Saturday, February 12, 2011

38. കടമകള്‍ തീര്‍ക്കാനായി.

Sunday, July 26, 2009


'' പന്ത്രണ്ട് സെന്‍റ് സ്ഥലം ഉണ്ട് അവളുടെ പേരില്, ഏഴെട്ട് പവന്‍റെ ഉരുപ്പടിയും '' ഒരു ദിവസം മാണിക്കന്‍ പറഞ്ഞു '' പക്ഷെ ഉള്ളതില്‍ മുക്കാലും പണയത്തിലാണ് ''. പാലത്തിന്ന് തൊട്ടുള്ള തിണ്ടില്‍ ഞങ്ങള്‍ സന്ധ്യക്ക് കാറ്റേറ്റ് ഇരിക്കുകയാണ്. ആരെ കുറിച്ചാണ് അവന്‍ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. അവന്ന് ഏതോ കല്യാണാലോചന വന്നിട്ടുണ്ടായിരിക്കുമെന്ന് ഞാന്‍ കരുതി.

'' എവിടുന്നാ പെണ്‍കുട്ടി '' എന്ന് ഞാന്‍ ആരാഞ്ഞു. അവന്‍ എന്നെ നോക്കി.

'' നിനക്ക് അത് അറിയില്ല അല്ലേ '' എന്നൊരു ചോദ്യം.

'' നിനക്ക് എവിടുന്നാണ് കല്യാണാലോചന വന്നത് എന്ന് പറയാതെ ഞാന്‍ എങ്ങിനെയാ അറിയുക '' എന്ന് ഞാന്‍ ചോദിച്ചു.

'' അയ്യടാ '' മാണിക്കനൊന്ന് ചിരിച്ചു '' ഇവിടെ ആര്‍ക്കാ കല്യാണാലോചന വന്നിരിക്കുന്നത്, ഞാന്‍ പറഞ്ഞത് നമ്മടെ അഹമ്മദ് കുട്ടിക്കാന്‍റെ മകളുടെ കാര്യമാ ''. അവളുടെ സ്വത്ത് വിവരം ഇപ്പോള്‍ എന്തിനാണ് ഇവന്‍ വര്‍ണ്ണിക്കുന്നത് എന്ന് എനിക്ക് തീരെ മനസ്സിലായില്ല. ഞാനത് അവനോട് തുറന്ന് ചോദിച്ചു.

'' ഒരു നറുക്ക് ചേര്‍ന്നത് ചിറ്റെത്തി '' അവന്‍ പറഞ്ഞു '' കറണ്ട് കിട്ടുമ്പൊ തള്ളക്ക് ഒരു ടി.വി. വാങ്ങിക്കണമെന്ന് മോഹിച്ചു, പിന്നെ ''. മാണിക്കന്‍ മോഹങ്ങളുടെ കെട്ടഴിച്ചു. അടുത്ത ആഴ്ച നറുക്കിന്‍റെ പണം കിട്ടും . വിറ്റ ടി. വി. എസ്സിന്ന് പകരം ഒരു ബൈക്ക് വാങ്ങണം. ഒരു കട്ടില്‍ വാങ്ങണം. അഞ്ചാറ് കസേലകള്‍ വാങ്ങണം. ആരെങ്കിലും വന്നാല്‍ ഇരിക്കാന്‍ കൊടുക്കാന്‍ ഒന്നും ഇല്ല. മാഷടെ വീട്ടില്‍ നിന്നാണ് ബന്ധുക്കള്‍ വന്ന ദിവസം കസേലകള്‍ കൊണ്ടു വന്നത്. എപ്പോഴും അന്യന്‍റെ അടുത്ത് എരക്കാന്‍ പറ്റുമോ. ഇങ്ങിനെ ചില മോഹങ്ങളുണ്ട്''.

