Sunday, February 13, 2011

40. ശത്രുദോഷം .

Tuesday, November 9, 2010

'' നീ കൈ വെച്ച എന്തെങ്കിലും കാര്യം നേരാമണ്ണം മേല്‍ കൂടീട്ടുണ്ടോടാ മാണിക്കാ '' ഹോട്ടല്‍ പൊളിഞ്ഞു പോയതിന്ന് ശേഷം വീട്ടിലെത്തിയ മാണിക്കനോട് അമ്മ ചോദിച്ചു.

'' അത് തമ്പ്രാട്ട്യേ എന്തൊക്കെ നല്ലത് വരണംന്ന് വിചാരിച്ച് ഓരോന്ന് തുടങ്ങ്യാലും ഒടുക്കം സംഗതി വടി
കുത്തി പിരിയും ''.

'' വല്ലാത്തൊരു തലേലെഴുത്താണ് നിന്‍റെ '' അമ്മ പറഞ്ഞു '' നല്ല കണിയാറ പണിക്കരെ കൊണ്ട് നിന്‍റെ
ജാതകം നോക്കിക്കണം ''.

'' തമ്പ്രാട്ട്യേ, അതിന്ന് എനിക്ക് ജാതകം ഒന്നും ഇല്ല. ഒരു ഓലേല് ജനിച്ച സമയം കുറിച്ച് വാങ്ങ്യേത്
അമ്മ കളയാണ്ട് സൂക്ഷിച്ച് വെച്ചിട്ടുണ്ട് ''.

'' അത് മതി. ആരെക്കൊണ്ടെങ്കിലും അതൊന്ന് നോക്കിക്ക് ''.

മാണിക്കന്ന് അത്രയും മതിയായിരുന്നു. എന്ത് കേട്ടാലും അതിന്ന് പുറകെ ചാടിപ്പുറപ്പെടുന്ന സ്വഭാവമാണല്ലോ അവന്‍റേത്.

'' ഇന്നന്നെ ഞാന്‍ നോക്കിക്കുന്നുണ്ട് '' എന്നും പറഞ്ഞ് ആള്‍ പുറപ്പെട്ടു,

അന്ന് വൈകുന്നേരം വളരെ സന്തുഷ്ടനായിട്ടാണ് അവന്‍ വന്നത്.

'' തമ്പ്രാട്ടി പറഞ്ഞപോലെ ഞാന്‍ പണിക്കരെ ചെന്നു കണ്ടു '' അവന്‍ പറഞ്ഞു '' അപ്പോഴല്ലേ വിവരം
മനസ്സിലാവുന്നത് ''.

'' എന്താ അയാള്‍ പറഞ്ഞത് ''.

'' എനിക്ക് ശത്രുദോഷം ഉണ്ടത്രേ. നന്നാവാന്‍ സമ്മതിക്കില്ല എന്നാ പറഞ്ഞത് ''.

ഉമ്മറത്ത് എന്തോ എഴുതിക്കൊണ്ടിരുന്ന അച്ഛന്‍ അത് നിര്‍ത്തി മുഖമുയര്‍ത്തി നോക്കി.

'' ഇനി അതിന്ന് എന്താ ചെയ്യണ്ടത് ''.

'' വീട്ടില്‍ വെച്ച് ഒരു ഒരു ഹോമം ചെയ്യണം. പിന്നെ ഒരു മഹാലക്ഷ്മി യന്ത്രം വീട്ടില്‍ വെക്കും വെണം ''.

'' ഇതിനൊക്കെ പൈസ വരില്ലേടാ ''.

'' ഉവ്വ്. ഹോമത്തിന്ന് രണ്ടായിരത്തി അഞ്ഞൂറ് ഉറുപ്പിക വേണം. വെള്ളി തകിടില്‍ യന്ത്രം എഴുതി പൂജിച്ച്
തരുന്നതിന്ന് ആയിരം ഉറുപ്പിക വേറേയും ''.

'' പൈസക്ക് എന്താ വഴി '' കേട്ടു നിന്ന ഞാന്‍ ചോദിച്ചു.

'' അമ്മയ്ക്ക് ഒരു നറുക്ക് കിട്ട്യേതുണ്ട്. സെയ്തുക്കാന്‍റെ മകള് തുന്നല് പഠിക്കാന്‍ പോണുണ്ട്. അവള്‍ക്ക്
ഒരു തുന്നല്‍ മിഷ്യന്‍ വാങ്ങണം എന്ന് വിചാരിച്ചതാ. നമുക്ക് ദോഷം ഉള്ളപ്പോള്‍ അത് മാറ്റലല്ലേ ആദ്യം
വേണ്ടത് ''.

