Saturday, September 20, 2008
വരുമാനം നിലച്ചതോടെ ബാക്കി തവണകള്‍ അടക്കാന്‍ വീഴ്ച്ച വന്നു. ഒടുവില്‍ ഒന്നുകില്‍ പണം ഒരാഴ്ച്ചക്കുള്ളില്‍ അടക്കണം, അല്ലെങ്കില്‍ ഫ്രിഡ്ജ് തിരിച്ചെത്തിക്കണം എന്ന് പീടികക്കാരന്‍ അന്ത്യശാസനം തന്നിരുന്ന സമയത്തായിരുന്നു, സന്തോഷിന്‍റെ വക ധനസഹായം. മറ്റൊന്നും ചിന്തിക്കാതെ രൂപ ആയിരവും ആ മഹാപാപിക്ക് തിരുമൂല്‍കാഴ്ച്ച വെച്ചു. എന്നിട്ടും പഹയന്‍റെ മുഖം തെളിഞ്ഞില്ല. തവണ മുടങ്ങിയ കാരണത്താല്‍ പലിശയും പിഴ പലിശയുമായി ഇനിയും ആയിരത്തോളം രൂപ കൊടുത്തു തീര്‍ക്കാന്‍ ഉള്ളതില്‍ , ഒരു സൌജന്യമെന്ന നിലക്ക് വെറും അഞ്ഞൂറു രൂപ നല്‍കിയാല്‍ മതിയെന്നും , ഇനി ഇത് ചോദിച്ച് ആളെ അയക്കാന്‍ ഇടവരുത്തരുതെന്നും വാര്‍ണിങ്ങ് തന്നാണ് എന്നെ തിരിച്ചയച്ചത്. . ശബരിമലയാത്രക്ക് ചേച്ചിയും അമ്മയും കൂടി ആവശ്യത്തിന്നു പൈസ തന്നുവെങ്കിലും, അഞ്ഞൂറു രൂപ കൂടി ഉടന്‍ അടക്കണമെന്ന ഇന്‍സ്റ്റാള്‍മെന്‍ട്കാരന്‍റെ നിര്‍ദ്ദേശം എങ്ങിനെ സാധിക്കുമെന്ന് അറിയാതെ ഞാന്‍ വിഷമിക്കുകയായിരുന്നു. ഇതിനിടെ പീടികക്കാരന്‍ ചെല്ലാന്‍ പറഞ്ഞതായി കടയില്‍ നില്‍ക്കുന്ന പയ്യന്‍ വന്ന് അറിയിക്കുകയും ചെയ്തു.
തല്‍ക്കാലത്തേക്ക് ഒരു പണി തരപ്പെട്ടു എന്നതാണ് ഏക ആശ്വാസം. അതും മാണിക്കനാണ് ശരിപ്പെടുത്തി തന്നത്. അവന്‍ മേസന്‍റെ കയ്യാളായി പണിക്കുപോയ വീട് ഒരു പാരലല്‍ കോളേജ് ഉടമയുടേതായിരുന്നു. അയാളോട് പറഞ്ഞാണ് ലഭിച്ചത്. കാലത്ത് എട്ടു മണീ മുതല്‍ ഉച്ചക്ക് ഒന്നര വരെ മാത്രമേ പഠിപ്പിക്കാനുള്ളു. ശമ്പളം കിട്ടി തുടങ്ങിയിട്ടില്ല. ഇന്‍സ്റ്റാള്‍മെന്‍റ്കാരന്‍ അതുവരെ സമയം തരുകയില്ല എന്ന് ഉറപ്പാണ്. എനിക്ക് ആകപ്പാടെ വേവലാതിയായി. ആരോടാണ് വായ്പ ചോദിക്കുക, ആരു തരും എന്നൊക്കെ ആലോചിച്ച് എത്തും പിടിയും കിട്ടാത്ത മട്ടിലായി. ഗതികേടിന്‍റെ വലുപ്പം കാരണം ഒടുവില്‍ ചങ്ങാതിയെ തന്നെ ശരണം പ്രാപിച്ചു. "നീ ക്ഷമിക്കെടാ, നമുക്ക് എന്തെങ്കിലും വഴി കാണാം" എന്ന് അവന്‍ ആശ്വസിപ്പിച്ചു.
മൂന്നാംപക്കം അവന്‍ എന്നെ തിരഞ്ഞെത്തി. "സംഗതി അഞ്ഞൂറു വെള്ളി നാളെ തടയും.പക്ഷെ ഇന്നു രാത്രി നീ ഒരിടം വരെ വരണം" എന്നായി അവന്‍. എവിടെ വേണമെങ്കിലും പോവാന്‍ ഞാന്‍ റെഡിയായിരുന്നു. പക്ഷേ കാര്യം അവന്‍ വിസ്തരിച്ചപ്പോള്‍ ഭയം തോന്നി. രാത്രി ഒരു വീട്ടില്‍ മന്ത്രവാദം നടക്കുന്നുണ്ട്. ഞാന്‍ അവിടെ പരികര്‍മ്മിയായി പോവണം, അഞ്ഞൂറു രൂപ പ്രതിഫലംകിട്ടും, മാണിക്കനും കൂടെ കാണും, കാര്യമായ അദ്ധ്വാനം ഒന്നുമില്ല എന്നൊക്കെയായിരുന്നു അവന്‍ പറഞ്ഞത്. പണത്തിന്‍റെ അത്യാവശ്യം ഭയത്തിനെ കീഴടക്കി.
