Wednesday, February 9, 2011

24. ബന്ധുത്വത്തിന്‍റെ വഴികള്‍ തേടി.

Tuesday, January 20, 2009


പതിവിലും വൈകിയാണ് അന്ന് ഞാന്‍ വീട്ടിലെത്തിയത്. ട്യൂട്ടോറിയല്‍ കോളേജിലെ ക്ലാസ്സിന്നു ശേഷം അവിടെ പഠിപ്പിക്കുന്ന ഒരു മാഷിന്‍റെ വക ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം. അയാളുടെ പെങ്ങളുടെ കല്യാണം ഉറപ്പിച്ച വകയ്ക്ക് കൂടെ പഠിപ്പിക്കുന്നവര്‍ക്ക് ചിലവു ചെയ്തതാണ്.

ഞാന്‍ നോക്കുമ്പോള്‍ മാണിക്കന്‍ വിട്ടു മുറ്റത്തെ മുരിങ്ങ മരത്തിന്നു മുകളില്‍. കയ്യില്‍ നീളന്‍ തോട്ടി. മുരിങ്ങ മരത്തിന്‍റെ ഒത്ത നിറുകയില്‍ ഇരുന്ന് അവന്‍ മുരിങ്ങക്കായ വലിച്ചിടുന്നു. അമ്മ താഴെ നിന്ന് കായകള്‍ പെറുക്കി കൂട്ടുന്നു. എളുപ്പം പൊട്ടാവുന്ന ബലം കുറഞ്ഞ മരമാണ് മുരിങ്ങ. സൂക്ഷിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്. മാണിക്കന് ആ വക പേടിയൊന്നും ഇല്ല. അണ്ണാറകണ്ണന്‍റെ ട്രെയിനിങ്ങ് കിട്ടിയതാ എന്ന് അവന്‍ അവകാശപ്പെടും. എനിക്കാണെങ്കില്‍ മരത്തില്‍ കയറുന്ന കാര്യം ആലോചിക്കാനേ വയ്യ. അകത്തു കയറി വസ്ത്രം മാറി ഞാനും അവരുടെ കൂടെ കൂടി.

" നീ അറിഞ്ഞോടാ, മാണിക്കന് ഇപ്പോള്‍ പുതിയതായി ബന്ധുക്കള്‍ ഒക്കെ ആയി " എന്ന് അമ്മ സംഭാഷണത്തിന്ന് തുടക്കം കുറിച്ചു. എന്നോട് അവന്‍ ഈ കാര്യം കുറച്ചു ദിവസം മുമ്പ് പറഞ്ഞിരുന്നുവെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. " നീ മഹാ കള്ളനാണ്. ഒരു വിവരം വീട്ടില്‍ അറിയിക്കില്ല. ഈ സംഗതി അറിഞ്ഞിട്ട് ഇതു വരെ ഒരു വാക്ക് നീ പറഞ്ഞ്വോ " എന്ന് അമ്മ പരിഭവിച്ചു. മാണിക്കന്‍ പിറ്റേന്ന് അമ്മാമനെ കാണാനായി അമ്മയുടെ നാട്ടിലേക്ക് പോകുന്നു. എന്നെ കൂടെ തുണക്ക് വിളിക്കാനായി വന്നതാണ്. തുണയ്ക്ക് കൂടെ ചെല്ലണമെന്ന് അന്നേ അവന്‍ എന്നോട്സൂചിപ്പിച്ചതാണ്. വേണമെങ്കില്‍ പിറ്റേന്ന് ഒഴിവു ദിവസമായതിനാല്‍ " നീ കൂടി ഒപ്പം ചെന്നോ " എന്ന് അമ്മ സമ്മതം തരികയും ചെയ്തു.

രാവിലെ ഞാന്‍ കുളിച്ചു തയ്യാറായി നില്‍ക്കുമ്പോഴേക്കും മാണിക്കന്‍ എത്തി. ഒരു ബിഗ് ഷോപ്പര്‍ നിറയെ സാധനങ്ങളുമായിട്ടാണ് കക്ഷിയുടെ വരവ്. ഒട്ടും സമയം കളയാതെ ഞങ്ങള്‍ പുറപ്പെട്ടു. ടൌണില്‍ നിന്ന് അങ്ങോട്ടേക്ക് നേരിട്ടുള്ള ബസ്സ് പോയിക്കഴിഞ്ഞു. ആ ഓണം കേറാമൂലയിലേക്ക് വല്ലപ്പോഴും മാത്രമാണ് ബസ്സ് ഉള്ളത്. ബസ്സുകള്‍ മാറി മാറി കേറി ഒരു വിധം സ്ഥലത്തെത്തി. വലിയ ഒരുപുളി മരത്തിന്‍റെ ചുവട്ടില്‍ ബസ്സ് നിറുത്തി. മരച്ചുവട്ടില്‍ ഒരു പെട്ടി കട. സ്വല്‍പ്പം മാറി പുറകിലായി വളരെ കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ ഒരു ചായക്കട. അതല്ലാതെ ബസ്സ് ഇറങ്ങിയ സ്റ്റോപ്പില്‍ യാതൊന്നുമില്ല.