'' അതിനെന്താ പണം കിട്ടിയതും ടൌണില്‍ ചെല്ലണം. വേണമെന്ന് തോന്നുന്നതൊക്കെ വാങ്ങണം. അത്ര തന്നെ ' ഞാന്‍ പറഞ്ഞു. ' മാണിക്കന്‍ ഒന്ന് ചിരിച്ചു. ' അതൊന്നും നടക്കില്ല, അതിന്ന് മുമ്പ്കുറെ ബാദ്ധ്യതകള്‍ തീര്‍ക്കാനുണ്ട്
'അവന്‍റെ ശബ്ദത്തില്‍ വല്ലാത്തൊരു കടുപ്പം ഉണ്ടെന്ന്എനിക്ക് തോന്നി. പാവം. വീട് പണി കഴിഞ്ഞതല്ലേ, വല്ല കടവും കാണും . എത്ര കടം ഉണ്ട്, ആര്‍ക്കൊക്കെ കൊടുക്കാനുണ്ട് എന്നൊക്കെ ഞാന്‍ തിരക്കി. '' ദൈവം സഹായിച്ച് വീട് പണി ചെയ്ത വകയില്‍ കാല്‍ പൈസ കടം ഇല്ല. ആരോടും കടം വാങ്ങിയിട്ടില്ല എന്നതാണ് സത്യം. പലരും അറിഞ്ഞ് തന്നു. അത് വെച്ച് ആവത് പോലെ പണി ചെയ്തു.

പിന്നെ എന്താണ് ബാദ്ധ്യത എന്ന് ഞാന്‍ അന്വേഷിച്ചു. '' ഞാന്‍ പറഞ്ഞില്ലേ. പെണ്ണിന്‍റെ പണ്ടങ്ങള്‍ ഒക്കെ പണയത്തിലാണ്. അത് എടുത്ത് കൊടുക്കാന്‍ അവള്‍ക്ക് ആരാണ് ഉള്ളത്. അഹമ്മദ് കുട്ടിക്ക കഷ്ടപ്പെട്ട് മരം വെട്ടി ഉണ്ടാക്കിയതാണ്. താത്തമ്മ അത്കളയാതെ നോക്കി. നമ്മളുടെ നോക്ക് പോരാത്തത് കാരണം അത് പോയീന്ന് വരാന്‍ പാടില്ല. പണയം വെച്ചത് എടുത്തിട്ട് മതി ബാക്കി ചിലവുകള് "‍.

പറഞ്ഞത് പോലെ തന്നെ മാണിക്കന്‍ ചെയ്തു. ചിട്ടിപ്പണം കിട്ടിയതും ബാങ്കില്‍ ചെന്ന് പണയം വെച്ചത് എടുക്കാന്‍ നോക്കി. താത്തമ്മയാണ്പണ്ടങ്ങള്‍ പണയം വെച്ചത്. അവര് മരിച്ചും പോയി. എന്തൊക്കേയോ കടലാസുകള്‍ ശരിയാക്കിയാലെ ഉരുപ്പടികള്‍ കിട്ടു. ചെറിയ സംഖ്യകള്‍ക്കാണ് ഒക്കെയും പണയം വെച്ചത്. മുതലും പലിശയും കണക്കാക്കി കുറച്ച് ബാക്കി നിര്‍ത്തി കടം വീട്ടി. അമ്മക്ക് ഒരു കട്ടിലും നാല് കസേലയും വാങ്ങി. പണം തീരും മുമ്പ് നാളെ തന്നെ ടി.വി. വാങ്ങണം. കറണ്ട് കിട്ടുമ്പൊ കണ്ടാല്‍ മതി. ടി.വി. വാങ്ങാനും ബാങ്കിലേക്കുള്ള കടലാസ് ശരിയാക്കാനും ഞാന്‍ കൂടി ചെല്ലണമെന്ന് അവന്‍ എന്നോട് ആവശ്യപ്പെട്ടു. പിറ്റേന്ന് പതിനാലിഞ്ച്
ടി. വി യും സ്റ്റാന്‍ഡും വാങ്ങി.