പുതുശ്ശേരി വെടി കാണാന്‍ കൂട്ടുകാരോടൊപ്പം പോകുന്നു എന്ന് കള്ളം പറഞ്ഞു, രാത്രി ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങി. കവലയില്‍ മാണിക്കന്‍ കാത്തു നില്‍പ്പാണ്. അര മണിക്കൂര്‍ കാത്തു നിന്നിരിക്കണം. ഒരു ജീപ്പ് വന്നു നിന്നു. ആറേഴുപേര്‍ അതിനകത്ത് ഇരിപ്പുണ്ട്. ഞാനും മാണിക്കനും പുറകില്‍ കയറി.
വഴിക്കുവെച്ച് സഹയാത്രികരെ മാണിക്കന്‍ പരിചയപ്പെടുത്തി. അവന്‍ ഗുരുനാഥന്‍ എന്ന പറഞ്ഞു വിളിച്ചത് ജോത്സ്യരേയായിരുന്നു. മന്ത്രവാദിയെ തിരുമേനി എന്നാണ് വിളിച്ചത്. ബാക്കി പേര്‍ എന്നെപ്പോലെ അപ്രധാന കഥാപാത്രങ്ങളായിരുന്നു. മന്ത്രവാദത്തിനിടക്ക് അപശബ്ദം കേട്ടതായി ആരെങ്കിലും പറയും. അപ്പോള്‍ ഞാനും കേട്ടു എന്ന് പറഞ്ഞാല്‍ മാത്രം മതി, വെറൊന്നും ചെയ്യാനില്ല എന്നായിരുന്നു എനിക്കുള്ള നിര്‍ദ്ദേശം
പത്തു മണിയോടെ നിശ്ചയിച്ച വീട്ടിലെത്തി. വളരെ ഭയ ഭക്തി ബഹുമാനത്തോടെയാണ് വീട്ടുകാര്‍ ഞങ്ങളെ സ്വീകരിച്ചത്. ആ അസമയത്തും കാപ്പി പലഹാരങ്ങള്‍ തന്ന് അവര്‍ ആതിത്ഥ്യ മര്യാദ കാണിച്ചു.
വീടിന്‍റെ പൂമുഖത്താണ് ഹോമം നടത്തുന്നത്. കുറെ ചെങ്കല്ലും മണലും കടത്തി ഹോമകുണ്ഡം നിര്‍മ്മിക്കാന്‍ ഞാനും സഹായിച്ചു. ഈ സമയത്ത് മാണിക്കന്‍ വസ്ത്രം മാറി, പൂജക്ക് തയ്യാറായി. നെറ്റി മുഴുവന്‍ ഭസ്മം പൂശി, തറ്റുടുത്ത്, പൂണൂലണിഞ്ഞ് ഒന്നാന്തരം ബ്രാഹ്മണനായി കഴിഞ്ഞിരുന്നു അവന്‍. തിരുമേനി ആവണപലകയില്‍ ഇരുന്നു. മാണീക്കന്‍ അദ്ദേഹം പറയുന്നതനുസരിച്ച്, എരിയുന്ന തീയില്‍ ഒരോരോ സാധനങ്ങള്‍ ഇടാന്‍ തുടങ്ങി. ഞങ്ങള്‍ ബാക്കി പേര്‍ ഒരേ സമയം കാണികളും സഹായികളും ആയി നിന്നു. പുല്ലുപായ വിരിച്ച് വീട്ടുകാര്‍ അതില്‍ ഇരുന്നു. അന്തരീക്ഷത്തില്‍ പുകയും മന്ത്രദ്ധ്വനികളും ഉയര്‍ന്നു. "ഓം സ്ഫുര സ്ഫുര പ്രസ്ഫുര ഘോര ഘോര.........". ഇടക്ക് ആരോ മുറ്റത്തുനിന്ന് അപശബ്ദം കേട്ടതായി തിരുമേനിയോട് പറഞ്ഞു. നേരത്തെ നിശ്ചയിച്ച പ്രകാരം ഞാനും അതിനെ പിന്താങ്ങി. മാണിക്കൂറുകള്‍ കടന്നുപോയി. പുലര്‍ച്ചെയാണ്, പൂജാദികള്‍ കഴിഞ്ഞത്. തിരുമേനിക്ക് ദക്ഷിണയായി നല്ലൊരു തുക വെറ്റിലയില്‍ വെച്ചു നല്‍കി. പതിനായിരം രൂപയാണ്, ഗുരുനാഥന്ന് കിട്ടിയത്.
