Tuesday, February 8, 2011

15. കരിനീല കണ്ണഴകി.

Monday, October 6, 2008


ഉങ്ങിന്‍ ചുവട്ടിലെ രാവിലെ നേരത്തുള്ള ബസ്സ് കാത്തു നില്‍പ്പ് തിര്‍ത്തും വിരസമായിരുന്നു. വല്ലാത്ത ഏകാന്തത. വഴിയാത്രക്കാര്‍ തന്നെ വളരെ വിരളം. വാഹനങ്ങളുടെ കാര്യം പിന്നെ പറയണോ? കൂകി വിളിച്ച് ഓടിപോകുന്ന ട്രെയിനുകളാണ് ആകെ കാണാനായിട്ടുള്ളത്. നിമിഷങ്ങള്‍ക്കകം അവ ഓടി മറയും. മഴയെ പ്രതീക്ഷിച്ചിരിക്കുന്ന വേഴാമ്പലിനെ പോലെ പിന്നെയും എന്‍റെ ബസ്സു കാത്തുള്ള നില്‍പ്പ് തുടരും.

ഈ പ്രക്രിയക്ക് ഒരു പരിഹാരമെന്നോണം ഒരു സുപ്രഭാതത്തില്‍ ഒരു പെണ്‍കൊടി ഉങ്ങിന്‍ ചുവട്ടില്‍ അവതരിച്ചു. എനിക്ക് വര്‍ണ്ണിക്കാന്‍ വലിയ കഴിവില്ല. എങ്കിലും ഒരു കാര്യം എനിക്ക് തോന്നിയത്, സകല ദേവിമാരുടേയും ചിത്രങ്ങള്‍ രവിവര്‍മ്മ വരച്ചത് ഈ പെണ്‍കുട്ടിയെ മോഡലാക്കിയിട്ടായിരിക്കണം എന്നാണ്.

കടും ചുവപ്പു നിറത്തിലുള്ള പട്ടു ജാക്കറ്റും, പച്ച പട്ടു പാവാടയും നെറ്റിയില്‍ ചന്ദനപൊട്ടും ഒക്കെ ആയി നല്ല ഐശ്വര്യമുള്ള ഒരു പെണ്‍കുട്ടി. ഉങ്ങിന്‍ ചുവട്ടില്‍ ഒരു ഓരത്ത് അവള്‍ മാറി നിന്നു. ആരേയും ഞാന്‍ ശ്രദ്ധിക്കില്ല എന്ന ഭാവം. ഞാനും ഒട്ടും മൈന്‍ഡ് ചെയ്യാന്‍ പോയില്ല. ഈ കാലത്ത് ഇങ്ങിനെയും ഒരു പെണ്‍കുട്ടിയോ, ചൂരീദാറും നെറ്റിയില്‍ സ്റ്റിക്കര്‍ പൊട്ടും ഒക്കെ ആയി എല്ലാ പെണ്‍കുട്ടികളും അടി പൊളി വേഷത്തില്‍ നടക്കുമ്പോള്‍ ഇവള്‍ മാത്രം എന്താ ഈ വേഷത്തില്‍, ചിലപ്പോള്‍ പിറന്നാളോ മറ്റോ ആയിരിക്കാം എന്നൊക്കെ ഞാന്‍ കരുതി.

പിറ്റേന്നും അതിന്നടുത്ത ദിവസവും കക്ഷി ഉങ്ങിന്‍ ചുവട്ടില്‍ ഹാജര്‍. വസ്ത്രങ്ങളുടെ നിറത്തില്‍ മാത്രമെ വ്യത്യാസമുള്ളു.

സാമാന്യ മര്യാദക്ക് എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് ഞാന്‍ വിചാരിച്ചു. പേര് ചോദിക്കാന്‍ തോന്നിയില്ല. ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു തോന്നി. പകരം "എങ്ങോട്ടാ" എന്ന ചെറിയൊരു കുശലാന്വേഷണം മാത്രം നടത്തി. പ്രതികരണം തിര്‍ത്തും മോശമായിരുന്നു. ഒരക്ഷരം പറഞ്ഞില്ല എന്നു മാത്രമല്ല ഞാന്‍ ചോദിച്ചതായിട്ട് ഭാവിച്ചതു പോലുമില്ല. എനിക്ക് നാണക്കേടായെങ്കിലും, അത്ര തലക്കനം കാണിക്കുന്ന ആളെ നമ്മളും ഗൌനിക്കാതിരുന്നാല്‍ മതി എന്നു കരുതി ഞാന്‍ സമാധാനിച്ചു.

മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം പതിവു പോലെ ബസ്സു കാത്തു നില്‍ക്കുമ്പോള്‍ മാണിക്കന്‍ സൈക്കളില്‍ വരുന്നു. പണിക്കു പോവാനായിരിക്കും, കാരിയറില്‍ തൂമ്പയും മണ്‍ചട്ടിയും ഉണ്‍ട്. പാതയുടെ മറു ഭാഗത്ത് നിന്ന് , എന്നെ വിളിച്ചു."ആരാടാ, കൂടെ ഒരെണ്ണം" എന്ന് തിരക്കുകയും ചെയ്തു.