മാണിക്കന്‍ പെട്ടിക്കടയില്‍ ചെന്ന് ഒരു സിഗററ്റും വാങ്ങി വലിച്ച് അമ്മാമന്‍റെ വീട്ടിലേക്ക് ഉള്ള വഴി തിരക്കി. നാകേലന്‍ എന്ന പേര് കേട്ടതും പെട്ടിക്കടക്കാരന്ന് സംഗതി പിടി കിട്ടി. ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു. ഏതോ ബന്ധുക്കാരനും കൂട്ടുകാരനും വരുമെന്ന് പറഞ്ഞു കാത്തു നിന്നിരുന്നു. പാലക്കാട്ടില്‍ നിന്നുള്ള ബസ്സ് പോയപ്പോള്‍ ഇനി അവര് ഇന്ന് വരുമെന്ന് തോന്നുന്നില്ല എന്നും പറഞ്ഞ് മടങ്ങിപ്പോയി.

ഇനി എന്ത് വേണം എന്ന് ആലോചിക്കുമ്പോള്‍ ചായക്കടക്ക് മുമ്പിലിട്ട ബെഞ്ചില്‍ ഇരുന്ന ആള്‍ കൈകൊട്ടി വിളിച്ചു. അയാള്‍ ഞങ്ങളോട് ഒരു രഹസ്യമെന്നോണം "മൂപ്പര്‍ ചിലപ്പോള്‍ കള്ളുഷാപ്പില്‍ കാണു " മെന്ന് പറഞ്ഞു തന്നു. കള്ളുഷാപ്പ് കുറച്ച് അകലെയാണ്. റോഡില്‍ നിന്നും ഇറങ്ങി പാടത്തിന്‍റെ വക്കത്ത് ഓല കെട്ടി മേഞ്ഞ ഒരു കുടില്‍. മാണിക്കന്‍ ഷാപ്പില്‍ കയറി അന്വേഷിച്ചു. ആള്‍ അവിടെ ചെന്നെങ്കിലും അകത്ത് കയറിയില്ല. ഒരു മരുമകന്‍കുട്ടി വരാനുണ്ട് അതു കൊണ്ട് ഇപ്പോള്‍ വേണ്ടാ എന്നു പറഞ്ഞ് ബസ്സ് സ്റ്റോപ്പിലേക്ക് പോയി എന്ന് അവിടെ നിന്നും അറിഞ്ഞു. അപ്പോള്‍ മാമന്‍ അവിടെ ചെന്നത് സ്റ്റോപ്പിലേക്ക് വരുമ്പോഴാണ്. പുലിവാലായല്ലൊ ഈശ്വരാ എന്ന് ഞാന്‍ ഓര്‍ത്തു. മാണിക്കന് പരിഭ്രമം എന്നൊന്നില്ല. വായിലല്ലേ വഴി എന്നും പറഞ്ഞ് അവന്‍ ചോദിച്ചറിഞ്ഞ ദിക്കിലേക്ക് ഒരു ഊഹത്തില്‍ ഒറ്റ നടത്തം. പുറകില്‍ ശിങ്കിടിയായി ഞാനും. ടാര്‍ അടര്‍ന്ന് മെറ്റലിളകി കിടക്കുന്ന പാതയിലൂടെ ഞങ്ങള്‍ നടന്നു. പത്ത് മിനിട്ടിനകം ഞങ്ങള്‍ മാമന്‍റെ വീട്ടിലെത്തി. ഇല്ലിപ്പടി തുറന്ന് അകത്ത് കയറി.

മാണിക്കന്‍ ചുമച്ച് വരവ് അറിയിച്ചു. അടച്ച വാതില്‍ തുറന്ന് ഒരാള്‍ ഇറങ്ങി വന്നു. ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് "കുരുത്തം കെട്ടോര് ഇപ്പോഴാണോ കയറി വരുന്നത് "എന്ന് പറഞ്ഞു.

സത്യം പറഞ്ഞാല്‍ ഞാന്‍ അയ്യടാ എന്നായി."മാമാ, ഞങ്ങള് വന്നപ്പൊ ഇങ്ങട്ടുള്ള ബസ്സ് പോയി. പിന്നെ ബസ്സ് മാറി മാറി കേറിയാ വന്നത് "എന്ന് മാണിക്കന്‍ എത്താന്‍ വൈകിയതിന്‍റെ കാരണം അറിയിച്ചു. " ഇതാ ഞാന്‍ പറഞ്ഞ കൂട്ടുകാരന്‍ " അവന്‍ എന്‍റെ പേര് പറഞ്ഞുകൊടുത്തു പരിചയപ്പെടുത്തി.

