Saturday, February 12, 2011

36. കീഴ് ശാന്തി.

Friday, July 10, 2009


അച്ഛന്‍റെ പക്കപിറന്നാളാണ് അന്ന്. അമ്പലത്തില്‍ പുഷ്പാഞ്ഞ്ജലിക്ക് കൊടുക്കുക പതിവുണ്ട്. പണം
ഏല്‍പ്പിക്കാന്‍ ചെല്ലുമ്പോള്‍ എന്‍റെ കൂടെ മാണിക്കനും വന്നു.

" എന്തേ കണ്ടില്ല, മറന്ന്വോ ആവോ എന്ന് ഞാന്‍ നിരീച്ചു " പണം വാങ്ങി വയസ്സന്‍ തിരുമേനി പറഞ്ഞു
" മാണിക്കനേം കാണണംന്ന് ഉണ്ടാര്‍ന്നു ".

തിരുമേനിക്ക് മാണിക്കനെ വലിയ ഇഷ്ടമാണ്. ഇടക്കിടക്ക് അവന്‍ ഉണക്ക വിറക് അമ്പലത്തിലെത്തിക്കും.
അതിന്ന് പണമൊന്നും വാങ്ങാറില്ല.

" സ്വത്തും മുതലും കയ്യില്‍ ഉള്ളവര് ഭഗവാന് സ്വര്‍ണ്ണവും വെള്ളിയും കൊടുക്കും. അതില്‍ താഴെ പണം
ഉള്ളവര് പട്ടോ, എണ്ണയൊ, ചന്ദനത്തിരിയോ ഉള്ളത് പോലെ കൊടുക്കും. നമ്മള് ഇസ്പേഡ് ഏഴാംകൂലി.
നമ്മള് ഏതെങ്കിലും മരത്തില്‍ കയറി അഞ്ചാറ് വിറക് ഉണ്ടാക്കി കൊടുക്കും. അത് ഇല്ലാതെ പായസം
വെക്കാന്‍ പറ്റില്ലല്ലോ. പത്ത് കൊടുത്തവനേയും പത്തായിരം കൊടുത്തവനേയും മൂപ്പര്‍ക്ക് ഒരേ ഇഷ്ടാ
എന്നാ കേട്ടിട്ടുള്ളത് " മാണിക്കന്‍റെ വാദം അതാണ്.

അദ്ദേഹത്തിന്ന് അവനോട് എന്തോ പറയാനുണ്ടാവുമെന്ന് കരുതി ഞാന്‍ മാറി നിന്നു.

" ഹേയ്, അവിടെ നിന്നോളൂന്നേ " തിരുമേനി പറഞ്ഞു " പത്ത് പതിനഞ്ച് ദിവസത്തേക്ക് നാട്ടിലേക്കൊന്ന് പോവ്വാണേയ്. അവിടെ ഏട്ടന്‍ നമ്പൂരി കിടപ്പിലാണേ. ഇത്തിരി കലശലാന്ന് കൂട്ടിക്കോളൂ ".

ഏട്ടന്ന് കാന്‍സറാണെന്നും ഇനി അധികം നാളില്ലെന്നും വല്ലതും പറ്റിയാല്‍ അത് കഴിഞ്ഞേ വരൂ എന്നും അദ്ദേഹം അറിയിച്ചു. മുട്ടുശ്ശാന്തിക്ക് പരിചയത്തില്‍ ഒരു കുട്ടിയെയാണ് കിട്ടിയതെന്നും അതിന്ന് ഒന്നും
അറിയില്ല എന്നും നിത്യവും വല്ല സഹായവും വേണോ എന്ന് അന്വേഷിക്കണമെന്നും ഞങ്ങളെ ശട്ടം കെട്ടി. നമ്പൂരിക്കുട്ടിയെ പുറത്തേക്ക് വിളിച്ച് അന്യോന്യം പരിചയപ്പെടുത്തുകയും ചെയ്തു,

പിറ്റേന്ന് മുതല്‍ ഞങ്ങള്‍ രണ്ടാളും രാവിലേയും വൈകുന്നേരവും അമ്പലത്തില്‍ ചെല്ലും. കുട്ടിക്ക് വല്ലതും
ആവശ്യമുണ്ടോ എന്ന് ആരായും. ആദ്യത്തെ ദിവസം തന്നെ ചന്ദനം അരച്ചാല്‍ ശരിയാവുന്നില്ലെന്ന് പയ്യന്‍
പരാതി പറഞ്ഞു.