"ആ എനിക്കറിയില്ല" എന്ന് ഞാന്‍ കൈ മലര്‍ത്താനിരുന്നതാണ്. അപ്പോഴാണ് വികട കവി നാവിന്‍ തുമ്പത്ത് എഴുന്നള്ളിയത്. "കരി നീല കണ്ണഴകി" എന്ന് അവനോട് ഞാന്‍ പതിയെ പറഞ്ഞു. ഞാന്‍ പറഞ്ഞത് എന്താണെന്ന് അവന് മനസ്സിലായില്ല. കൂടുതല്‍ വിശദീകരിക്കും മുമ്പ് ബസ്സ് വന്നതിനാല്‍ സംഭാഷണം അവസാനിച്ചു.

വൈകുന്നേരം അവന്‍ എന്നെ തിരഞ്ഞെത്തി. ഞാന്‍ അവളെ കാണാന്‍ തുടങ്ങിയതു മുതല്‍ ഉള്ള സര്‍വ്വ കാര്യവും വിസ്തരിച്ചു.

" അവള്‍ വലിയ പണക്കാരന്‍റെ മകളായിരിക്കും. അതാണ് നിന്നെ കണക്കിലെടുക്കാത്തത്. പോവാന്‍ പറ. ഇനി മുതല്‍ക്ക് നീ അവളെ കണ്‍ടതായി നടിക്കരുത് " എന്നൊക്കെ കൂട്ടുകാരന്‍ ഉപദേശിച്ചു.

പിന്നീട് ആ കുട്ടിയെ ശ്രദ്ധിക്കാനോ, സംസാരിക്കാനോ ശ്രമിച്ചിട്ടില്ല. ഞാന്‍ മരചുവട്ടില്‍ ഒരു ഓരത്ത് നില്ക്കും, അവള്‍ വേറൊരു ഭാഗത്തും. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുമ്പോള്‍ ഒരു ദിവസം ആ പെണ്‍കുട്ടി രാവിലെ വന്നില്ല. ബസ്സില്‍ കയറിയപ്പോള്‍ "കൂട്ടുകാരി" എവിടെ എന്ന് കണ്‍ടക്ടര്‍ തിരക്കിയപ്പോള്‍ ഞാന്‍ അയ്യടാ എന്ന മട്ടിലായി.

ആ കാര്യംപിന്നെയും സഹിക്കാം. ഞങ്ങളെ നോക്കി ഉങ്ങിന്‍ ചുവട്ടിലിരുന്ന ഭ്രാന്തി തള്ള " കാളുവിന്ന് ഒരു പിടി ചോറു തരാതെ നിങ്ങള്‍ കല്യാണം കഴിച്ചു അല്ലേ " എന്ന് ചോദിച്ചതോടെ എന്‍റെ ക്ഷമയുടെ നെല്ലിപടി കണ്ടു.

ഈ ബാധയെ എങ്ങിനേയും ഒഴിവാക്കും എന്ന് ഞാന്‍ ഉറച്ചു. പിറ്റേന്ന് ഞാന്‍ പൊസിഷന്‍ ഒന്നു മാറ്റി. ഉങ്ങിന്‍ ചുവട്ടില്‍ നിന്നും കലുങ്കിന്നരികിലേക്കാക്കി എന്‍റെ താവളം. ശക്രവാകി, സ്ഥിരം സ്ഥാനത്ത് എന്നെ ഒന്നു തിരഞ്ഞു, കാണാതായപ്പോള്‍ ചുറ്റുപാടും നോക്കി, കലുങ്കിനരികില്‍ എന്നെ കണ്ടപ്പോള്‍ കൂളായി അങ്ങോട്ടു വന്നു. എനിക്കു വന്ന ദേഷ്യത്തിന്ന് അതിരില്ല.

സംസാരിച്ചാല്‍ വായില്‍ നിന്ന് മുത്ത് പൊഴിയുമോ എന്ന ഭാവം. തമ്പുരാട്ടിക്ക് തുണക്ക് ഞാന്‍ വേണം താനും. ഈ പരിപാടി നടപ്പില്ല. അടുത്ത ദിവസം ഞാന്‍ നേരെ കവലയിലേക്ക് നടന്നു. ഇന്ന് എന്തു ചെയ്യുമെന്ന് കാണാമല്ലൊ എന്ന് ഓര്‍ത്തിരിക്കുമ്പോഴാണ് ഞാന്‍ ഇങ്ങിനേയും തോല്‍പ്പിക്കും എന്ന മട്ടില്‍ പ്രതിയോഗി അവിടെ എത്തുന്നത്. ഇവള്‍ ആള്‍ക്കാരെ കൊണ്‍ട് വേണ്‍ടാത്തത് ഓരോന്ന് കേള്‍പ്പിച്ചേ അടങ്ങു എന്ന മട്ടിലാണ്. നാളെ മുഖത്തു നോക്കി നാലു വര്‍ത്തമാനം പറയണം എന്ന് ഉറപ്പിച്ചു.