അവന്‍റെ അമ്മക്ക് മുണ്ടും തുണികളും അവന്ന് ലുങ്കിയും ബനിയന്‍ ഷര്‍ട്ടുകളും വാങ്ങി. പെണ്‍കുട്ടിക്ക് സാരിയും ജാക്കറ്റ് തുണിയും നൈറ്റികളും ഒക്കെ ആയി ഒരു കെട്ട് വേറെ. എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കി വന്ന തുക ബൈക്ക് വാങ്ങാന്‍ തികയില്ല. വരട്ടെ അതൊക്കെ പിന്നീടാവാം, കടം വരുത്താനൊന്നും വയ്യ എന്നും പറഞ്ഞ് തല്‍ക്കാലം
ആ പ്ലാന്‍ മാറ്റിവെച്ചു. അതില്‍ അവനേക്കാള്‍ നിരാശ എനിക്കായിരുന്നു. വല്ലപ്പോഴെങ്കിലും ഒരു രസത്തിന്നായി
അവന്‍റെ ബൈക്ക് ഓടിക്കാന്‍ എടുക്കണമെന്ന് കരുതിയിരുന്നതാണ്.

മാസം ഒന്ന് കഴിഞ്ഞു. ഇതിനകം മാണിക്കന്‍റെ വീട്ടില്‍ വൈദ്യുതി എത്തി. മാണിക്കന്‍റെ അയല്‍പക്കത്തെ പിള്ളേര്‍ വീട്ടില്‍ നിന്ന് ഒഴിഞ്ഞ നേരമില്ല. അമ്മയ്ക്കും പെണ്‍കുട്ടിക്കും സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

'' ആ പെണ്ണ് ഉള്ളത് നന്നായി '' മാണിക്കന്‍ പറഞ്ഞു '' തള്ള ടി.വി. ഇടാനൊന്നും പഠിച്ചില്ല. അവള്‍ ഉള്ളത് കൊണ്ട് കാണാന്‍ പറ്റുന്നു. വൈകാതെ അതിനെ ആരുടെങ്കിലും കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം''. ഒരു ജ്യേഷ്ഠന്‍റെ സ്വരമാണ് അവനില്‍ നിന്ന് കേട്ടത്. അന്യന്‍റെ പെണ്‍കുട്ടി. മുജ്ജന്മ യോഗം കാരണം അവളുടെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. ഇനി കാര്യങ്ങള്‍ അതാതിന്‍റെ വഴി പോലെ നടത്തണം .

അഹമ്മദ് കുട്ടിക്ക ഇസ്ലാമാണ്. താത്തമ്മ എന്താണെന്ന് അറിയില്ല. അവര്‍ ഒരു പള്ളിയിലും അമ്പലത്തിലും പോയി കണ്ടിട്ടില്ല. മകളും അങ്ങിനെ തന്നെ. സ്കൂളില്‍ പോവുന്ന നേരത്ത് ചിലപ്പോള്‍ അവള്‍ തട്ടം ഇടും. അഹമ്മദ് കുട്ടിക്ക ഈ കാര്യങ്ങളില്‍ ഒരിക്കലും വീട്ടിലുള്ളവരെ നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും മകളെ തന്‍റെ രീതിയില്‍ കാണണമെന്ന് ആഗ്രഹം ഉള്ളതായി മൂപ്പര് ഇടക്കൊക്കെ പറയാറുണ്ട്. താന്‍ അവരുടെ സമുദായത്തില്‍ നിന്ന് പെണ്ണിന് ഒരു ചെറുക്കനെ അന്വേഷിക്കുന്നുണ്ടെന്നും അവന്‍ പറഞ്ഞു.

ദിവസങ്ങള്‍ കടന്നു പോയി. നിറഞ്ഞ ചിരിയുമായി ഒരു ദിവസം മാണിക്കന്‍ വീട്ടിലെത്തി. അമ്മ മുറ്റത്തെ മുത്തങ്ങ പുല്ലുകള്‍ വലിക്കുകയാണ്. ചെറിയൊരു ഇരുമ്പ് കമ്പിയുമായി മുത്തങ്ങ കിഴങ്ങുകള്‍ കുത്തിയെടുക്കാനായി ഞാന്‍ അമ്മയോടൊപ്പമുണ്ട്.

'' തമ്പ്രാട്ട്യേ'' അവന്‍ പറഞ്ഞു'' പെണ്‍കുട്ടിക്ക് ഒരു കുടിയപ്പാട് ശരിയായി ''.

