Tuesday, February 8, 2011

13. ഒന്നില്‍ തൊട്ടാല്‍..........

Friday, September 26, 2008


അങ്ങിനെ ഗുരുവായുര്‍ യാത്ര പാതി വഴിയില്‍ മുടങ്ങി. മാണിക്കന്‍റെ മുഖം വിവര്‍ണ്ണമായിരുന്നു. ഞാനും അല്‍പ്പം പരവശനായി. എന്‍റെ നോട്ടത്തില്‍ യാതൊരു വിധം പരിഭ്രമവും ഇല്ലാത്തത് നൊസ്സന്‍ മാഷക്ക് മാത്രമായിരുന്നു. ആവശ്യമായ രേഖകള്‍ ഇല്ലാത്തത്, മാരുതി കാറിന്‍റെ ഉടമ ശരിക്കും മുതലാക്കി. യഥാര്‍ത്ഥ റിപ്പയര്‍ ചിലവിന്‍റെ മൂന്നിരട്ടി പണമാണ് അദ്ദേഹം നഷ്ട പരിഹാരം ചോദിച്ചത്. എല്ലാവരും കൂടി മദ്ധ്യസ്ഥം പറഞ്ഞ് പിശകി നോക്കാം എന്ന് കരുതിയപ്പോഴാണ്, മാഷിന്‍റെ വായില്‍നിന്നും ഹിമാലയന്‍ വിഡ്ഢിത്തം പുറത്ത് വന്നത്.

" എന്തായാലും അബദ്ധം പറ്റാനുള്ളത് പറ്റി, ഇനി അദ്ദേഹത്തിന്ന് വിഷമം വരരുത്, ആ കാര്‍ വിലക്കെട്ടി നമുക്ക് എടുക്കാം".

ആരും പ്രതീക്ഷിക്കാത്ത ഒരു ഐഡിയ ആയതിനാല്‍ എല്ലാവരും സ്തബ്ധരായി നിന്നു. പിന്നെ വിലയെ കുറിച്ചായി സംഭാഷണം. മാഷക്ക് വില ഒരു പ്രശ്നമേ അല്ലായിരുന്നു. ചുരുക്കത്തില്‍ അമര്‍ന്ന വിലക്ക് മാഷ് ആ കാറും വാങ്ങി. ഈ രീതിയില്‍ ഓടിക്കാന്‍ പറ്റാത്തതിനാല്‍ അതേ വര്‍ക്ക്ഷോപ്പില്‍ നന്നാക്കാനും ഏല്‍പിച്ചു.

വളരെ സന്തോഷത്തോടെയാണ്, കച്ചവടം നടന്നത്. കാറിന്‍റെ വിലയ്ക്കുള്ള ചെക്ക് കൈമാറി, അന്യോന്യം കൈ കൊടുത്തു പിരിഞ്ഞു. ദൂഷ്യം പറയരുതല്ലോ, കാറിന്‍റെ രേഖകള്‍ കയ്യോടെ കിട്ടി. അംബാസഡര്‍ കാറിന്ന് അത്ര കാര്യമായ കേടൊന്നും പറ്റിയിരുന്നില്ല. ഡിക്കിയും ബമ്പറും വളഞ്ഞിരുന്നു. ഉരസലില്‍ കുറച്ച് പെയിന്‍റ് പോയി. അത് പിന്നിട് നന്നാക്കാമെന്ന് തീരുമാനിച്ചു.

അതില്‍ തന്നെയാണ്, ഞങ്ങള്‍ തിരിച്ചു വന്നത്. രാത്രി സമയം ആയതിനാല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ഒരു ഡ്രൈവറെ കൂട്ടി. ആരും ഒന്നും സംസാരിച്ചില്ല. മാഷാണ് മൌനം ഭഞ്ജിച്ചത്.

" ഇപ്പൊ നമുക്ക് കാര്‍ രണ്ടായി, ഒന്നില്‍ തൊട്ടാല്‍ മൂന്ന് എന്നാണ് പ്രമാണം ".

എനിക്ക് നിയന്ത്രണം നഷ്ടമായി. "ഇനി ആ കാറുമായി പോയി വേറൊന്നില്‍ ഇടിച്ചാല്‍ മോഹം എളുപ്പത്തില്‍ സാധിക്കാം" എന്ന് ഞാന്‍ അറിയാതെ പറഞ്ഞുപോയി. മാഷക്ക് നീരസമൊന്നും തോന്നിയില്ല , എന്നു മാത്രമല്ല, ഫലിതം ആസ്വദിച്ച മട്ടില്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയും ചെയ്തു.

ഇനിയെങ്കിലും ബുക്കും പേപ്പറും ശരിയാക്കാന്‍ നോക്ക്, എന്ന ഉപദേശം നല്‍കിയാണ്, ഡ്രിവന്‍ യാത്ര പറഞ്ഞത്. പിറ്റേന്നു മുതല്‍ അതിനായി യത്നം. കാര്‍ വാങ്ങി തന്ന ബ്രോക്കറെ സമീപിച്ചു. ഓരോ പ്രാവശ്യം അയാള്‍ ഓരോ ഒഴികഴിവു പറയും. ആള്‍ട്ടറേഷന്‍ വരുത്തി പുതിയ മോഡല്‍ കാര്‍ ആക്കിയതിനാല്‍, അപകടം പറ്റി നന്നാക്കന്‍ പറ്റാത്തതായ കാറിന്‍റെ ബുക്ക് സംഘടിപിച്ച് പൊള്ളച്ചിയില്‍ ചെന്ന് അതിന്‍റെ എന്‍ജിന്‍ നമ്പറും, ചേസിസ് നമ്പറും കൊത്തിച്ച് പുതിയ കാറാക്കി ഇറക്കാമെന്ന ഒരു നിര്‍ദ്ദേശം വന്നു. മാഷ് അതിന്ന് തയ്യാറായില്ല.