പിറ്റേന്ന് ഞാന്‍ ഉങ്ങിന്‍ ചുവട്ടില്‍ തന്നെ നിന്നു. പറയാനുള്ള വാക്കുകള്‍ മനസ്സില്‍ ഒന്നുകൂടി ഉറപ്പിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കഥാ നായിക രംഗപ്രവേശം ചെയ്തു. അണപൊട്ടി ഒഴുകുന്ന രീതിയിലായിരുന്നു, വാക്കുകള്‍ പ്രവഹിച്ചത്. എന്‍റെ ദേഷ്യം തീരുവോളം അവളെ ശകാരിച്ചു. എന്‍റെ മുഖത്തു നോക്കി അമ്പരപ്പോടെ നിന്നതല്ലാതെ ആ കുട്ടി ഒന്നും പറഞ്ഞില്ല. ഒടുവില്‍ ഞാന്‍ ഏകപക്ഷീയമായി യുദ്ധം അവസാനിപ്പിച്ചു.

മറുപടി കിട്ടിയില്ലെങ്കിലും ആ ധിക്കാരിയോട് നല്ലത് നാലെണ്ണം പറഞ്ഞു എന്ന സമാധാനത്തില്‍ അന്ന് ഞാന്‍ സുഖമായി കിടന്നുറങ്ങി.

അടുത്ത ദിവസം അവളാണ് ആദ്യം എത്തിയത്. ഞാന്‍ എത്തിയ ഉടനെ പുസ്തകത്തിനിടയില്‍ നിന്നും അവള്‍ ഒരു എഴുത്ത് എടുത്ത് എനിക്ക് നീട്ടി. വേറൊരു ഏടാകൂടത്തില്‍ ചാടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ അത് വാങ്ങാന്‍ മടിച്ചു. അവള്‍ പിന്‍മാറിയില്ല. യാചന പോലെ കത്തും നീട്ടി നിന്നപ്പോള്‍, മടിച്ചു മടിച്ചു ഞാന്‍ അത് വാങ്ങി. കടലാസില്‍ നല്ല കയ്യക്ഷരത്തില്‍ ഇങ്ങിനെ കോറിയിട്ടിരുന്നു:-

ഏട്ടാ, ഇന്നലെ എന്നോട് ദേഷ്യപ്പെട്ടതുപോലെ തോന്നി. എന്താണ് പറഞ്ഞത് എന്ന് ഞാന്‍ കേട്ടില്ല. അപ്പോള്‍ മാത്രമല്ല ജനിച്ച മുതല്‍ ഇന്നു വരെ ഞാന്‍ ഒന്നും കേട്ടിട്ടില്ല. എന്താണ് പറയുന്നത് എന്ന് ചോദിക്കണമെന്നു തോന്നിയിരുന്നു. അതിനും കഴിഞ്ഞില്ല. ജനനം മുതല്‍ ഇന്നേവരെ ഞാന്‍ സംസാരിച്ചിട്ടില്ല. എനിക്ക് ആ ഭ്രാന്തി തള്ളയെ ഭയമാണ്. അതുപോലെ തന്നെ തെരുവു നായ്ക്കളേയും. ഒരു തുണക്കായിട്ടാണ് ഞാന്‍ ഏട്ടന്‍റെ കൂടെ നില്‍ക്കുന്നത്. ഞാന്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് കരുതുന്നു. അങ്ങിനെ വല്ലതും ഉള്ളതായി തോന്നുന്ന പക്ഷം എന്നോട് ക്ഷമിക്കുക. എന്ന് കുഞ്ഞനുജത്തി.

കുറ്റ ബോധത്തില്‍ ഞാന്‍ ഉരുകി. ഇത്രയും കാലം കഥ അറിയാതെ ആട്ടം കാണുകയായിരുന്നു. ആ കുട്ടിയുടെ പരിമിതികള്‍ മനസ്സിലാക്കാതെയാണ് ഞാന്‍ അതിനെ ധിക്കാരിയായി കണക്കാക്കിയത്. ഏട്ടാ എന്ന് സംബോധന ചെയ്തതും, കുഞ്ഞനുജത്തി എന്ന പ്രയോഗവും എന്നെ വല്ലാതെ സ്പര്‍ശിച്ചു.

ആ നിമിഷം ഞാന്‍ ഒരു കൊച്ചേട്ടനായി മാറി. പിച്ച വെച്ചു നടക്കുന്ന കുഞ്ഞനുജത്തി വീഴാതിരിക്കാന്‍ അതീവ ജാഗ്രതയോടെ കൈകള്‍ നീട്ടി പിടിച്ച് പുറകോട്ട് അടിവെച്ചു നീങ്ങുന്ന കൊച്ചേട്ടന്‍.

0 comments:

No comments:

Post a Comment