" നിന്‍റെ കത്ത് കിട്ടിയ ദിവസം മുതല്‍ ഞാന്‍ കാത്തിരിപ്പാണ്. ഏതായാലും വന്ന കാലില്‍ നില്ക്കാതെ അകത്തേക്ക് കയറി വരിന്‍ " എന്ന് മാമന്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

ഞങ്ങള്‍ അകത്ത് കയറി. ആകെ കൂടി ഉള്ളത് ഒറ്റ മുറി. ഒരു ഓരത്ത് ഓലപ്പായ മടക്കി വെച്ചിരിക്കുന്നു. തൊട്ടടുത്ത് മരത്തിന്‍റെ ഒരു പെട്ടി. മീന്‍ പിടിക്കാന്‍ ഒരു ഒറ്റാല്, ചൂണ്ടകള്‍, കൈക്കോട്ട്, വെട്ടുകത്തി, മുള കൊണ്ടുള്ള പരമ്പ്, കൊട്ട, വട്ടി എന്നിവ പല ഭാഗത്തായി ചിതറി കിടപ്പുണ്ട്. നെല്ല് നിറച്ച കുറെയേറെ ചാക്കുകള്‍ ഒരു വശത്ത് അട്ടിയിട്ടിരിക്കുന്നു. വീട്ടുപകരണങ്ങളായി ഒരു കിണ്ണം, ഗ്ലാസ്സ്, മൊന്ത എന്നിവ . അതോടെ വീട്ടിന്നുള്ളിലെ സാധന സാമഗ്രികള്‍ കഴിഞ്ഞു. ഈ വീട്ടില്‍ വെപ്പും തീനും ഒന്നുമില്ലേ എന്ന് ഞാന്‍ ശങ്കിച്ചു.

"ഇവിടെ സൌകര്യം ഒന്നുമില്ല. ഉള്ള സ്ഥലത്ത് ഇരിക്കിന്‍ "എന്നായി മാമന്‍. മാണിക്കന്‍ പായ നിവര്‍ത്തി. ഞങ്ങള്‍ ഇരുന്നു.

കൊണ്ടു വന്ന ബിഗ് ഷോപ്പര്‍ മാണിക്കന്‍ മാമനെ ഏല്‍പ്പിച്ചു. അയാള്‍ അതില്‍ നിന്നും സാധനങ്ങളോക്കെ പെറുക്കി മുമ്പില്‍ നിരത്തി. കുറെ അവില്‍ , പണിയാരം എന്ന് പറയുന്ന അപ്പം , മുറുക്ക് തുടങ്ങി പലതരം പലഹാരങ്ങള്‍ ഒക്കെ ആയിരുന്നു അതില്‍. അവന്‍റെ അമ്മ ഉണ്ടാക്കി കൊടുത്തയച്ചതാണ്.

"ഇതൊക്കെ ആര്‍ക്കാടാ കുട്ടിച്ചെക്കാ' എന്നായി മാമന്‍."മാമനും കുടുമ്മക്കാര്‍ക്കും വേണ്ടീട്ട് അമ്മ തന്നയച്ചതാ " എന്ന് മരുമകന്‍. മാമന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. അതിന്ന് മാമന്ന് കുടുംബം ഉണ്ടായിട്ട് വേണ്ടേ എന്നും പറഞ്ഞ് മൂപ്പര് സ്വന്തം ജീവിതം ചുരുങ്ങിയ വാക്കുകളില്‍ ഞങ്ങളെ പറഞ്ഞു കേള്‍പ്പിച്ചു .

മാമന്ന് കുടുംബം എന്ന് പറയാന്‍ ആരുമില്ല. അയാളുടെ അപ്പന്‍ ചേമ്പന്‍ അച്ഛനമ്മമാരുടെ ഏറ്റവും ഇളയ മകനായിരുന്നു . പരമ സാധു. കല്യാണം കഴിഞ്ഞ ശേഷം ഈ വീട് ഉണ്ടാക്കി ഇവിടെ താമസം തുടങ്ങി. നല്ലവണ്ണം പ്രയത്നിക്കും. ഒരു പണിയും ചെയ്യിക്കാതെ ഭാര്യയെ പൊന്നു പോലെ നോക്കി. എന്നിട്ടെന്താ , ഒരു കുട്ടി ഉണ്ടായതിന്ന് പാലു കുടി മാറും മുമ്പ് കെട്ട്യോനെ വിട്ട് കണ്ടവന്‍റെ കൂടെ അവള്‍ ഓടിപ്പോയി. അപ്പന്‍ പിന്നെ കെട്ടീട്ടില്ല . ഒരു സന്യാസിയെ പോലെ കാവി വസ്ത്രം ഉടുത്ത് ഭസ്മകുറിയുമായി അമ്പലങ്ങള്‍ തോറും അലഞ്ഞു നടന്നു. വലിയപ്പന്മാരാണ് മാമനെ വളര്‍ത്തിയത്. സ്കൂളിലൊന്നും അധിക കാലം പഠിക്കാന്‍ പോയില്ല. അതിന്ന് താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. ബുദ്ധി ഉറച്ചതും കന്ന് മേക്കാന്‍ ഇറങ്ങി. പിന്നെ കൃഷിപ്പണി ആയി.

മാമന്ന് പത്തു പതിനാറ് വയസ്സാവുമ്പോഴേക്കും അപ്പന്‍ മരിച്ചു. മുതിര്‍ന്നപ്പോള്‍ മാമന്ന് പെണ്ണുങ്ങളോട് തീരെ ബഹുമാനം ഉണ്ടായിരുന്നില്ല. അതു കൊണ്ട് പെണ്ണുകെട്ടിയതുമില്ല.