" അതേയ് ചാണേമ്പില് എത്ര ഒരച്ചാലും ഇത്തിരി വെള്ളം കിട്ടും , അത്രേന്നെ ". ഈ കുട്ടി ചന്ദനം അരച്ച് കൊടുത്തിട്ട് തൊഴാന്‍ വരുന്നോര്‍ക്ക് കിട്ടിയതു തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു.

"ഇനി ഞാന്‍ എന്താ ചെയ്യണ്ടേ " എന്ന് കൊച്ചന്‍ ചോദിച്ചു. എനിക്ക് ഒരു ഉപായം തോന്നി. കുറെ ചന്ദന ഗുളികകള്‍ വാങ്ങുക. അത് വെള്ളത്തിലിട്ട് കുതിര്‍ത്താല്‍ ചന്ദനമായി.

"നല്ല കേമമായി " മാണിക്കന്‍ പറഞ്ഞു " ഒന്നാമത് അത് ചന്ദനമൊന്നുമല്ല. ഈര്‍ച്ചപൊടിയും മഞ്ഞളും
കൂടി അരച്ച് ചേര്‍ത്ത് സെന്‍റ് ചേര്‍ത്തിട്ട് ഉണ്ടാക്കുന്നതാണ് അത്. ചന്ദനത്തിന്‍റെ നിറം അല്ല അതിന്ന് ഉള്ളത് ".

കാര്യം ശരിയാണ്. ഇനി എന്താണ് വേണ്ടത് എന്ന് ഞങ്ങള്‍ ആലോചിച്ചു.

" നല്ല പുറ്റുമണ്ണും ചുണ്ണാമ്പും പാകത്തിന്ന് കൂട്ടി കുഴച്ച് കുറച്ച് ചന്ദനതൈലം ചേര്‍ത്താല്‍ ഒരാളും അത്
ചന്ദനമല്ല എന്ന് പറയില്ല. നമുക്ക് അങ്ങിനെ ചെയ്താലോ " എന്നായി മാണിക്കന്‍ . എനിക്ക് ആ പ്ലാന്‍ തീരെ പിടിച്ചില്ല. എന്നിട്ട് വല്ലവരുടേയും നെറ്റി പൊള്ളി എന്ന് കേള്‍പ്പിക്കണം.

" ഉണ്ണി വിഷമിക്കേണ്ടാ, ചന്ദനം അരച്ചത് ഞാന്‍ എത്തിക്കാം " എന്ന് മാണിക്കന്‍ ഏറ്റു.

എവിടെ നിന്നോ സംഘടിപ്പിച്ച കുറെ ചന്ദനമുട്ടികള്‍ അവന്‍റെ കൈവശമുണ്ട്. മാര്‍ബിള്‍ പണിക്കരില്‍
നിന്നും കിട്ടിയ ഗ്രൈന്‍ഡിങ്ങ് മിഷ്യന്‍റെ പൊട്ടിയ കല്ലുകള്‍ കൊണ്ട് ഉരച്ച് ചന്ദനം ഉണ്ടാക്കി എടുക്കാം . ഏതായാലും ചന്ദനത്തിന്ന് ക്ഷാമം വന്നില്ല.

