Tuesday, February 8, 2011

10. ഒഡോമോസ് .

Monday, September 22, 2008


ഉച്ച ഊണുകഴിഞ്ഞു ഉറങ്ങുമ്പോഴാണ്, മാണിക്കന്‍ വന്നു കാത്തു നില്‍ക്കുന്നു എന്ന വിവരം അമ്മ വന്നു പറഞ്ഞത്. അവന്‍റെ അടുത്തു ചെന്നപ്പോള്‍ വേഗം ഷര്‍ട്ട് ഇട്ടു വാ എന്നു പറഞ്ഞതനുസരിച്ച്, അകത്തു ചെന്ന് ഷര്‍ട്ടിട്ട് കൂടെ ചെന്നു. കവലയില്‍ എത്തുന്നതു വരെ എങ്ങോട്ടാണ്, എന്ന് അവന്‍ പറഞ്ഞില്ല. അല്ലെങ്കിലും അവന്‍ അങ്ങിനെയാണ്, എല്ലാ കാര്യവും അവസാന നിമിഷം വരെ സസ്പെന്‍സ് ആയി നിര്‍ത്തും.

എനിക്ക് ഉറക്കചടവ് മാറിയിരുന്നില്ല. ബസ്സ് വന്നതും അവന്‍ എന്നേയും കൂട്ടി അതില്‍ കയറി. തിരക്ക് ഇല്ലാത്ത സമയമായിരുന്നതിനാല്‍ ഒരു സീറ്റിലായിരുന്നു ഞങ്ങള്‍ ഇരുന്നത്. "നാളെ ഞാന്‍ മധുരക്ക് പോവും, അത്യാവശ്യം ചില സാധനങ്ങള്‍ വാങ്ങണം, അതിനാണിപ്പോള്‍ പോവുന്നത് " യാത്രയുടെ ഉദ്ദേശം അവന്‍ വെളിപ്പെടുത്തി.

ഒരാഴ്ച മുമ്പായിരുന്നു അവന്‍ പദ്ധതി വെളിപ്പെടുത്തിയത്. മധുരയില്‍ ഒരു പരിചയക്കാരന്‍ വിളിച്ചിട്ടുണ്ട്. തേനീച്ച വളര്‍ത്തല്‍, നൂല്‍നൂല്‍പ്പ്, സോപ്പ് നിര്‍മ്മിക്കല്‍ എന്നിവ പഠിപ്പിക്കുന്ന ട്രെയ്നിങ്ങ് സ്ഥലത്തെ ഉദ്യോഗസ്ഥനാണ്, വിളിച്ച ആള്‍. അവിടെ ചെന്നാല്‍ ജോലി കിട്ടും. വേണമെങ്കില്‍ സ്വന്തമായി സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കാം.

മാണിക്കന്‍റെ മോഹം സോപ്പ് നിര്‍മ്മിച്ച് വില്‍ക്കുക എന്നതാണ്. നല്ല ഒന്നാന്തരം സോപ്പ്. സാധനം നന്നായാല്‍ ധാരാളം വിറ്റുപോകും. പെട്ടെന്ന് പണക്കാരനാകാം. സാധാരണ സ്ത്രീകളുടെ പടമാണ്,പരസ്യത്തിന്ന് കൊടുക്കുക. മാണിക്കന്‍റെ സോപ്പിന്ന് ലാലേട്ടന്‍റെ ഫോട്ടോ പരസ്യം ചെയ്യും. അവന്‍ മോഹന്‍ലാലിന്‍റെ ആരാധകനാണ്, ഇടിഞ്ഞു വീഴാറായ അവന്‍റെ ഒറ്റമുറി വീട്ടിലെ അലങ്കാരം ഭിത്തിയില്‍ തൂക്കിയ അയ്യപ്പന്‍റേയും മോഹന്‍ലാലിന്‍റേയും ഫോട്ടോകളാണ്. വാസ്തവത്തില്‍ എനിക്കും ലാലേട്ടനെ ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ച് ലാലേട്ടന്‍റെ പല പടങ്ങളും ഒന്നിലേറെ തവണ കാണാറുണ്ട്.

