വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറി.

കുട്ടി മാഷിന്‍റെ പൊട്ടത്തരമാണ് ഇടവേള സമയത്ത് സ്റ്റാഫ് റൂമിലെ ചര്‍ച്ചാ വിഷയം. ഒന്നും കേട്ടില്ല എന്ന മട്ടില്‍ തല താഴ്ത്തി ഇരുന്നു. എന്നിട്ടും സഹപ്രവര്‍ത്തകരില്‍ ചിലരുടെ മുന വെച്ച വര്‍ത്തമാനം അസഹ്യമായിരുന്നു . ഉള്ളില്‍ എവിടേയോ ഒരു തേങ്ങല്‍ പൊട്ടി.

ബെല്ലടിച്ചപ്പോള്‍ എല്ലാവരും ക്ളാസുകളിലേക്ക് പോയി. ഞാനും മലയാളം മാഷും മാത്രമായി. ഏതോ സ്ക്കൂളില്‍ നിന്നും അനവധി വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത ആളാണ്' അദ്ദേഹം. സ്നേഹ സമ്പന്നനായ മനുഷ്യന്‍. അദ്ദേഹം പതിയെ എഴുന്നേറ്റ് എന്‍റെ അടുത്തേക്ക് വന്നു.

തോളില്‍ തട്ടിയിട്ട് "കുട്ടീ, ഇതൊന്നും അത്ര ഗൌരവമായി കാണരുത് " എന്നു പറഞ്ഞതോടെ എന്‍റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണീര്‍ ഒഴുകി. മലയാളം സാര്‍ വിവരം പ്രിന്‍സിപ്പാളിനോട് പറഞ്ഞിട്ടാവണം അദ്ദേഹം എന്നെ വിളിപ്പിച്ച് " സാരമില്ല, മേലാല്‍ അബദ്ധം പറ്റാതെ നോക്കിയാല്‍ മതി " എന്ന് പറഞ്ഞതോടെ എനിക്ക് തെല്ല് ആശ്വാസം തോന്നി.

കോളേജ് വിട്ടതും ഞാന്‍ ഇറങ്ങി നടന്നു. ആരേയും അഭിമുഖീകരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എന്നെ ഏറ്റവും വേദനിപ്പിച്ച് " അതാ മാരാര് പോകുന്നേ " എന്ന സംഘഗാനം അപ്പോള്‍ പുറകില്‍ നിന്ന് ഉയര്‍ന്നു .

0 comments:

No comments:

Post a Comment