ദിവസങ്ങള്‍ കടന്നു പോയി. അമ്പലത്തിലേക്ക് അഭിഷേകത്തിന്ന് പാല് കൊടുക്കുന്ന ആള്‍ പശു വിറ്റു.
കറവ വറ്റാറായി എന്നാണ് പറഞ്ഞതത്രേ. "ഒരാഴ്ച്ച പാലിന്ന് എന്താ ചെയ്യാ " എന്നായി പൂജാരി കുട്ടന്‍. അത്രയും ദിവസം വീട്ടില്‍ നിന്ന് കൊടുക്കാമെന്ന് ഞാനേറ്റു.

വൈകുന്നേരം അമ്പലത്തില്‍ ചെല്ലുമ്പോള്‍ ആകെ ബഹളം. വേലുണ്ണി മേനോന്‍ പൂജക്കാരന്‍ കുട്ടിയെ ശകാരിക്കുകയാണ്. മൂത്രം ഒഴിച്ചിട്ട് ശുദ്ധമാക്കാതെ പയ്യന്‍ ശ്രീകോവിലിലേക്ക് ഓടി ചെന്നുവത്രെ. കുട്ടി കരഞ്ഞുകൊണ്ട് നില്‍പ്പാണ്. ഈ സമയത്താണ് മാണിക്കന്‍റെ വരവ്.

കാര്യം മുഴുവന്‍ കേട്ടതും "അപ്ലേയ്, പത്ത് കാശ് വരുമ്പടി ഉള്ള അമ്പലത്തില്‍ ചെന്ന് കമ്മിറ്റി ഉണ്ടാക്കി
പിരിച്ച് കിട്ടുന്നതില്‍ കുറെ കീശയില്‍ ആക്കാന്‍ നോക്കിന്‍ , അതൊക്കെയല്ലേ നിങ്ങള്‍ക്ക് അറിയൂ " എന്ന് അവനൊരു കാച്ച് കാച്ചി. വേലുണ്ണി മേനോന്‍ വാക്കുകള്‍ നഷ്ടപ്പെട്ട് തലയും താഴ്ത്തി പോയി. ഇനി വല്ലതും
പറയാന്‍ നിന്നാല്‍ ഉള്ള മാനവും കൂടി പോകും എന്ന് അയാള്‍ക്ക് അറിയാം .

ഇടക്ക് പാല്‍പായസം വഴിപാട് വരും. ഉണ്ണിക്ക് അത് ഉണ്ടാക്കാന്‍ അറിയില്ല.

" പേടിക്കേണ്ടാന്നേയ്, അതൊക്കെ ഞാന്‍ പറഞ്ഞു തരാം " മാണിക്കന്‍ ഏറ്റു. മാണിക്കന്‍റെ ഉപദേശത്തിന്‍റെ ഗുണമോ, കുട്ടിയുടെ കൈപ്പുണ്യമോ എന്നറിയില്ല, ഉണ്ണി നമ്പൂരി വെച്ച പാല്‍പായസത്തിന്ന് നല്ല പേര് കിട്ടി. കുട്ടിക്ക് കക്കാന്‍ അറിയില്ല, കൊടുത്ത പാലും പഞ്ചസാരയും ഒക്കെ പായസത്തില്‍ ചേര്‍ക്കും. കിഴവന്‍ അത് കൊണ്ടുപോയി ചായ ഉണ്ടാക്കി കുടിക്കും എന്നൊക്കെ ആളുകള്‍ പറഞ്ഞു തുടങ്ങി.

മുപ്പട്ട് വ്യാഴാഴ്ച വൈകുന്നേരം. അമ്പലത്തില്‍ എത്തിയ ഞങ്ങളോട് പിറ്റേന്ന് മൂന്ന് നാല് ശര്‍ക്കര പായസം
ഉണ്ട്, അത് എങ്ങിനെ വെക്കണം എന്ന് അറിയില്ല എന്നൊക്കെ കുട്ടി പറഞ്ഞു.

" എല്ലാറ്റിനും വഴി കാണാം " എന്ന് മാണിക്കന്‍ ഏറ്റു.