" നമ്മള് മനസ്സ് കൊടുക്കും. അവറ്റ അത് കണക്കാക്കാതെ വേറെന്തെങ്കിലും ചെയ്യും. പിന്നെ നമ്മുടെ കത്തിക്ക് പണിയാവും.എന്തിനാ അതിനൊക്കെ നില്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ വിരലൊന്ന് ഞൊടിച്ചാല്‍ നൂറെണ്ണം കൂടെ വരാന്‍ കിടക്കുന്നു. പിന്നെ എന്തിനാണ് ഒരു വയ്യാവേലി എന്ന് കരുതി. സമ്പാദിക്കുന്നത് മുഴുവന്‍ കള്ളു ഷാപ്പിലും കണ്ട പെണ്ണുങ്ങള്‍ക്കും കൊടുത്ത് താന്തോന്നിയായി നടക്കുന്നു എന്ന് നാട്ടുകാര്‍ കുറ്റം പറയാറുണ്ട്. വയസ്സാന്‍ കാലത്ത് നാലു ദിവസം കിടപ്പിലായാല്‍ നോക്കാന്‍ അളില്ലാതെ കഷ്ടപ്പെടുമെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നു. അങ്ങിനെ വന്നാല്‍ അന്ന് ഞാന്‍ ഒരു മുഴം കയര്‍ ചിലവാക്കും. ഒരാളുടേയും ഓശാരത്തിന്ന് പോവില്ല . ഇതൊക്കെ പറയുമ്പോള്‍ മാമന്‍റെ മുഖം തികച്ചും നിര്‍വ്വികാരമായിരുന്നു.

ഞാന്‍ അയാളെ ശ്രദ്ധിച്ചു. മാണിക്കന്‍റെ മാമന്ന് അമ്പത് വയസ്സിലേറെ ആവും. ആറടിയിലേറെ പൊക്കം. അതിന്ന് അനുസരിച്ച തടി. നല്ല ബലിഷ്ടമായ ശരീരം. കോലന്‍മുടി നീട്ടി കഴുത്തോളം വളര്‍ത്തിയതില്‍ ഓരോ വെളുത്ത രോമങ്ങള്‍ കാണാം . കാതില്‍ ചുവന്ന കല്ലു വെച്ച കടുക്കന്‍ . ഉടുത്ത മല്ലു മുണ്ടിന്നു മുകളില്‍ വീതി കൂടിയ പച്ച ബെല്‍ട്ട്. അതില്‍ വലിയൊരു പിച്ചാത്തി ഉറയില്‍ ഇട്ട് വെച്ചിരിക്കുന്നു. ഒരു കാക്കി മുറിക്കയ്യന്‍ ഷര്‍ട്ട് ഊരി തോളില്‍ തൂക്കി വെച്ചിട്ടുണ്ട്. മാമന്‍ എന്നെ നോക്കി.

"മാണിക്കാ, ഇവന്‍റെ അപ്പന്‍റെ പേരെന്താ' എന്ന് ഒരു ചോദ്യം. മാണിക്കന്‍ എന്നെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പറഞ്ഞു.

" അപ്പൊ മൂത്താരുകുട്ടി ആണല്ലേ, മാഷേ , ഞാന്‍ അറിയാതേ കണ്ട് വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള് ക്ഷമിക്കണം " എന്ന് ക്ഷമ ചോദിക്കുകയും ചെയ്തു. എനിക്ക് കക്ഷിയെ നല്ലവണ്ണം ബോധിച്ചു. വളച്ചു കെട്ടില്ലാത്ത പെരുമാറ്റം. നേരേ വാ നേരേ പോ എന്ന രീതി.

"വരിന്‍, നമ്മടെ ചുറ്റുപാടൊക്കെ ഒന്ന് കാണിന്‍ " എന്ന് ക്ഷണിച്ച് മാമന്‍ ഞങ്ങളേയും കൂട്ടി വെളിയിലേക്ക് ഇറങ്ങി. പുരയുടെ ഓരത്ത് വലിയ വൈക്കോല്‍ കുണ്ടകള്‍. നല്ലവണ്ണം അദ്ധ്വാനിക്കുന്നതിന്‍റെ എല്ലാ ലക്ഷണവും തൊടിയില്‍ കാണാനുണ്ട്. നിറയെ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകള്‍ , പ്ലാവ്, പലതരം മാവുകള്‍ , പുളി എന്നു വേണ്ടാ ഒരു വിധം എല്ലാ മരങ്ങളും അവിടെ ഉണ്ട്. വാഴകള്‍ക്ക് നനക്കാറുണ്ടെന്ന് തോന്നി. തൊട്ടരികിലായി പള്ള കൃഷി. മത്തന്‍, കുമ്പളം, വെള്ളരി, പടവലം എന്നിങ്ങനെ പലതും കായ്ച്ചു കിടക്കുന്നു. പുരയിടത്തിന്‍റെ അതിര്‍ത്തി അവസാനിക്കുന്നത് ഒരു കൈത്തോട്ടിലാണ്. അതില്‍ നിറയെ വെള്ളം. തേവി നനക്കാന്‍ ഒരു ഏത്തം വെച്ചിട്ടുണ്ട്. എനിക്ക് എന്‍റേ തന്നെ കണ്ണേറു പെടുമോ എന്ന് തോന്നി.