കുറെയേറെ ആലോചിച്ച് നടന്നിട്ടാണ് ഒരെണ്ണം ഒത്ത് വന്നത്. ഒന്നുകില്‍ സ്വത്തും മുതലും പോരാ, അല്ലെങ്കില്‍ ഉമ്മയും ബാപ്പയും ഇല്ല, ഇനി ചിലര്‍ക്ക് പെണ്ണിന് പഠിപ്പ് പോരാ. ഭാഗ്യത്തിന് അവള്‍ സുന്ദരിക്കുട്ടി ആയതിനാല്‍ ആരും ചന്തം പോരാ എന്ന് പറഞ്ഞിട്ടില്ല.

അളിയന്‍ ചെക്കന്‍ കറുത്തിട്ടാണ്. പഠിപ്പും പോരാ. ഇതൊക്കെ നോക്കി നടന്നാല്‍ ആണിനെ കിട്ടേണ്ടേ. അത് ശരിയാണെന്ന് അമ്മ സമ്മതിച്ചു. നിറത്തിലും രൂപത്തിലും ഒന്നുമല്ല കാര്യം. സ്വഭാവമാണ് നന്നാവേണ്ടത്. എല്ലാം ഉണ്ടായി സ്വഭാവം മോശമായാല്‍ തീര്‍ന്നില്ലേ. ചെക്കന് ഓട്ടോറിക്ഷ ഓടിക്കലാണ് പണി. നിക്കാഹ് നടത്താന്‍ പള്ളിക്കാരുമായി സൈതാലിക്ക വരും. അവളുടെ ബാപ്പയുടെ മനസ്സ് പോലെ ചടങ്ങ് നടത്തണം .

ചിലവുകളെ പറ്റി അമ്മ അന്വേഷിച്ചു. പത്ത് പവനും അമ്പതിനായിരം ഉറുപ്പികയും ചെക്കന് കൊടുക്കണം. തുണിത്തരവും കല്യാണ ചിലവും പുറമെ.

'' നീയെന്താ കണ്ടിരിക്കുന്നത് '' അമ്മ ചോദിച്ചു '' ആ പെണ്ണിന്‍റെ വീടും പറമ്പും വില്‍ക്കാനാണോ ഉദ്ദേശം ''.

'' അയ്യേ '' മാണിക്കന്‍ പറഞ്ഞു '' അതിന്‍റെ സ്വത്തും മുതലും വിറ്റ് തുലച്ച് ഞാന്‍ കല്യാണം നടത്തില്ല. അങ്ങിനെ ചെയ്യുന്ന ആള്‍ക്കാരുണ്ടാവും. ചെലപ്പൊ അതിന്ന് വല്ലതും പറ്റിക്കാനും നോക്കും. അതൊന്നും നമുക്ക് പറ്റില്ലാപ്പാ. ആ ഭൂമി അവളുടെ ബാപ്പയുടെ ഓര്‍മ്മക്ക് ഇരിക്കട്ടെ ''.

പണത്തിന്ന് എന്താ വഴി കണ്ടിരിക്കുന്നത് എന്ന് ചോദിച്ചതിന്ന് അവന്‍റെ വീടും സ്ഥലവും ഒന്നുകില്‍ പണയപ്പെടുതും പറ്റിയില്ലെങ്കിലോ വില്‍ക്കും എന്ന് അവന്‍ അറിയിച്ചു.

'' ഇപ്പോഴല്ലേ വീട് ഉണ്ടായത്. മുമ്പ് കെട്ടി മറക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഷീറ്റ് കളഞ്ഞിട്ടില്ല. ഇതുവരെ കഴിഞ്ഞ പോലെ ഞാനും അമ്മയും കഴിയും. എല്ലാം വിറ്റു തുലച്ചാലും വേണ്ടില്ല, അവളെ നല്ല ഒരുത്തന്‍റെ കയ്യില്‍ പിടിച്ച് ഏല്‍പ്പിക്കണം '' അവന്‍ പറഞ്ഞു നിര്‍ത്തി. അല്‍പ്പം അമ്പരപ്പോടെ അതിലേറെ ആദരവോടെ ഞാനും അമ്മയും അവനെ നോക്കി.

0 comments:

1 comment:

  1. അല്‍പ്പം അമ്പരപ്പോടെ അതിലേറെ ആദരവോടെ ഞാനും അമ്മയും അവനെ നോക്കി.

    ReplyDelete