പലവട്ടം നടന്നു ക്ഷമ നശിച്ചപ്പോള്‍ മാണിക്കന്‍ ചൂടായി.

" നാളെ കടലാസുകള്‍ തന്നില്ലെങ്കില്‍ നീ വിവരം അറിയും" എന്ന അവന്‍റെ ഭീഷണി ഫലിച്ചു. പിറ്റേന്ന് കാറിന്‍റെ മുന്‍ ഉടമയുടെ വീടു വരെ അയാള്‍ വന്നു. ഞാനും മാണിക്കനും മാഷോടൊപ്പം ചെന്നിരുന്നു.

" നിങ്ങള്‍ ചെന്ന് ചോദിക്ക്, ആവശ്യം വന്നാല്‍ ഞാന്‍ ഇടപെടാം" എന്നു പറഞ്ഞു മഹാന്‍ ഒഴിഞ്ഞു.

വലിയൊരു വീടായിരുന്നു അത്. മുറ്റത്ത് പല മോഡലിലുള്ള കാറുകളും ജീപ്പും വാനും ട്രാക്ടറും ബൈക്കുകളും നില്‍ക്കുന്നു. ഡോര്‍ ബെല്‍ അമര്‍ത്തി. തൂവെള്ള ഖദര്‍ വസ്ത്രം ധരിച്ച ഒരു മദ്ധ്യ വയസ്കന്‍ വാതില്‍ തുറന്നു. സ്വര്‍ണ്ണ ചെയിന്‍ ഉള്ള വാച്ചും, അതേ നിറത്തിലുള്ള കണ്ണടയും അദ്ദേഹത്തിനെ പ്രമാണിയായി തോന്നിച്ചു.

"ങും " എന്ന ചോദ്യത്തിന്ന് കാറിന്‍റെ കാര്യം സംസാരിക്കാന്‍ വന്നതാണെന്ന് പറഞ്ഞു.

ഞങ്ങള്‍ അകത്തിരുന്നു. ചായയെത്തി. മാഷക്ക് കാര്യങ്ങള്‍ വിവരിക്കാന്‍ കഴിഞ്ഞില്ല, മാണിക്കനും. ഞാന്‍ വസ്തു നിഷ്ടമായി കാര്യങ്ങളെല്ലാം വിവരിച്ചു.

"കഷ്ടം, ഒന്നും ആലോചിക്കാതെ ആരെങ്കിലും ഇതിനൊക്കെ ഇറങ്ങുമോ" അദ്ദേഹം പറഞ്ഞു." ഞാന്‍ അത് പൊളിച്ചു കളയാന്‍ കൊടുത്തതാ, നാലു കൊല്ലമായി ടാക്സ് അടച്ചിട്ട്. ഭാഗ്യത്തിന്ന് പുസ്തകം ഇവിടെയുണ്ട് ".

പുസ്തകം കിട്ടിയതായി എഴുതി വാങ്ങി ഒരു മടിയും കൂടാതെ അദ്ദേഹം തന്നു.

" ഈ സൈസ് സാധനങ്ങളെ ഒരിക്കലും നിങ്ങള്‍ വിശ്വസിക്കരുത്, സര്‍വതും ഫ്രോഡ് കേസുകളാണ് " എന്ന് ഉപദേശിച്ചിട്ടാണ്, അദ്ദേഹം ഞങ്ങളെ അയച്ചത്.

ഓട്ടോ കണ്‍സള്‍ട്ടന്‍ന്‍റിനെയാണ്,പിന്നെ സമീപിച്ചത്. അയാള്‍ പറഞ്ഞതൊന്നും ഞങ്ങള്‍ക്കാര്‍ക്കും മനസിലായില്ല. ഒരു തവണ കാര്‍ പരിശോധനക്ക് എത്തിച്ചു. ദൈവാധീനത്തിന്ന് എല്ലാം ശരിയായി കിട്ടി. മാഷിന്‍റെ കുറെ പണം ചിലവായി എന്നു മാത്രം. ഇതിനകം മാരുതി കാര്‍ വീട്ടിലെത്തി. എല്ലാം കഴിഞ്ഞപ്പോള്‍ മാഷക്ക് അംബാസഡര്‍ വേണ്ടാതായി. വില്‍ക്കാനായി പഴയ ബ്രോക്കറെ തന്നെ സമീപിച്ചു. ഒരു ഉളുപ്പും കൂടാതെ പതിനായിരം രൂപക്ക് കാര്‍ വിറ്റുതരാമെന്ന് അയാള്‍ ഏറ്റു. എനിക്ക് മാഷോട് ഒന്നേ പറയാന്‍ തോന്നിയുള്ളു. "ഒന്നില്‍ തൊട്ടാല്‍ മൂന്ന് എന്നല്ലേ പ്രമാണം, ഇത് നില്‍ക്കട്ടെ, ഒന്നു കൂടി വാങ്ങി നമുക്ക് ആ വാക്ക് സത്യമാക്കാം ".

മാഷ് ഒന്നും പറഞ്ഞില്ല. കുറെ നേരം ഗൌരവത്തില്‍ ഇരുന്നു. പിന്നീട് ഞങ്ങളോടായി പറഞ്ഞു. "അതാണ്, അതിന്‍റെ
ഒരു ശരി".

0 comments:

No comments:

Post a Comment