" ഇതെല്ലാം ഒഴിവു സമയത്ത് ഞാന്‍ കൊത്തി കിളച്ച് ഉണ്ടാക്കുന്നതാണ് " മാമന്‍ പറഞ്ഞു

" പാടത്ത് പണിക്ക് പോവുന്ന ദിവസം ചെലപ്പൊ സമയം കിട്ടില്ല . ഇല്ലെങ്കില്‍ ഈ സ്ഥലത്ത് ഞാന്‍ പൊന്നു വിളയിക്കും ". മാമന്‍റെ വാക്കുകളില്‍ ആത്മ വിശ്വാസം തുളുമ്പിയിരുന്നു. ഞങ്ങള്‍ക്ക് അവിടെ നിന്നും പോരാന്‍ തോന്നിയില്ല. കുംഭ മാസത്തിലെ വെയിലു കൊണ്ട് നീരെളക്കം പിടിക്കണ്ടാ എന്നു പറഞ്ഞ് മാമന്‍ ഞങ്ങളെ കൂട്ടി വീട്ടിലെക്ക് നടന്നു.

ഉച്ചക്ക് കഴിക്കാന്‍ വല്ലതും ഏര്‍പ്പാടാക്കട്ടെ എന്ന് പറഞ്ഞ് മാമന്‍ അടുത്ത വീട്ടിലെ ചെറുപ്പക്കാരനെ കൈകൊട്ടി വിളിച്ചു വരുത്തി. എന്തോ സ്വകാര്യം പറഞ്ഞ് ബെല്‍ട്ടില്‍ നിന്ന് കുറെ പണമെടുത്തു കൊടുത്തു . ആ വിദ്വാന്‍ സ്വന്തം വീടിന്‍റെ മുമ്പില്‍ നിറുത്തിയ മോട്ടോര്‍ സൈക്കിളില്‍ കയറി ഓടിച്ചു പോകുന്നത് ഞങ്ങള്‍ നോക്കി നിന്നു. അയാള്‍ വലിയപ്പന്‍റെ പേരകുട്ടിയാണെന്ന് മാമന്‍ പറഞ്ഞു തന്നു. അവന്‍ വരുമ്പോഴേക്കും നമുക്ക് വല്ലതും കുടിക്കാമെന്ന് പറഞ്ഞ് മാമന്‍ നൊടിയിടയില്‍ ഒരു കുട്ടി തെങ്ങില്‍ കയറി ഇളന്നീര്‍ ഇട്ടു. താഴെ ഇറങ്ങി വന്ന് ഞങ്ങള്‍ക്ക് അതെല്ലാം ചെത്തി തന്നു.

*****************************

ആ ചെറുപ്പക്കാരന്‍ ഏറെ വൈകാതെ തിരിച്ചെത്തി , വലിയൊരു പാര്‍സല്‍ മാമനെ ഏല്‍പ്പിച്ച് മടങ്ങിപ്പോയി. ഞങ്ങള്‍ കൈ കഴുകി ഭക്ഷണം കഴിക്കാനിരുന്നു. ഗംഭീരമായ വിരുന്നാണ് മാമന്‍ ഒരുക്കിയത്. ഇറച്ചിയും പല തരം മീനും അടങ്ങിയ വിഭവങ്ങള്‍. ഞാന്‍ അതൊന്നും കഴിക്കില്ലെന്ന് മാണിക്കന്‍ പറഞ്ഞു. വെറുതെയല്ല കൊത്തവരക്ക പോലെ ഉണങ്ങിയിരിക്കുന്നത് എന്ന് മാമന്‍ കളിയാക്കി. ഞങ്ങള്‍ക്കുള്ള ഭക്ഷണം എടുത്തപ്പോള്‍ ഒരു പൊതി ബാക്കി. ഇതെന്തിനാണെന്ന് മാണിക്കന്‍ ആരാഞ്ഞു. അതിന്ന് ഒരു അവകാശി വരാനുണ്ട് എന്നായി മാമന്‍.

മാമന്‍ പറഞ്ഞതു പോലെ ഞങ്ങളുടെ ഊണ് കഴിയുന്നതിന്നു മുമ്പേ മുറ്റത്തു നിന്ന് " എടാ, മകനെ, നാകേലാ " എന്ന വിളി മുഴങ്ങി.

"നിങ്ങള്‍ നിക്കിന്‍ തള്ളേ, ഞാന്‍ ഉണ്ണട്ടെ' എന്ന് മാമന്‍ അറിയിച്ചു.

മാമന്ന് വേണ്ടപ്പെട്ട ആളൊന്നുമല്ല വന്നിരിക്കുന്നത്. കുറച്ച് അകലെ ഒറ്റക്ക് താമസിക്കുന്ന ഒരു വൃദ്ധ. "അതിന്‍റെ ഒരു തലയിലെഴുത്ത് " എന്ന് മാമന്‍ ഉറക്കെ ആത്മഗതം ചെയ്തു.