'' ഇത്രയൊക്കെ കാശ് കളയണോടാ '' അമ്മയ്ക്ക് പണം ചിലവാകുന്നതിലാണ് സങ്കടം.

'' പണിക്കരെ കണ്ട് വന്നതും ഉള്ള പണം ഞാന്‍ കൊണ്ടു പോയി കൊടുത്തു ''.

എഴുത്ത് നിര്‍ത്തി അച്ഛന്‍ എഴുന്നേറ്റ് വന്നു.

'' എന്താ സംഭവം '' അച്ഛന്‍ ചോദിച്ചു.

നടന്ന കാര്യങ്ങള്‍ മുഴുവന്‍ ഒന്നു കൂടി വിവരിച്ചു.

'' ഒരു കാര്യം ഞാന്‍ പറയാം '' അച്ഛന്‍ പറഞ്ഞു '' ബാക്കി ഒക്കെ സമ്മതിച്ചാലും ഇവന്ന് ശത്രുദോഷം
ഉണ്ട് എന്ന് പറഞ്ഞത് മാത്രം ഞാന്‍ വിശ്വസിക്കില്ല. ആര്‍ക്കാണ് ഇവനോട് വിരോധം തോന്നാന്‍
കഴിയുക ''.

'' നീ ചെന്ന് ആ പണം മടക്കി വാങ്ങ് '' അമ്മ പറഞ്ഞു '' നമുക്ക് വേറെ വല്ലവരോടും നോക്കിച്ച് പരിഹാരം
കാണാം ''.

'' അത് പറ്റില്ല. കൊടുത്ത പണം തിരിച്ച് തരില്ല. പിന്നെ മഹലാക്ഷ്മി യന്ത്രത്തിന്‍റെ വില ഇതൊന്ന്വല്ല.
ടി. വീ.ല് പരസ്യം കാണാറുള്ളതാ. എന്നോടുള്ള സ്നേഹം കൊണ്ട് പണിക്കര് വില കുറച്ച് തന്നതാ ''.

അമ്മ മൂക്കത്ത് വിരല്‍ വെച്ചു.

'' ഏലസോ, കുബേര യന്ത്രമോ, മഹാലക്ഷ്മി യന്ത്രമോ ആര്‍ക്കെങ്കിലും വേണച്ചാല്‍ ഞാന്‍ ചെന്ന് പറഞ്ഞാല്‍
മതി, പണിക്കര് അത് ഉണ്ടാക്കി കൊടുക്കും " മാണിക്കന്‍ പറഞ്ഞു '' അതിന്ന് എനിക്ക് അഞ്ഞൂറ് ഉറുപ്പിക
കമ്മീഷനും തരും. ഞാന്‍ ആളുകളെ പിടിച്ച് കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട് ''.

ഇതും കൂടി കേട്ടതോടെ അച്ഛന്‍ ചൂടായി.

'' തന്നെയാണ് ഞാന്‍ കുറ്റം പറയ്വാ '' അച്ഛന്‍ പറഞ്ഞു '' മിണ്ടാണ്ടെ ഇരിക്കുന്ന ഇവനെ പിടിച്ച് ഇത് മാതിരി
എടവാടിന്ന് വിടണ്ട വല്ല കാര്യൂം ഉണ്ടോ തനിക്ക് ''.

'' ഇവന്‍ ഇതൊക്കെ ചെയ്യുംന്ന് ഞാന്‍ അറിഞ്ഞോ '' അമ്മ കയ്യ് കഴുകി.

'' ഇവന്ന് നല്ല ജോലി കിട്ടാന്‍ എന്താ ചെയ്യേണ്ടത് എന്ന് ഞാന്‍ ചോദിച്ചു '' എന്നെ ചൂണ്ടിക്കാട്ടി മാണിക്കന്‍ പറഞ്ഞു '' ഭാഗ്യ ദോഷം മാറി ജോലി കിട്ടാന്‍ ഉള്ള ഏലസ്സും യന്ത്രവും എഴുതാന്‍ ഏര്‍പ്പാടാക്കി കഴിഞ്ഞു.
അതിന്ന് അയ്യായിരം ഉറുപ്പിക കൊടുക്കണം '' .

അമ്മയുടെ മുഖത്ത് നിഴലിച്ച ഭാവം മറക്കാന്‍ ആവില്ല.

1 comment:

  1. എന്ത് കേട്ടാലും അതിന്ന് പുറകെ ചാടിപ്പുറപ്പെടുന്ന സ്വഭാവമാണല്ലോ അവന്‍റേത്. പാവം മാണിക്കന്‍

    ReplyDelete