പാലക്കാട് എത്തിയതും സാധനങ്ങള്‍ വാങ്ങാനുള്ള പരക്കം പാച്ചിലായി. ഒരു പെട്ടി, ഷേവിങ്ങ് സ്റ്റിക്ക്, ചെറിയ അലുമിനിയം പാത്രങ്ങള്‍, പുല്ലുപായ, തോര്‍ത്ത്, പുതപ്പ് എന്നീ അത്യാവശ്യ സാധനങ്ങള്‍. ഒടുവില്‍ മറന്നത് ഓര്‍മ്മ വന്നതുപോലെ, കൊതുകിനെ ഓടിക്കാന്‍ വല്ലതും വാങ്ങണമെന്നായി അവന്‍.

വിവിധ തരം സാധനങ്ങള്‍ പീടീകക്കാരന്‍ അവന്ന് കാട്ടി കൊടുത്തു. ലിക്വിഡേറ്റര്‍ ഉപയോഗിക്കാന്‍ പ്ളഗ് വേണം, കൊതുകുതിരി കത്തിച്ചാല്‍ കിടക്കപ്പായക്ക് തീ പിടിച്ചാലോ എന്ന ആശങ്ക. അവസാനം ഒഡോമോസിലെത്തി. അതാണെങ്കില്‍ ഒരു കുഴപ്പവും ഇല്ല. കിടക്കാന്‍ നേരം ദേഹത്ത് പുരട്ടിയാല്‍ മതി. മാണിക്കന്‍ 33 രൂപ കൊടുത്തു വലിയ ഒരു ട്യൂബ് ഒഡോമോസ് വാങ്ങി.

കടയില്‍ നിന്നും ഇറങ്ങിയപ്പോള്‍, ചായ കുടിക്കാമെന്നായി അവന്‍. ഒരു നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലിലാണ്, ഞങ്ങള്‍ കയറിയത്. മാണിക്കന്ന് പൊറോട്ടയും ബീഫ് ഫ്രൈയും. എനിക്ക് ചപ്പാത്തിയും മുട്ടക്കറിയും. ഒരോ സ്ട്രോങ്ങ് ചായ കൂടി ആയപ്പോള്‍ കുശാലായി. ടിപ്പും കൊടുത്ത് ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അവന്‍റെ കീശ
കാലി. എന്‍റെ കയ്യില്‍ പണം വല്ലതും ഉണ്ടോ, എന്ന് അവന്‍ തിരക്കി. കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റു ചെന്ന എന്‍റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. തിരിച്ചുപോരാന്‍ വകയില്ലാതെ ഞങ്ങള്‍ കുടുങ്ങി. കാണുന്ന പരിചയക്കാരോട് ചോദിക്കാന്‍ അഭിമാനം സമ്മതിക്കുന്നില്ല. കുറെ നേരം പല പോംവഴികളും ആലോചിച്ചു നടന്നു.

ഒടുവില്‍ അവസാനം കയറിയ കടയുടെ മുമ്പില്‍ എന്നെ നിര്‍ത്തി, മാണിക്കന്‍ കടയിലേക്കു കയറി. കുറച്ചു നേരം അവന്‍ പീടികക്കാരനോട് എന്തോ സംസാരിച്ചു നിന്നു. അവിടെ നിന്നും ഇറങ്ങി നേരെ ബസ് സ്റ്റാന്‍റിലേക്ക്. ആദ്യം പുറപ്പെട്ട ബസില്‍ കയറി. 14 രൂപ ബസ് ചാര്‍ജ്ജ് മാണിക്കന്‍ കൊടുത്തു. ബസ് ഇറങ്ങിയപ്പോള്‍ എനിക്ക് അവന്‍ ഒരു രൂപ തന്നു. വേറൊരു ഒരു രൂപ അവന്‍ സ്വന്തം പോക്കറ്റിലും ഇട്ടു. എനിക്ക് ഒന്നും പിടികിട്ടിയില്ല.

മിഴിച്ചു നിന്ന എന്നോട് മാണീക്കന്‍ ആ രഹസ്യം പറഞ്ഞു. മുപ്പത്തി മൂന്ന് രൂപക്കു വാങ്ങിയ ഒഡോമോസ്, അതേ കടയില്‍ പതിനാറു രൂപക്ക് വിറ്റിട്ടായിരുന്നു ബസ് കൂലിക്കുള്ള പണം സ്വരൂപിച്ചത്.

2 comments:

rajji said...

manikkan is a living legend..:)

ജയരാജന്‍ said...

ഹ്‌മ്മ്ം :) മാണിക്കനാണ് താരം!

No comments:

Post a Comment