ആ സ്ത്രീയുടെത് ശരിക്കും ഒരു കദന കഥയാണ്. ഭര്‍ത്താവ് വളരെ മുമ്പേ മരിച്ചു. പാമ്പു കടിയേറ്റായിരുന്നു മരണം. നാല് ആണ്‍ മക്കള്‍ ഉണ്ടായിരുന്നത് ഒരോരുത്തരായി അതേ പോലെ ദുര്‍മ്മരണത്തിന്ന് ഇരകളായി. സര്‍പ്പകോപമാണെന്ന് എല്ലാവരും പറയുന്നു. എന്തായാലും വയസ്സാന്‍ കാലത്ത് അതിന്ന് തുള്ളി വെള്ളം കൊടുക്കാന്‍ ആരുമില്ല. മക്കളെ തിന്ന് വെള്ളം കുടിച്ചവള്‍ എന്ന പഴി പറഞ്ഞ് ആരും അവര്‍ക്ക് ഒന്നും കൊടുക്കില്ല. അതിനെ കണി കാണാന്‍ പാടില്ല , ഒരു വഴിക്ക് പോകുമ്പോള്‍ ശകുനത്തിന്ന് കൊള്ളില്ല എന്നൊക്കെ എല്ലാവരും പറയും കിഴവി എന്‍റെ അടുത്ത് വരും. ഞാന്‍ അതിനെ പട്ടിണിക്ക് ഇടാറില്ല. ഞാന്‍ ഇവിടെ ഇല്ലാത്ത സമയത്ത് തള്ള ബുദ്ധിമുട്ടരുത് എന്ന് കണക്കാക്കി മുന്‍കൂറായി പണം കൊടുക്കും. പെറ്റ തള്ള എന്നെ ഉപേക്ഷിച്ച് പോയതല്ലേ , മക്കളില്ലാത്ത പാപിക്ക് ഞാന്‍ ഒരു മകനായി എന്ന് കൂട്ടിക്കോളിന്‍ . മാമന്‍റെ തൊണ്ട ഇടറിയോ എന്ന് എനിക്ക് സംശയം തോന്നി.

കൈ കഴുകാന്‍ തെങ്ങിന്‍ ചുവട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി. പഞ്ഞിക്കെട്ട് മാതിരി പറപറാ കിടക്കുന്ന തലമുടി. കൂനലുള്ള ശരീരം. ചുള്ളി കമ്പ് പോലത്തെ കൈകളില്‍ ഉള്ള വടി ഊന്നി മരച്ചുവട്ടില്‍ നില്പ്പാണ്. എന്‍റെ മനസ്സില്‍ സങ്കടം നിറഞ്ഞു. മാമന്‍ കൊടുത്ത ചോറ്റു പൊതി വാങ്ങി മരച്ചുവട്ടില്‍ ഇരുന്ന് അവര്‍ കഴിക്കാന്‍ തുടങ്ങി. മുറ്റത്ത് നായ്ക്കളും പൂച്ചകളും നിരന്നു. പറഞ്ഞു വെച്ചതു പോലെയാണ് അവ കൃത്യ സമയത്ത് എത്തിയത്. തള്ള പൊതിയില്‍ നിന്നും അവയ്ക്കും ഭക്ഷണം വാരി എറിഞ്ഞു കൊടുത്തു. കടിപിടി കൂടാതെ അവ തിന്നുന്നത് കണ്ടപ്പോള്‍ എന്തൊരു സമാധാനപരമായ സഹവര്‍ത്തിത്വം എന്ന് എനിക്ക് തോന്നി.

"ഇതന്നെ എന്നും പതിവ്. എന്തു മഴയാണെങ്കിലും അകത്ത് കയറി ഇരിക്കാന്‍ പറഞ്ഞാല്‍ തള്ള കേള്‍ക്കില്ല. കിട്ടിയത് പിച്ചി വാരി നായക്കും പൂച്ചക്കും ഒക്കെ കൊടുക്കും" എന്ന് മാമന്‍ പറഞ്ഞു തന്നു.

" ആരാടാ നാകേലാ ഈ വന്നിരിക്കുന്നത് " എന്ന് പോവാന്‍ നേരം അവര്‍ മാമനോട് ചോദിച്ചു.

" അതൊന്നും പറഞ്ഞാല്‍ നിങ്ങക്ക് അറിയില്ല തള്ളേ ' എന്നും പറഞ്ഞ് മാമന്‍ അവരെ യാത്രയാക്കി. "അരായാലും എനിക്കെന്താ " എന്നും പറഞ്ഞ് അവര്‍ പ്രാഞ്ചി പ്രാഞ്ചി നടന്നു പോയി.