തിരിച്ച് നാട്ടിലെത്തിയതും, എനിക്ക് അഞ്ഞൂറു രൂപ തന്നു. മാണീക്കന് കൂടുതല്‍ കിട്ടികാണും. പണത്തിന്‍റേ രഹസ്യം മാണീക്കന്‍ പറഞ്ഞു തന്നു. ജോത്സ്യം നോക്കാന്‍ വരുന്നവരോട്, കടുത്തദോഷം കാണുന്നുവെന്നും, പരിഹാരമായി മന്ത്രവാദം ചെയ്യണമെന്നും, പറഞ്ഞ് തുക നിശ്ചയിക്കും. തിരുമേനിയും ജോത്സ്യനും കൂട്ടായിട്ടാണ് ഈ ഏര്‍പ്പാട്. പകുതി തുക ജോത്സ്യര്‍ എടുക്കും . ബാക്കി തരാതരം പോലെ വീതിച്ചു നല്‍കും.
രാവിലെ തന്നെ ഞാന്‍ കടം വീട്ടി. പക്ഷേ പുലിവാല്‍ പുറകെ വന്നിരുന്നു. ഉച്ചയോടു കൂടി ജോത്സ്യന്‍ എന്നേയും മാണിക്കനേയും അന്വേഷിച്ചു വന്നതായി അറിഞ്ഞു. ഞങ്ങള്‍ ഒരുമിച്ചാണ്, അയാളെ കാണാന്‍ ചെന്നത്. പുള്ളി ശകലം ദേഷ്യത്തിലായിരുന്നു. തലേന്ന് മന്ത്രവാദം നടത്തിയ വീട്ടില്‍ നിന്ന് ഒരു ആഭരണം കാണാതെ പോയി എന്നും, കൂട്ടത്തില്‍ ആരോ പറ്റിച്ചതാണെന്നും, സാധനം തിരിച്ച് ഏല്‍പ്പിക്കാത്തപക്ഷം എല്ലാവരും കുടുങ്ങും എന്നുമാണ്, അറിയിച്ചത്. മാണിക്കന്‍ കുറേയേറെ കരഞ്ഞു പറഞ്ഞു നോക്കി. "ഒക്കെ പോലീസിനോട് പറഞ്ഞോളിന്‍" എന്നു പറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചു.
തിരിച്ചു പോരുമ്പോള്‍ മാണിക്കന്‍ ശരിക്കും കരയുകയായിരുന്നു. " ഞാന്‍ ധാരാളം പട്ടിണി കിടന്നിരിക്കുന്നു, ജീവിക്കാനായി പല വേഷവും കെട്ടി, പക്ഷേ ആരാന്‍റെ പത്തു പൈസ കട്ടിട്ടില്ല. ഇനി എങ്ങിനെ മനുഷ്യന്‍റെ മുഖത്തു നോക്കും, നിന്നെ കൂടി പൊല്ലാപ്പില്‍ ചാടിച്ചു" എന്നൊക്കെ പറഞ്ഞ് അവന്‍ ഏങ്ങലടിച്ചു. ഭവിഷ്യത്തുകള്‍ ആലോചിച്ച് എനിക്കും സമാധാനം നഷ്ടപ്പെട്ടിരുന്നു. എന്തു വന്നാലും ഒന്നിച്ച് നേരിടാമെന്ന് പറഞ്ഞ് ഞാന്‍ അവനെ ആശ്വസിപ്പിച്ചു.
തകര്‍ന്ന മനസ്സോടെയാണ്, ഞാന്‍ വീട്ടിലെത്തിയത്. ഒന്നും കഴിക്കാതെ കിടക്കാന്‍ ചെന്നു. "രാത്രി മുഴുവന്‍ ഉറക്കമിളച്ച്, ഊണും കൂടി കഴിക്കാതിരിക്കാന്‍ എന്ത് ആവശ്യമാണ്, ഇവന് " എന്ന് അച്ഛന്‍ പറയുന്നത് കേട്ടു. നേരം പുലര്‍ന്നതും മാണിക്കന്‍ എത്തി. എന്നെ വിളിച്ച്, പോയ ആഭരണം കൂടെ വന്ന ടാക്സികാരന്‍ എടുത്തതായിരുന്നു എന്നും, ജോ ത്സ്യന്‍ മുഖാന്തിരം അയാള്‍ അത് തിരിച്ചേല്‍പ്പിച്ചു എന്നും രഹസ്യമായി അറിയിച്ചു. അപ്പോള്‍ അവന്‍റെ മുഖത്ത് ആയിരം സൂര്യന്‍ ഉദിച്ച പ്രകാശം തോന്നി, എന്‍റെ മുഖത്തും.
1 comments:
as usual, this post is also good. i enjoyed reading it...