" രണ്ട് ചക്ക പഴുത്തത് ഇരിപ്പുണ്ട്. നാളെ കാലത്ത് അത് ചേച്ചിക്ക് കൊണ്ടു പോയി കൊടുത്തിട്ട് ജോലിക്ക് പോയാല്‍ മതി " എന്ന് അന്ന് രാത്രി അമ്മ പറഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തെ ഞാന്‍ അമ്പലത്തില്‍ ചെന്നു. സൂര്യന്‍ ഉദിച്ച് ഉയരുന്നതേ ഉള്ളു. ആളുകള്‍ വന്ന് തുടങ്ങിയിട്ടില്ല. അമ്പലത്തിന്‍റെ മതിലില്‍ മാണിക്കന്‍റെ സൈക്കിള്‍ ചാരി കണ്ടു. അകത്ത് നിന്നും സംഭാഷണം
കേള്‍ക്കാനുണ്ട്. ഞാന്‍ കേറി ചെല്ലുമ്പോള്‍ തിടപ്പള്ളിയില്‍ ചിരവപ്പുറത്ത് ഇരുന്ന് മാണിക്കന്‍ നാളികേരം
ചിരകുന്നു. അവന്‍റെ ചുണ്ടിലിരുന്ന സിഗററ്റും അടുപ്പിലെ തീയും ഒരുപോലെ പുകയുന്നുണ്ട്. ചുമരും ചാരി
ഉണ്ണി നമ്പൂതിരി നോക്കി നില്‍ക്കുകയാണ്. ഈറന്‍ തോര്‍ത്ത് ചുറ്റിയ നമ്പൂരിക്കുട്ടി തണുത്ത് വിറക്കുകയാണ്.

എന്നെ കണ്ടതും മാണിക്കന്‍ തല ഉയര്‍ത്തി.

" വായനശാലയില്‍ നിന്നും വരുന്ന വഴിക്ക് കേറീതാ. അരി വെന്തു കഴിഞ്ഞു. ശര്‍ക്കര പാനിയാക്കി കല്ലുകള്‍ അരിച്ച് വെച്ചു. ഈ നാളികേരം കൂടി ചിരകി കൊടുത്തിട്ട് വേണം പല്ലുതേപ്പും കുളിയും കഴിച്ച് എനിക്ക് വീട്ടിലേക്ക് പോവാന്‍ " ഇത്രയും പറഞ്ഞ് തലയും താഴ്ത്തി മഹാന്‍ വീണ്ടും പണിയില്‍ മുഴുകി.

4 comments:

rajji said...

ഗണപതിക്ക്‌ ഒരു തേങ്ങ ഉടച്ചു കൊണ്ട്(ബ്ലോഗുലകത്തിലും പതിവുള്ള രീതി) തുടങ്ങട്ടെ. ഭഗവാന് കൂടുതല്‍ ആസ്വാദ്യം മാണിക്കന്റെ നിവേദ്യം തന്നെ ആവും തീര്‍ച്ച.

keraladasanunni said...

Dear rajji
ശരിയാണ്. ശ്രീരാമചന്ദ്രന് ശബരി പഴങ്ങള്‍ കടിച്ച് നോക്കി മധുരമുള്ളവ മാത്രം നല്‍കിയത് ഭഗവാന്‍ സസന്തോഷം സ്വീകരിച്ചതുപോലെ മാണിക്കന്‍റെ അജ്നതയും ഉദ്ദേശശുദ്ധിയും കണക്കിലെടുത്ത് ദൈവം ആ നിവേദ്യം കൈക്കൊള്ളും.
palakkattettan


കണ്ണനുണ്ണി said...

മാണിക്കനെ പോലെ എത്ര കഥാപാത്രങ്ങള്‍ അല്ലെ...നാട്ടിന്‍പുറത്ത് ?

keraladasanunni said...

മാണിക്കനെപ്പോലെയുള്ള ശുദ്ധാത്മാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെ നന്മയാണ്' നാടിന്‍റെ സുകൃതം. നന്ദി.കണ്ണനുണ്ണി
palakkattettan

No comments:

Post a Comment