******************************************

" നമുക്ക് പിള്ള കോലായില്‍ കുത്തിയിരുന്ന് വര്‍ത്തമാനം പറയാം , ഇവിടെ ആണെങ്കില്‍ നല്ല കാറ്റും കിട്ടും " എന്ന് പറഞ്ഞ് മാമന്‍ ഇരുന്നു, അരികിലായി ഞങ്ങളും. മാമന്‍ പഴയ കാര്യങ്ങള്‍ അയവിറക്കാന്‍ തുടങ്ങി. മാണിക്കന്‍റെ അമ്മ അപ്പനോടൊപ്പം ഒളിച്ചോടി പോയപ്പോള്‍ അവരെ തിരഞ്ഞു പിടിച്ച് കൊല്ലാന്‍ ബന്ധുക്കള്‍ ഒരുങ്ങിയതാണ്. ചേറ്റു കത്തിയും എലവഞ്ചേരി കൊടുവാളുമായി ഇറങ്ങിയ ആങ്ങളമാരെ വഴിക്കു വെച്ച് മാമന്‍ തടഞ്ഞു. എന്‍റെ അമ്മ ചെയ്തതിലും വെച്ച് വലിയ തെറ്റൊന്നും അവള്‍ ചെയ്തിട്ടില്ല എന്നു പറഞ്ഞിട്ടാണ് അവരെ പിന്തിരിപ്പിച്ചത്. പുകഞ്ഞ കൊള്ളി പുറത്ത് എന്ന് കണക്കാക്കി ഇരിക്കാന്‍ എല്ലാവരും തീരുമാനിച്ചു. പിന്നീട് ആരും അവരെ അന്വേഷിച്ചില്ല.

താന്‍ ജനിച്ചതിന്നു ശേഷം അമ്മ അനുഭവിച്ച യാതനകള്‍ മാണിക്കന്‍ വര്‍ണ്ണിച്ചു . മനോവേദന സഹിച്ച് അവര്‍ രോഗിയായി. പ്രായം അത്രക്കൊന്നും ആയില്ലെങ്കിലും ഇപ്പോള്‍ കാഴ്ച്ചക്ക് പടു വൃദ്ധ. ഇന്നും കൂലിപ്പണി ചെയ്ത് കഴിയുന്നു. താനും അമ്മക്ക് ഒരു കൈ താങ്ങായില്ല എന്ന് മാണിക്കന്‍ കുറ്റസമ്മതം നടത്തി.

കേട്ട കാര്യങ്ങള്‍ മാമന്‍റെ മനസ്സ് ഉലച്ചു വെന്ന് വ്യക്തമായി . വളരെ വിഷമത്തോടെ മാമന്‍ പെങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങി. കുടുംബത്തില് ആകെ കൂടിയുള്ള ഒരു പെണ്ണായിരുന്നു അവള്‍. വലിയപ്പന്‍ മാത്രമല്ല മൂപ്പരുടെ അനുജന്മാരും അവളെ മകളായി കരുതി. എട്ടൊമ്പത് ആണുങ്ങള്‍ക്കിടയില്‍ ഒരേ ഒരു പെണ്ണ്. ലാളിച്ച് അതിനെ കേടു വരുത്തി എന്ന് പിന്നീട് എല്ലാവരും പറയാറുണ്ട് . വലിയപ്പന്‍ മരിക്കാറായപ്പോള്‍ മകളെ അന്വേഷിച്ചു. കുറെയൊക്കെ തിരക്കി നടന്നു . എവിടെയാണെന്ന് ആര്‍ക്കും കണ്ടെത്താന്‍ പറ്റിയില്ല. ഏതോ നാട്ടില്‍ അവള്‍ കെട്ട്യോനും കുട്ടികളുമായി സുഖമായി കഴിയുന്നുണ്ടാവുമെന്നാണ് ഞങ്ങളോക്കെ കരുതിയിരുന്നത് . തൊയിരം കെട്ട ജന്മമാണ് അവള്‍ക്ക് കിട്ടിയത് എന്ന് ഞങ്ങള്‍ അറിഞ്ഞില്ല . ഇല്ലെങ്കില്‍ എന്തെങ്കിലും സഹായിച്ചേനെ. ചിലപ്പോള്‍ യോഗം ഇതായിരിക്കും. അല്ലെങ്കില്‍ വേല പറമ്പില്‍ വെച്ച് നമ്മള്‍ കണ്ടുമുട്ടാനും പരിചയപ്പെടാനും ബന്ധം അറിയാനും ഒക്കെ ഇട വരില്ലായിരുന്നു.

മുകളിലൂടെ ഒരു വിമാനം പോകുന്ന ഇരമ്പല്‍ കേട്ടു. മാമന്‍ മേലോട്ട് നോക്കി. സമയം നാലര ആയി എന്ന് മാമന്‍ പറഞ്ഞു. ഞങ്ങള്‍ പോവട്ടെ എന്നു പറഞ്ഞ് ഞാനും മാണിക്കനും എഴുന്നേറ്റു. " ഇങ്ങനെ ഓടി വന്ന് ഓടി പോയാല്‍ എന്തെങ്കിലും പറയാന്‍ നേരം കിട്ട്വോ . രണ്ട് ദിവസം നിക്കാന്‍ പാകത്തില് വരിന്‍ " എന്നായി മാമന്‍. " നിക്കിന്‍ ഞാനും വരുന്നുണ്ട് " എന്നു പറഞ്ഞ് അയാള്‍ അകത്തേക്ക് ചെന്നു. വലിയ ഒരു ചാക്ക് നിറയെ എന്തൊക്കെയോ സാധനങ്ങള്‍ നിറച്ച് തോളില്‍ വെച്ചിട്ടാണ് ഇറങ്ങി വന്നത് . ഒരു കയ്യില്‍ ഒരു നേന്ത്രകുലയും. മൂത്താരുകുട്ടിക്ക് പകുതി കൊടുക്കണം എന്ന് മാണിക്കനോട് മാമന്‍ ശട്ടം കെട്ടി.

വതില്‍ പൂട്ടി ഇല്ലിപ്പടി ചാരി വെച്ച് ചാക്കുകെട്ടും ഏറ്റി മാമന്‍ ഞങ്ങളോടൊപ്പം ഇറങ്ങി. വഴി നീളെ മാമന്‍ ഇത്രയും കാലം പെങ്ങളെ വന്ന് കാണാതിരുന്നതില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ഞാന്‍ വരുന്നുണ്ട്. എനിക്ക് അവളെ ഒന്ന് കാണണം. ആങ്ങളമാര്‍ എല്ലാവരുടേയും അലോഹ്യം തീര്‍ക്കണം. കൂടപ്പിറപ്പിനെ അങ്ങിനെ തള്ളി കളയാന്‍ പറ്റില്ലല്ലോ. എന്നൊക്കെയായി മൂപ്പര്. നിധി കിട്ടിയ സന്തോഷം മാണിക്കന്‍റെ മുഖത്ത് കാണാനുണ്ട്. പുളിമര ചോട്ടില്‍ മാമന്‍ ഭാരം ഇറക്കി വെച്ചു. ബസ്സ് എത്താറായി. മാമന്‍ എന്തോ ആലോചിച്ച് വീര്‍പ്പ് മുട്ടുന്നതുപോലെ .

" മാണിക്കാ,മരുമകനേ 'മാമന്‍റെ സ്വരം കേട്ടു " നീ ചെന്ന് അമ്മയോട് മാമന്‍ വരുന്നുണ്ടെന്ന് പറയണം. ഞാന്‍ ഒറ്റക്കല്ല , ഞങ്ങള്‍ എല്ലാവരും വരും. ഞങ്ങള്‍ ആര്‍ക്കും നിന്‍റെ അമ്മയോട് ഒട്ടും വൈരാഗ്യം ഇല്ല എന്ന് പറഞ്ഞ് മനസ്സിലാക്ക്. നിന്നെ കണ്ടതും, നീ ഇവിടെ വരുന്നതും ഒന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇനി അതൊക്കെ പറയും. അവള്‍ പോയപ്പോള്‍ തോന്നിയ വാശി കുറെ കഴിഞ്ഞപ്പോള്‍ മാറി. ഇപ്പോള്‍ എല്ലാവര്‍ക്കും അവളെ കാണണമെന്നുണ്ട്.

ഒന്നു നിര്‍ത്തി മാമന്‍ തുടര്‍ന്നു. "വാശിയും വൈരാഗ്യവും ഒക്കെ ചോര തിളപ്പ് ഉള്ള കാലത്തേ ഉള്ളു . ഇപ്പൊ എല്ലാം ആറി തണുത്തു. പോയ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നാ എന്‍റെ ഇപ്പോഴത്തെ ദുഃഖം ".

ജീവിതം ഒരു കാസറ്റ് പ്ലെയര്‍ പോലെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തു. ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ റീ വൈന്‍ഡ് ചെയ്ത് വീണ്ടും വീണ്ടും അനുഭവിക്കാം. പറ്റാത്തവ മുഴുവന്‍ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിച്ച് മാറ്റി കളയാം. നഷ്ടപ്പെട്ടതും വേണമെന്ന് മോഹിക്കുന്നതും ആയ രംഗങ്ങള്‍ സൌകര്യം പോലെ ഉള്‍പ്പെടുത്താം. എങ്കില്‍ മാമനും മാണിക്കന്‍റെ അമ്മക്കും ഒക്കെ വേര്‍പാടിന്‍റെ കാലഘട്ടം ഒഴിവാക്കാന്‍ സാധിച്ചേനെ.

അകലെ നിന്നും ബസ്സിന്‍റെ ഇരമ്പല്‍ കേട്ടു. ഞാന്‍ നോക്കുമ്പോള്‍ മാണിക്കനും മാമനും കണ്ണ് തുടയ്ക്കുകയാണ്. ബന്ധങ്ങള്‍ അങ്ങിനെയാണ്. വേനലില്‍ ഉണങ്ങിയ പുല്ല് മഴ പെയ്താല്‍ കിളിര്‍ത്ത് വരുന്നതു പോലെ , അകന്നു പോയ ബന്ധങ്ങള്‍ സാഹചര്യം ഒത്തു വന്നാല്‍ ഏതു നിമിഷവും യോജിക്കാം എന്ന് എനിക്ക് മനസ്സിലായി.

No comments:

Post a Comment